Friday, July 03, 2020

സൂഫിയും സുജാതയും...


OTT ( Over The Top ) പ്ലാറ്റ്ഫോർമിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ എന്ന വാർത്തയിലൂടെയാണ് " സൂഫിയും സുജാതയും " എന്ന സിനിമയെക്കുറിച്ചു കേൾക്കുന്നത് .ജൂലായ്‌ 3 ന് ആമസോൺ ( അതായത് ഇന്നലെ രാത്രി 12 മണി കഴിഞ്ഞു ) പ്രൈമിൽ റിലീസ് ചെയ്തതിനു ശേഷവും സൂഫിയും സുജാതയും ടൈം ലൈനിൽ ഉണ്ട് .കോവിഡ് കാലത്തു മലയാളത്തിൽ റിലീസുകൾ ഇല്ലാതിരുന്നതു പോലെ തന്നെ ഈയിടെയായി ഓൺലൈനിൽ ഒന്നും സിനിമകൾ കണ്ടിരുന്നില്ല , അതിനുള്ള സമയവും ഇല്ലായിരുന്നു,മാനസികാവസ്ഥയും.രോഗപ്രതിരോധശേഷിക്കു ഉറക്കം ആണ് ആവശ്യം എന്നുള്ളതിനാൽ രാത്രി ഉറക്കമൊഴിഞ്ഞും അധികം ഇരിക്കാറില്ല .


അവധി ദിനമായ വെള്ളിയാഴ്ചയിലെ ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് മയക്കത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫേസ്ബുക് ടൈം ലൈനിൽ  "സൂഫിയും സുജാതയും ".. !എന്നാൽ ഒന്ന് കണ്ടു കളയാം എന്ന് തോന്നി .
നേരത്തെ പുറത്തിറിങ്ങിയിരുന്ന ഗാനങ്ങളിലെ ( ട്രെയിലർ കണ്ടിരുന്നില്ല )അതേ ദൃശ്യ ചാരുത തുടക്കം മുതലേ ഉണ്ടായിരുന്നു .കാസർകോട് പോലെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം പോലെ ( ഇടയ്ക്കു രാവിലെ കോലം ഇടുന്നതും കണ്ടു .. ഇനി പാലക്കാട് പരിസരം ആണോ ?)തോന്നിച്ചു,കഥാ പരിസരം .പുഴ കടന്നുള്ള വഴിയും,പടവുകളും,ജിന്നു പളളിയും,മുല്ലാ ബസാറും എല്ലാം  മനോഹരം! ഈയിടെയായി സിനിമ കാണുമ്പോൾ  സൂക്ഷ്മ നിരീക്ഷണം ആണ് എന്റെ ഒരു 'ഹോബി '.അങ്ങനെയുള്ള നിരീക്ഷണത്തിൽ പള്ളിയും ബസാറിന്റെ ചില ഭാഗങ്ങളും സുജാതയുടെ വീടിന്റെ പടിപ്പുരയും ,വിമാനത്തിന്റെ ഉൾവശം ഒക്കെ 'സെറ്റ് 'ഇട്ടതാണ് എന്ന് വേഗം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് .മലയാളിത്തമുള്ള അച്ഛനമ്മമാർക്ക് ഉണ്ടായ സുജാതയിൽ മലയാളിത്തം അല്പം കുറവായിരുന്നു. കേൾവി ഉണ്ടെങ്കിലും സംസാരശേഷി ഇല്ലാത്ത, ഉൾനാടൻ ഗ്രാമത്തിൽ വളർന്ന സുജാത എങ്ങനെ  കഥക് പഠിച്ചു എന്നൊന്നും എവിടെയും പറയുന്നില്ല .കുട്ടികൾക്ക് ക്‌ളാസ് എടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അത്തരം രംഗങ്ങൾ കണ്ടുമില്ല .

ഒരു നിഗൂഢതയുമായി വന്ന സൂഫി ,ആ ബാങ്ക് വിളിയിലെ മാസ്മരികത തീരും മുമ്പേ , സുബഹ് നമസ്കാരത്തിന്റെ ഇടയിൽ , സുജാതയുടെ ഉറക്കം ഞെട്ടിയ പോലെ പ്രേക്ഷർക്കും ഒരു ഞെട്ടൽ തരുന്നു .കഥ  ഇനി ആരു പറയും എന്ന് ആലോചിക്കുമ്പോൾ കുഴി കുഴിക്കാൻ വന്ന കുമാരൻ ആ കഥ പറഞ്ഞു തുടങ്ങുന്നു .

ബാങ്ക്  വിളിയുടെ സംഗീതം സുജാതയുടെ ചുവടുകളുമായി ലയിച്ചു ചേരുമ്പോൾ ,വീട്ടിൽ നിന്നും അവൾ ഇടയ്ക്കിടെ ഓടിയെത്തുന്ന ജിന്നു പള്ളി പരിസരങ്ങൾ മറ്റൊരു
മാന്ത്രിക ലോകം പോലെ തോന്നി.കണ്ണുകളിലൂടെയും,ആംഗ്യങ്ങളിലൂടെയും പ്രണയം സംസാരിച്ച സുജാതയും ഒറ്റവിലരിൽ വായുവിൽ നൃത്തം ചെയ്യുന്ന സൂഫിയും ,അവരുടെ വളപ്പൊട്ടുകളും ,വരകളും,എഴുത്തുകളും ഒപ്പം സംഗീതവും ഒരു കവിത പോലെ കാഴ്ചയ്ക്കു കുളിർമ തരുന്നുണ്ട് .

എല്ലാ സ്വാതന്ത്ര്യത്തോടെയും കൂടി നാട്ടിലും പള്ളിയിലും എല്ലാം കറങ്ങി നടന്നിരുന്ന ഒരു ഇരുപത്തിരണ്ടുകാരിക്ക് പ്രണയം വന്നപ്പോൾ ജിഹാദ് ആണെന്ന് സ്വന്തം അച്ഛൻ തന്നെ പറഞ്ഞത് എന്തോ അത്ര ചേർന്ന് പോയില്ല .

ഒടുവിൽ സുജാതയെ കൂട്ടി വരുന്ന രാജീവിനെ സംശയത്തോടെ ആദ്യമേ കണ്ടിരുന്നതിനാൽ കുഴിയിലേക്ക് മണ്ണിടുന്നതിനു എന്തിനാണ് ഇത്ര പ്രാധാന്യം കൊടുത്തു കാണിച്ചത് എന്ന് അപ്പോഴേ ചിന്തിച്ചിരുന്നു .പിന്നീട് പേഴ്‌സ് കാണാതെ പോയി എന്ന് പറഞ്ഞപ്പോഴേ 'മണ്ണിട്ട 'രംഗത്തിന്റെ ഉദ്ദേശം പിടികിട്ടി .അങ്ങനെ പ്രതീക്ഷിച്ച പോലെ അവസാനരംഗങ്ങൾ ..

സുജാതയുടെ സൂഫിയായും വർഷങ്ങൾക്കു ശേഷം ഉസ്താദിന്റെ ശിഷ്യനായി വരുന്ന സൂഫിയായും ദേവ്മോഹൻ പുതിയ ഒരു കാഴ്ച ആയിരുന്നു .ഒരു ഉള്ളുറപ്പ് ആ കഥാപാത്രത്തിന് ഇല്ലെങ്കിലും തന്റെ ഒരു സൂഫി സാന്നിധ്യം ദേവ് തരുന്നുണ്ട് .ഓടിച്ചാടി , പറന്നു നടക്കുന്ന സുജാതയായി അദിതി റാവു ഹൈദിരി നിറയുന്നുണ്ട്.സുജാതയുടെ വേദന മുഖത്തുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഒരു കുട്ടിയുടെ അമ്മയായ സുജാതയിൽ പ്രകടമായ ഒരു മാറ്റവും കാണുന്നില്ല .രാജീവായി വന്ന ജയസൂര്യയെ നേരത്തെ പറഞ്ഞ പോലെ സംശയത്തോടെ ആണ് കണ്ടത് .എന്താണ് അയാളുടെ ഉദ്ദേശം എന്നത് അവസാനം വരെ സംശയിച്ചിരുന്നു .മണികണ്ഠൻ പട്ടാമ്പിയുടെ 'കുമാരൻ ',സിദിഖിന്റെ അച്ഛൻ (നെഞ്ചത്തടിക്കുന്ന രംഗവും ഉസ്താദുമായി 'ജിഹാദ് 'സംസാരിക്കുന്ന രംഗവും എന്തോ നാടകീയമായി തോന്നി ),ഹരീഷ് കണാരന്റെ ടാക്സി ഡ്രൈവർ ,സ്വാമി ശൂന്യയുടെ 'ഉസ്താദ്' ,കലാരഞ്ജിനിയുടെ 'അമ്മ '(എല്ലാ സിനിമയിലും എന്ന പോലെ കലാരഞ്ജിനിയുടെ ശബ്ദമാണ് ശ്രദ്‌ധിച്ചത്‌ ,പക്ഷെ ഇതിൽ സീമ ജി നായരുടെ ശബ്ദം പോലെ തോന്നി ), വത്സല മേനോന്റെ 'അമ്മൂമ്മ 'എല്ലാവരും മനസ്സിലുണ്ട്‌ .


നാറാണിപുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴത്തെ റിയലിസ്റ്റിക് ചിത്രങ്ങളുടെ ബഹളത്തിൽ കവിത പോലെ ആസ്വദിക്കാൻ പറ്റിയ ഒരു ചെറുചിത്രമാണ് .അനു മൂത്തേടത്തിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും ആ കവിതയിൽ നമ്മളെ ലയിപ്പിക്കും .മലയാള സിനിമാ ചരിത്രത്തിൽ പേര് ചേർക്കാൻ,ഈ കോവിഡ് കാലത്തു വിജയ് ബാബുവിനും സാധിച്ചു .തീയറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ,വലിയ സ്‌ക്രീനിൽ കാണാൻ നല്ലതായിരുന്നേനെ ,പക്ഷെ കൊറോണക്കൊപ്പം നമ്മൾക്ക് ജീവിച്ചല്ലേ പറ്റൂ .ഉസ്താദ് പറഞ്ഞ പോലെ “ഉറങ്ങുക, പടച്ചവൻ കൂടെയുണ്ടാകും ..അതാണ് ശ്വാസം ..!”

ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും എടുത്തതാണ് .
വായിച്ചവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ സംഭാവനയായി ഇട്ടിട്ടു പോകുക !😆

3 comments:

Unknown said...

Ninga pwolikku bro....

j!Ks said...

Thikachum oru musical love story. Pinne ee paranja pole ellarkkum kandu irikkan pattanam ennilla. Innu jeevikkunavark ettavum kooduthal vendathu speed aanallo :-) Oru muthasssi kadha pole kandu irikkan ishtam ullavark istapedum!

ആദര്‍ശ് | Adarsh said...

@ Unknown
താങ്ക്യു ബ്രോ !!😃
@ ജിക്കു
അതെ , കണ്ടിരിക്കാൻ പറ്റിയ ഒരു സംഗീതത്തിന്റ ഒഴുക്കുള്ള ഒരു ചിത്രം ..ചായിപ്പിൽ വീണ്ടും കണ്ടതിൽ സന്തോഷം ..☺️