Friday, May 16, 2014

"കില്ങ്ങ്ന്ന പാദ്സരം "- മൂന്ന്

ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം  മുമ്പ്  കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു  ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ  അഭിപ്രായങ്ങളും, വിമർശനങ്ങളും ,പ്രോത്സാഹനങ്ങളും  അത്യാവശ്യം പ്രതീക്ഷിക്കുന്നു .പിന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ക്ല്പികം മാത്രമാണ് ..അഥവാ എങ്ങോ എവിടെയോ സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,ആരോടും പറയണ്ട :) ഇതുവരെ പാദസര കിലുക്കം കേള്‍ക്കാത്തവര്‍ക്കായി... 
"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്
"കില്ങ്ങ്ന്ന പാദ്സരം"-രണ്ട്



"രിയുന്നുണ്ടെങ്കില് ..ഈ തൈരും കൂട്ടി മുഴുവനും കൊഴച്ച് തിന്ന്..."
"മതി വെല്ലിമ്മേ.."
"നിന്നോടാ മുഴുവനും വാരിത്തിന്നാന്‍ പറഞ്ഞെ..സത്യേച്ചി അമ്പലത്തില് പോവനോന്നും ആയിട്ടില്ല ..അല്ലേത്തന്നെ ..നട്ടുച്ചക്കല്ലേ ..അമ്പലത്തില്‍ പോക്ക്.."
"ഇത് കയക്ക്ന്ന് ...എനിക്ക് മതി .."

"മുഴുവനും തിന്നോ...അല്ലേ .. കേളിപാത്രം വരുന്നുണ്ട്..ചോറ് തിന്നാത്ത കുട്ടികളെ പിടിച്ചിട്ടങ്ങ് കൊണ്ടോകും .."

"അയിന്.. മണി മുട്ടുന്ന ഒച്ചയൊന്നും കേക്കുന്നില്ലല്ലോ..?"

"ആ എടേലൂട്ടെ അങ്ങോട്ട് പോയിട്ടിണ്ട്..കൊറച്ചു കഴിയുമ്പം ഇങ്ങോട്ട് വരും.."

ഈ കേളിപാത്രത്തിനെ കാണുമ്പോള്‍ തന്നെ പേടിയാവും.. ഒന്നും മിണ്ടാതെ ..മണിയും കിലുക്കി....ചുവന്ന മുണ്ടൊക്കെ ചുറ്റി ..തലയില്‍ പാമ്പിന്റെ കിരീടം വെച്ച്...അങ്ങനെ വരുന്നത് കാണുമ്പോള്‍ തന്നെ ഞാന്‍ ചായിപ്പിലോട്ട് ഓടും.കിരീടത്തില്‍ ഒരു തലയും ഉണ്ടാകും ..അത് ഗംഗാ ദേവിയെ പിടിച്ചു വച്ചതാണ് എന്നാണ് സത്യേച്ചി പറയുന്നെ..വെല്ലിമ്മ മുറത്തില്‍ അരി കൊടുക്കുമ്പോള്‍ ചായിപ്പില്‍ നിന്ന് എത്തി നോക്കുന്ന എന്നെത്തന്നെ കേളിപാത്രം തുറിച്ച് നോക്കും ...
"എനി ചോറ് തിന്നാഞ്ഞിട്ട് എന്നെ പിടിച്ച് കൊണ്ടോവ്യോ....?"



"ആ കരുയുന്ന ഷൂവൊന്നും വലിച്ചു കേറ്റണ്ട... അമ്പലത്തിന്ന് ആരെങ്കിലും എടുത്തു കൊണ്ടു പോകും കെട്ടാ.."
കീ ..കീ... എന്ന് കരയുന്ന ഷൂവും ഇട്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.

"വെല്ലിമ്മേ കേളിപാത്രം ഏടെപ്പോയി ? "

"വയലിന്റെ അങ്ങോട്ടാനം പോയെന്ന് തോന്നുന്നു..ഇങ്ങോട്ടെനി നാളെയാറ്റെ വരൂ.."

" ഞാമ്പോട്ടേ.."

"കുളിച്ചിറ്റ് മുടിവാരീറ്റില്ല..ഇങ്ങു വാ ..മുടി വാരീറ്റ് പോവാം .."

"സത്യേച്ചി വാരിത്തരും........."

ത്യേച്ചി എന്നെയും കൂട്ടാതെ പോയിക്കളയുമോ എന്ന പേടിയായിരുന്നു ഉള്ളില്‍ ..ഓടിക്കിതച്ച് കുറ്റിക്കരയില്‍ എത്തിയപ്പോഴുണ്ട് ,ഏറേത്ത് പ്രമോദേട്ടന്‍ .

"നീ നടക്കുമ്പം ആരാടാ കരയുന്നത് ശിങ്കിടീ.."

" ഷൂന്റെ പീപ്പിയാ... സത്യേച്ചി പോയാ ..?"

"'സത്യേച്ചി അപ്പറത്ത് അടുക്കളേല് ചാണം തേക്കുന്നുണ്ട്...സത്യളേമ്മേ...ഇതാ ശിങ്കിടി വന്ന് കേട്ടാ..ആനയെല്ലാം പോന്നേനു മുമ്പ് വേം കൂട്ടീറ്റ് പോയ്ക്കോ.."


രു പഴയ കലത്തില്‍ ചാണകം കലക്കി ,പഴന്തുണി കൊണ്ട് കലത്തില്‍ മുക്കി ,നിലത്ത് ഇരുന്ന് നിരങ്ങി ചാണകം തേക്കുകയാണ്, സത്യേച്ചി .അടുക്കളയിലെ മുഴുവന്‍ ചട്ടികളും ,കലങ്ങളും,കുപ്പികളും അടുക്കളപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട് .

"പ്രമോദേട്ടന്‍ വെറുതെ പറയുന്നതാ കെട്ടാ ..ആനെയെല്ലാം ആടത്തന്നെ ഇണ്ടാവും ..ഇത് കയിഞ്ഞിട്ട്‌ തലയും മേലും ഒന്നു കുളിക്കട്ടെ ...എന്നിറ്റ് നമ്മക്ക് പോവാം .."

അലക്ക് കല്ലിന്റെ അടുത്ത് നിന്ന് സത്യേച്ചി തല കുളിച്ച് തോര്‍ത്തി .തോര്‍ത്ത് തലയില്‍ കെട്ടി , സോപ്പുങ്കായി പിഴിഞ്ഞ വെള്ളത്തില്‍ ഇട്ടു വച്ച പാദസരങ്ങള്‍ ചകരി കൊണ്ട് നല്ലവണ്ണം ഉരച്ചു കഴുകി.
"ഇത് തയഞ്ഞ് തയഞ്ഞ് തീരാറായി ..എപ്പോളാ കാലിന്ന് ഊരിപ്പോന്നേന്ന് ആര്‍ക്കറിയാം .."
അലക്ക് കല്ലില്‍ കാലെടുത്ത് വച്ച് പാദസരം കാലിലേക്ക് ഇടുന്നതിനിടയില്‍ ഞാന്‍ നോക്കിയപ്പോഴുണ്ട് ...കാലിന്റെ വിരലില്‍ ഒരു വെള്ളി മോതിരം ..

"സത്യേച്ചി ഇതെന്തിനാ കാലില് മോതിരം ഇടുന്നെ?"

പല്ലു കൊണ്ട് പാദസരത്തിന്റെ കൊളുത്ത് അമര്‍ത്തി ,ബക്കറ്റിലെ വെള്ളം കാന്താരിയുടെ മെരട്ടിലേക്ക് നീട്ടി ഒഴിച്ച് സത്യേച്ചി പറഞ്ഞു."കൈയ്യിലിടാനോന്നും മോതിരൊന്നും ഇല്ല ..സ്വര്‍ണം വെള്ളീം എല്ലെം ആയിറ്റ് സത്യേച്ചിക്ക് ഇതും ഈ പാദ്സരേ ഉള്ളൂ... ആ അത് പറഞ്ഞപ്പോഴാ ഓര്മ്മ വന്നെ.. നീ ആടെന്ന് ഒരു തുളസിത്തണ്ട് പറിച്ചേ...മൂക്കുത്തീന്റെ കല്ല്‌ പോയിറ്റ് ഊരി വെച്ചിറ്റാ ഉള്ളെ..ഒന്നും ഇടാണ്ട്‌ നിന്നാല്‍ തൊള അടഞ്ഞു പോവും .."



"ത്യേച്ചി ഇങ്ങോട്ടാ അമ്പലം.. ?"
"അമ്പലത്തിലേക്ക് നേരെയാ പോണ്ടേ ..നമ്മക്ക് ഈടെ ലീലേച്ചി പണിക്കു പോകുന്ന പടിഞ്ഞാറെ കൊട്ടരത്തിലൊന്നു കേരണം ..വീട്ടില് അച്ചമ്മ ഒറ്റക്കല്ലേ ഉള്ളൂ ..ലീലേച്ചീനോട് ഒന്ന് നേരത്തെ പോവാന്‍ പറയണം ."

മരത്തിന്റെ വലിയ തൂണുകളും കൊത്തുപണികളും മിനുസമുള്ള തറയും എല്ലാം ഉള്ള വലിയ കൊട്ടാരം.മുറ്റത്ത് നിറയെ പൂച്ചെടികളും...എന്റെ ഷൂവിന്റെ കരച്ചില്‍ കേട്ട് ഒരു തമ്പുരാട്ടി പുറത്തേക്ക് വന്നു.

"ആ സത്യഭാമയോ..നിന്നെ ഈ വഴിക്കൊക്കെ കണ്ടിട്ട് കുറച്ചായല്ലോ.... ഇത് ഏതാ ഈ കുട്ടി ?"

"ഇവന്‍ നമ്മുടെ സ്വന്തം ആളാ..അപ്പുറത്തെ ടീച്ചറെ മോനാ .. നമ്മളൊന്ന് അമ്പലത്തിലേക്ക് ഇറങ്ങിയതാ ..പിന്നെ .. ലീലേച്ചീനെ ഇന്നു ഒന്ന് നേരത്തെ വിടണേ..അമ്മ വീട്ടില് ഒറ്റക്കേ ഉള്ളൂ .. "

"ലീല അവിടെ അരി ഇടിച്ചു കൊണ്ടിരിക്കായാ.. അത് കഴിഞ്ഞാല്‍ പറഞ്ഞയക്കാം .."

ഞങ്ങളോട് അവിടെ നില്ക്കാന്‍ പറഞ്ഞ് തമ്പുരാട്ടി ധൃതിപ്പെട്ടു അകത്തേക്ക് നടന്നു.ഒരു ഇല ചീന്തില്‍ രണ്ടു മൂന്ന് നെയ്യപ്പവുമായി അല്‍പ്പ സമയത്തിന് ശേഷം തിരിച്ചു വന്നു .തമ്പുരാട്ടി അത് എന്റെ നേരെ നീട്ടി .

"ഇന്നാ കുട്ടീ ..ഇവിടെ ആദ്യായിട്ട് വന്നതല്ലേ.."

"എനിക്ക് വേണ്ട ...അമ്മ പറഞ്ഞിന് ഏടുന്നും ഒന്നും വാങ്ങി തിന്നണ്ടാന്ന് ..."ഞാന്‍ സത്യേച്ചിയോട് മെല്ലെ പറഞ്ഞു.വാങ്ങിക്കോ എന്ന അര്‍ത്ഥത്തില്‍ സത്യേച്ചി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

"ഇവനെന്താ ഒരു മടി..മധുരം ഇഷ്ടമല്ലേ.... "

"ഹേയ് ..ഇവന്‍ മുട്ടായീന്റെ ആളല്ലേ... തമ്പുരാട്ടീ "

"വെറുതെ അല്ല പല്ലൊക്കെ പുഴു കൊണ്ടു പോയത് ..! അല്ലേ... സത്യഭാമേ..ഹാ ഞാന്‍ ലീലയുടെ പക്കല്‍ ഒന്ന് രണ്ട് സാരി കൊടുത്തുവിടാം കെട്ടോ..എടുത്ത് ഉടുക്കണം ..കുട്ടിയോള് കൊണ്ടു വന്നതൊക്കെ ഇവിടെ ധാരാളം ഉണ്ട്.. എനിക്ക് ഇതൊക്കെ ഉടുത്തൊരുങ്ങി നടക്കേണ്ടേ പ്രായൊക്കെ കഴിഞ്ഞൂ .."



ടക്കുന്നതിനടയില്‍ ഞാന്‍ ചോദിക്കാനിരുന്ന ആ ചോദ്യം ചോദിച്ചു.
"സത്യേച്ചി ,ഇത് നമ്മളെ നാടല്ലേ.."
"പിന്നെ ഇത് നമ്മളെ നാടല്ലാണ്ട്.."
"എന്നിറ്റ് അമ്മയും വെല്ലിമ്മയും പറയ്ന്ന്‌, ഇത് നമ്മള നാടല്ലാന്ന്..വീടും അല്ലാന്ന്.."
"അവര് വെറുതെ പറയുന്നതാ..അവരിക്കൊന്നും അറിയില്ല.. "

ചിറയുടെ അടുത്ത് എത്തിയപ്പോഴുണ്ട് ,കൂര്‍ത്ത രണ്ടു കൊമ്പും .. നീണ്ട തുമ്പിക്കൈയ്യും ഉള്ള വലിയൊരാന!

"സത്യേച്ചി..ആനേനെ കുളിപ്പിക്കാന്‍ കൊണ്ടോയതാ?"

"ആനക്കും കുളിക്കേണ്ടടാ..ഉത്സവത്തിനു അമ്പലത്തില് കേരുന്നേനു മുമ്പ് ആനേനെ കുളിപ്പിക്കണം ..നെറ്റിപ്പട്ടം എല്ലാം കെട്ടി ...തിടമ്പ് എടുക്കേണ്ടയല്ലേ..."

"എന്നിറ്റ് ആനേന്റെ മേത്ത് മണ്ണുണ്ടല്ലോ .."

"അത് നിന്നെപ്പോലെയെന്നയാ ..കുളിച്ചു കയിഞ്ഞിട്ടും മണ്ണില് കളിക്കും .."

ആന അടുത്ത് എത്തിയപ്പോഴേക്കും എനിക്ക് പേടിയായി .സത്യേച്ചിയുടെ ചുമലില്‍ കണ്ണ് പൊത്തി ,രണ്ടു കൈയ്യും ആ കഴുത്തിന്‌ മുറുകെ പിടിച്ച് ശ്വാസമടക്കി അങ്ങനെ കിടന്നു...

"നീ താഴെക്കീഞ്ഞാ ...ആനെയെല്ലാം അങ്ങ് പോയി ..എന്റെ കൈ കടയുന്നു.."

താഴെ ഇറങ്ങിയപ്പോഴേക്കും ആന മുമ്പോട്ടു പോയിരുന്നു..റോഡില്‍ നിറയെ ആനപ്പിണ്ടം.."ചില്‍ ..ചില്‍ ."എന്ന് ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു..



ല്‍മരത്തിന്റെ ചുറ്റിലും ,മതിലിന്റെ അടുത്തും എല്ലാം നിറയെ ചന്തകള്‍...ബലൂണുകള്‍..പീപ്പികള്‍

..കരിമ്പ് ,മുട്ടപ്പൊരി,പുല്ലുമുട്ടായി,ബത്തക്ക........കുറേ ആളുണ്ട്...

"സത്യേച്ചീ ..ബലൂണ് വേണം...""അതെല്ലാം നമ്മക്ക് പോവുമ്പം വാങ്ങാം..ഓട്ടന്‍ തുള്ളല് കാണണ്ടേ ..വാ അകത്തു കയറാം..."

എന്റെ കരയുന്ന ഷൂവും ,സത്യേച്ചിയുടെ ചെരിപ്പും കൂടി ഒരു ഉപ്പിലയില്‍ പൊതിഞ്ഞു ,അമ്പലത്തിന്റെ കുളത്തിനടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു.

"ഇത് ഈടെ വെച്ചിറ്റില്ലേല് ശരിയാവൂല ..കയിഞ്ഞകൊല്ലം എന്റെ ആകെക്കൂടിയുള്ള ഒരു ബാറ്റേന്റെ ചെരുപ്പ് പോയതാ.."

ചന്ദനം നെറ്റിയില്‍ തൊട്ടു തന്ന്,ഷര്‍ട്ടിന്റെ 'കുടുക്ക് 'ഇട്ടു തന്ന ശേഷം സത്യേച്ചി എന്നെ മണ്ഡപത്തില്‍ ഇരുത്തി.അവിടെ എന്നെപ്പോലെ കുറെ കുട്ടികള്‍ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട്.കൂടെ കുറേ അമ്മൂമ്മമാരും.

"ഈടെ ഇരിക്ക് കെട്ടാ..സത്യേച്ചി താഴെ ഇണ്ട്.."

"എന്നെ ഒറ്റക്കാക്കീറ്റ് സത്യേച്ചി പോവ്യോ..?"പെട്ടന്ന്‍ ഒരാള്‍ മണ്ഡപത്തിലേക്ക് ചാടിക്കയറി.പല നിറത്തിലുള്ള തുണി കഷണങ്ങള്‍ ചുറ്റി ,മുഖത്ത് ചുവന്ന ചായം തേച്ച്,കിരീടം വെച്ച ഒരാള്‍..അയാള്‍ എന്തൊക്കെയോ പാടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..പെട്ടന്ന് എന്റെ നേരെ കൈ ചൂണ്ടി ഒരു തുള്ളല് തുള്ളി..ഞാനാകെ പേടിച്ചു കരഞ്ഞു.പക്ഷേ ചുറ്റും നിന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്..സത്യേച്ചിയും...ഞാന്‍ സത്യേച്ചിയുടെ അടുത്തേക്ക് പോകാനായി എഴുന്നേറ്റപ്പോഴുണ്ട് അയാള്‍ മുന്നില്‍ വന്നു കുരങ്ങനെപ്പോലെ കാണിക്കുന്നു..തല മാന്തുന്നു..





..പേനെടുക്കുന്നു..നഖം കടിക്കുന്നു...വീണ്ടും എല്ലാവരും ചിരിച്ചു.സത്യേച്ചിയും ചിരിച്ചു..കൂടെ ഞാനും...

ടിഞ്ഞാറെ നടയുടെ അടുത്താണ് കുഞ്ഞിയാന നില്‍ക്കുന്നത്.കഴുത്തില്‍ മണിയൊക്കെ കെട്ടി ,കുഞ്ഞിക്കൊമ്പും കുഞ്ഞി തുമ്പിക്കൈയ്യും ഉള്ള കുഞ്ഞി ആന .എല്ലാവരും അതിനു പഴവും ,വെള്ളവും തേങ്ങയും ഒക്കെ കൊടുക്കുന്നുണ്ട്.ചിലര്‍ അതിനെ തൊട്ടുനോക്കുന്നുമുണ്ട് .
"എനക്കും തൊടണം..."
"നീ പോയി തൊട്ടോ....
"തൊടാനായി അടുത്തേക്ക് പോയെങ്കിലും പേടി കാരണം പിന്നോട്ട് നടന്നു.ഒടുവില്‍ സത്യേച്ചി എന്നെ എടുത്ത് ആനയുടെ അടുത്തേക്ക് കൊണ്ടുപോയി തൊടീച്ചു. ഞാന്‍ തൊട്ടതും അത് "ശിറ് ശിറ് ...ന്ന് "മൂത്രം ഒഴിച്ചു അവിടെയാകെ വൃത്തികേടാക്കി.



"ട്ടന്‍ തുള്ളല് ഓട്തു സത്യേച്ചി..?"
"നേരത്തെ മണ്ഡപത്തില് കണ്ടത് പിന്നെ എന്നാ?"
"അപ്പൊ ആ കൊരങ്ങനെപ്പോലെ കളിക്കുന്നതാ ഓട്ടന്‍ തുള്ളല്..?"
"അത് കൊരങ്ങനൊന്നുമല്ല.. രാമായണത്തിലെ ഹനുമാനെയാ കാണിച്ചത്..."
"ആരാ ഹനുമാന്‍ ..?"
"ആ അതെല്ലാം ഒരു കഥയാ..സത്യേച്ചി പിന്നെ പറഞ്ഞു തരാം കെട്ടോ.."



ഴുന്നള്ളത്തും തിടമ്പ് നൃത്തവും എല്ലാം കഴിയുമ്പോഴേക്കും രാത്രിയായി...
"ബലൂണ്..."
"ആ ...ബലൂണെല്ലാം വാങ്ങിത്തരാം..നിന്റെ പ്രമോദേട്ടനോട് ഇരുടാവുന്നേനുമുമ്പ് ടോര്‍ച്ചും എടുത്തിട്ട് വരാന്‍ പറഞ്ഞതാ...നേരം ഇത്രയായിറ്റും കാണുനില്ലല്ലോ..."
ഉണ്ട ബലൂണും വാങ്ങി ആലിന്റെ അടുത്ത് നില്‍ക്കുമ്പോഴുണ്ട് പ്രമോദേട്ടന്‍ ഓടി വരുന്നു..
"ഇന്നാടാ ശിങ്കിടി ...തോക്ക് ..നമ്മക്ക് വിഷൂന് കാപ്സ് പൊട്ടിക്കേണ്ടേ..."
"നീ എടുന്നാടാ ഇപ്പം ഓടി വരുന്നേ..?"
" ഞാന്‍ ഈടെ തന്നെ ഇണ്ടായിരുന്നു..സത്യേളേമ്മേ ..ഒരു കളി കളിച്ചതാ..ഇത് കണ്ടാ...ഈ മോഹന്‍ലാലിന്റെ ഫോട്ടം അടിച്ചെടുത്തു..."
"കളിച്ചോ..കളിച്ചോ..പടിഞ്ഞറ്റേലെ ഭണ്ഡാരത്തില് ഇനി വല്ല ചില്ലറപൈസയും ബാക്കിയുണ്ടോ?"
"എനിക്ക് നിങ്ങളെ ഭണ്ഡാരത്തിലെ പൈസയൊന്നും വേണ്ട..ഇത് ഞാന്‍ അണ്ടി പൊറുക്കി വിറ്റ് ഉണ്ടാക്കിയ പൈസായ..ഹാ.."


രാത്രി കിടക്കുമ്പോള്‍ കൊതുക് വലയുടെ മുകളില്‍ ഉണ്ട ബലൂണ്‍ ഇടും .ജനല് തുറന്നു വച്ചാല്‍ കാറ്റത്ത്‌ അത് അവിടെക്കിടന്ന് തത്തിക്കളിക്കുന്നത് കാണാന്‍ നല്ല രസമാണ്..അതും കണ്ടു കൊണ്ട് ഉറങ്ങാനും ..പക്ഷേ രാവിലെ നോക്കുമ്പോള്‍ കാറ്റൊക്കെ പോയി അത് ചെറുതായിട്ടുണ്ടാവും.ഉടന്‍ തന്നെ കുറ്റിക്കരയിലേക്ക് ഓടും.
"സത്യേച്ചി ...ഇത് ചെറ്തായീ ...ഇപ്പം അമ്പലത്തില് പോണം.. വേറെ ബലൂണ് വേണം..."


(തുടരും..)




ഒരു ഓർമ്മപ്പെടുത്തലിനായി ചായിപ്പിലെ  ഭരണിയിൽ ഉപ്പിലിട്ടു വച്ചിരുന്ന 
കമന്റു നെല്ലിക്കകൾ വീണ്ടും....ഒരല്പം പുളിക്കുമെങ്കിലും പിന്നെ മധുരിക്കും
,ഈ ഓർമ്മകൾ ...:)
ശ്രീ said...
ഇടവേളയ്ക്കു ശേഷമുള്ള ഭാഗം നന്നായിട്ടുണ്ട്. നാടന്‍ ശൈലിയില്‍ നാടന്‍ കാഴ്ചകളുമായി... കൊള്ളാം... തുടരട്ടേ
Sureshkumar Punjhayil said...
Ente nattiloodeyulla oru thirichu nadatham... Valare manoharam.. Ashamsakal...!!!
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: ഇടവേള കൂടിപ്പോയി..
ഈ ലിങ്ക് ഇവിടെ കിടന്നോട്ടെ അല്ലേ
പാവപ്പെട്ടവന്‍ said...
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
മാണിക്യം said...
പാദസരത്തിന്റെ കിലുക്കത്തിനു കാതോര്‍ത്ത് എത്ര നാളായ് കാത്തിരിക്കുന്നു...
വലിയകാര്യങ്ങള്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ അതി മനോഹരമായി വരച്ചു കാട്ടി. ചിത്രങ്ങളും നന്നായി.
ഉത്സവക്കാഴ്ച കണ്മുന്നില്‍ എത്തിച്ചതിനു നന്ദി..
സ്നേഹാശംസകളോടെ മാണിക്യം
ശിവ said...
വളരെ മനോഹരമായിരിക്കുന്നു ഈ നാടന്‍ ഭാഷാ പ്രയോഗങ്ങള്‍. ഒറ്റയിരുപ്പില്‍ ഒഴുക്കോടെ വായിച്ചു പോകാന്‍ സാധിച്ചു.
നരിക്കുന്നൻ said...
നല്ല ശൈലി. അല്പനേരത്തേക്ക് വിശാലമായ ലോകത്തെ അത്ഭുതത്തോടെ കണ്ടിരുന്ന പഴയ നിക്കറിട്ട കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി.

പാദസരങ്ങളുടെ കിലുക്കങ്ങൾക്കായി കാത്തിരിക്കുന്നു.
ഷമ്മി :) said...
നല്ല എഴുത്ത്,, കണ്ണൂര്‍ ഭാഷ എല്ലാവര്ക്കും മനസിലകുന്നുണ്ടോ എന്തോ.. എനിക്ക് എന്റെ കുട്ടിക്കാലം ഓര്മ വന്നു.
വളരെ നന്നായി.. അടുത്ത ഭാഗം വൈകിക്കരുതെ
പിരിക്കുട്ടി said...
കിലുങ്ങുന്ന പാദസരം വളരെ നന്നായിട്ടുണ്ട്
കുറെ നാളായി ഈ വഴി വന്നിട്ട്
ബാക്കി കൂടെ പോരട്ടെ
ആദര്‍ശ് ║ Adarsh said...
വീണ്ടും ഈ പാദസരത്തിന്റെ കിലുക്കം സഹിക്കാന്‍ എത്തിയ ...
ശ്രീ ,
സുരേഷ് കുമാര്‍ ,
കുട്ടിച്ചാത്തന്‍ (ചാത്തോ..ആ ലിങ്ക് ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിനു നന്ദി..ആ പോസ്റ്റ് കാരണമാണ് ഞാന്‍ ബ്ലോഗന്‍ തുടങ്ങിയത് തന്നെ ..)
പാവപ്പെട്ടവന്‍ ,
മാണിക്യം ചേച്ചി,
ശിവ ,
നരിക്കുന്നന്‍ ,
ഷമ്മി ,
പിരി ,
എല്ലാവര്ക്കും നന്ദി ..
അടുത്ത ഭാഗം അല്പം വൈകുമെങ്കിലും ഉടന്‍ ഉണ്ടാകും ..എല്ലാവരും വീണ്ടും വരണേ ..
സസ്നേഹം ,
ആദര്‍ശ്
maramaakri said...
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
indulekha said...
ormakaliludea yulla ee thirichu pok athu sukamulla oru nombaram annu. ee nobaram post cheyunna adarsh-nu othiri abhinadhanaghal. valareayadikam nannayittund.
Raman said...
Blog aayittundu adarsh ithu.
നിരക്ഷരന്‍ said...
ഇത്തിരി വൈകിയായാലും ഞാനിങ്ങ് വന്നു മൂന്നാം ഭാഗം വായിക്കാന്‍, എന്നിട്ട് നരിക്കുന്നന്റെ കൂടെ നിക്കറിട്ട്, മൂക്കളയും ഒലിപ്പിച്ച് പഴയ കാലത്തേക്ക് പോയി :)

Monday, May 05, 2014

റെവല്യൂഷൻ 2020:എഴുത്ത്,വായന,ആഗ്രഹങ്ങൾ !

"ത്രീ ഇഡിയറ്റ്സ്" എന്ന സിനിമ കാണുന്നതിനു മുമ്പേ തന്നെ ചേതൻ ഭഗതിനെ പരിചയപ്പെട്ടിരുന്നു.മലയാളം പുസ്തകങ്ങൾ പോലും കൈ കൊണ്ട് തൊടാത്തവന് ഇംഗ്ലീഷ് പുസ്തകങ്ങൾ പണ്ടേ അലർജിയായിരുന്നു.ഒന്നാമത്  ഒരു മലയാളം മീഡിയംകാരന് ആ ഭാഷയിലുള്ള പാണ്ഡിത്യം നന്നേ കുറവ് ,പിന്നെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നത് മിക്കവാറും "ജാട ടീമുകളാ,ഞാനാ ടീമല്ലോ?"അങ്ങനെയിരിക്കെയാണ് ചില തരുണീമണികളും കോമളന്മാരും " ചില ഇംഗ്ലീഷ് കൃതികൾ"പരസ്പരം കൈമാറുകയും പാഠപുസ്തകത്തേക്കാൾ ആത്മാർത്ഥതയോടെ  കുത്തിരുന്നു വായിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത് ."ഇത് വായിക്കാൻ ഇംഗ്ലീഷ് പുലിയൊന്നും ആകെണ്ടാടാ,സിമ്പിളാ .."ഒരു "ലൈൻ മാൻ"ശുപാർശ  ചെയ്തു.  


സംഗതി സത്യമായിരുന്നു.ചേതൻ ഭഗത് എന്ന
(ക്ളാസ്സിലെ സുന്ദരിമാരുടെ  ഇഷ്ട എഴുത്തുകാരൻ)ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റിന്റെ "ഫൈവ് പോയന്റ് സംവണ്‍-വാട്ട്‌ നോട്ട് ടു ഡു അറ്റ് ഐ ഐ ടി " എന്ന "ബെസ്റ്റ് സെല്ലർ "നോവൽ ആയിരുന്നു ആ സത്യം ആദ്യം മനസ്സിലാക്കി തന്നത്.മുമ്പ് പല ഇംഗ്ലീഷ് പുസ്തകങ്ങൾ വലിയ അഹങ്കാരത്തോടെ തുറന്നു വച്ച് ഇരുന്നിട്ടുണ്ടെങ്കിലും പകുതി പോലും ആകാതെ ഉറങ്ങിപ്പോയിട്ടുണ്ട്(ഡിക്ഷ്ണറി മറിച്ചു മറിച്ചു മടുത്ത് ).ഇത് എന്തായാലും മുഴുവൻ വായിച്ചു തീർക്കണം,എന്ന അടങ്ങാത്ത ആവേശത്തോടെ വായിച്ചു തീർത്തു.

"ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്","2 സ്റ്റേറ്റ്സ് - ദി സ്റ്റോറി ഓഫ് മൈ മാര്യേജ്" തുടങ്ങിയവയും ഇതുപോലെ തന്നെ വെള്ളം പോലെ  വായിച്ചു തീർത്തു.("വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ" അതിനിടയിൽ ഉണ്ടായിരുന്നെങ്കിലും ഇതുവരെ വായിച്ചിട്ടില്ല !).ഏതൊരു സാധാരണക്കാരനും ഒറ്റയിരിപ്പിനു വായിച്ചു പോകാൻ സാധിക്കുന്ന ഭാഷ,വരികൾക്കിടയിൽ ഒളിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾ ,മനസ്സിൽ തട്ടുന്ന,ചിന്തിപ്പിക്കുന്ന മുഹൂർത്തങ്ങൾ,കഥാ പരിസരത്തിന്റെ വിസ്മയിപ്പിക്കുന്ന വർണന ഇവയൊക്കെ ചേതൻ ഭഗത് നോവലുകളെ ജനപ്രിയമാക്കിയിരുന്നു.പലപ്പോഴും ഒരു ബോളിവുഡ് സിനിമ തിരക്കഥയുടെ ഫോർമാറ്റ്‌ ചേതന്റെ നോവലുകൾക്ക് ഉള്ളതായി തോന്നിയിട്ടുണ്ട് .അത് കൊണ്ട് തന്നെയാവാം പിന്നീട് അവ സിനിമകൾ ആകുമ്പോൾ ബോക്സ്‌ ഓഫീസിൽ വിജയിക്കുന്നതും.

വായനാശീലം പൊടിതട്ടിയെടുക്കാൻ ചേതൻ നോവലുകൾ ഒരു നിമിത്തമായി."ധാരാളം വായിക്കണം,എന്തെങ്കിലുമൊക്കെ എഴുതണം" എന്നൊരു ചിന്ത പൊട്ടി മുളക്കാൻ തുടങ്ങിയത് ,"2 സ്റ്റേറ്റ്സ്"വായിച്ചു കഴിഞ്ഞപ്പോൾ പടർന്നു പന്തലിച്ചു."കൃഷി"നെപ്പോലെ ഒരു എഴുത്തുകാരൻ ആകണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ? എഴുതാൻ വലിയ സാഹിത്യം അറിയണമെന്നില്ല എന്നൊരു അറിവും ചേതൻ  നോവലുകളും അവയുടെ ജനപ്രിയതയും തെളിയിക്കുന്നില്ലേ?

വിടെയും എന്നപോലെ ചേതൻ വിരോധികൾ ക്ലാസ്സിലും ഉണ്ടായിരുന്നു.പൈങ്കിളി നോവലുകളുടെ കുത്തക വത്കരണം അഥവാ "കോർപറെറ്റ് പൈങ്കിളി നോവലിസ്റ്റി"ന്റെ വിരോധികൾക്ക് പറയാൻ പല ന്യായങ്ങളും ഉണ്ടായിരുന്നു.പുട്ടിനു പീര എന്ന പോലെ അല്പം "മസാല" അഥവാ "ടച്ചിംഗ്സ് "ചേതന് ഒഴിച്ചു  കൂടാൻ വയ്യാത്തതാണ്.കഥയുടെ ഒഴുക്കിൽ എല്ലാം ഒരു ഓളത്തിൽ പോകുമെങ്കിലും പലപ്പോഴും സിനിമകളിലെ "കുളിസീൻ"പോലെ കുത്തി കയറ്റിയ സീനുകൾ ചേതൻ വിരോധികളെപ്പോലും നോവലുകൾ ഒന്നു വായിച്ചു നോക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട് എന്നത് വേറൊരു കാര്യം.

"ത്രീ ഇഡിയറ്റ്സ്" ,"ഫൈവ് പോയന്റ് സംവണ്‍" എന്നതിന്റെ ഒരു മാറ്റിയെഴുത്തായിരുന്നു.കഥയും കഥാ പാത്രങ്ങളും മാറിമറിഞ്ഞെങ്കിലും ആ പുസ്തകം വായിച്ച അതേ  സുഖം സിനിമ കാണുമ്പോളും ഉണ്ടായിരുന്നു." ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്" ."കൈ പോ ഛെ "യായി,2 സ്റ്റേറ്റ്സ് വായിക്കുമ്പോൾ തന്നെ ഒരു പ്രിയദർശൻ  റൊമാന്റിക്‌ കോമഡി സിനിമയുടെ രൂപ ഭാവങ്ങൾ പ്രകടിപ്പിച്ചിരുന്നു .അങ്ങനെ കൃഷിന്റെയും അനന്യയുടെയും കല്യാണത്തിന്റെ കഥ ഈ 2014ൽ സിനിമയായി ഇറങ്ങി.എന്തായാലും നോവൽ വായിച്ച സുഖം(ഫീൽ എന്നാണ് ഉദ്ദേശിക്കുന്നത് !)സിനിമ തന്നില്ല .പക്ഷെ കാണാൻ തമിഴ് പെണ്‍കൊടിയെപ്പോലെ ഇല്ലെങ്കിലും അലിയ ഭട്ടിനെ അനന്യയായി അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടില്ല.ചേതൻ ഭഗത് വീണ്ടും ചർച്ചകളിൽ നിറഞ്ഞു,പഴയ പെണ്‍കൊടികളൊക്കെ ഇപ്പോൾ ഭാര്യമാരായി ,അവർ ഭർത്താക്കന്മാരെ നിർബന്ധിക്കാൻ തുടങ്ങി ," 2 സ്റ്റേറ്റ്സ്"കാണിക്കാൻ ..

പൈങ്കിളിയും സീനും കൂടുതൽ ആണെന്നും വലിയ "ഹിറ്റ്‌ "അല്ലെന്നും എന്നുള്ള റിവ്യൂ കേട്ടതിനാലാണ് "റെവല്യൂഷൻ 2020,ലവ് ,കറപ്ഷൻ ,അംബിഷൻ "എന്ന അവസാന ചേതൻ നോവൽ പണ്ട് വായിക്കേണ്ട എന്ന് തീരുമാനിച്ചത് . "2 സ്റ്റേറ്റ്സ്" "ഹാങ്ങ്‌ ഓവർ "വീണ്ടും ചേതൻ ഓർമ്മകൾ കൊണ്ടു വന്നു,റെവല്യൂഷൻ 2020 യും സിനിമയാക്കാൻ പോകുന്നു എന്ന വാർത്തയും എത്തി.എന്നാൽ അതിനു  മുമ്പ് വായിച്ചിട്ടു തന്നെ കാര്യം എന്ന വാശിയിൽ റെവല്യൂഷൻ 2020ക്കായി തിരച്ചിൽ ആരംഭിച്ചു .തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു "റിട്ടയേഡ് കോളേജ് കുമാരിയുടെ "ശേഖരത്തിൽ നിന്നും സംഭവം കിട്ടി.വീണ്ടും വായനയുടെ നാളുകൾ...

ഗോപാൽ,രാഘവ് ,ആരതി എന്ന മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ ജീവിത യാത്ര.ഒരു പണക്കാരൻ ആകാൻ ആഗ്രഹിക്കുന്ന ഗോപാൽ ,റെവല്യൂഷൻ 2020 എന്ന ആശയവുമായി രാഘവ് ,ഇവർ രണ്ടു പേരുടെയും പ്രണയിനിയായ് ആരതി.വാരണാസിയുടെ ഘട്ടുകൾ പാശ്ചാത്തലമാകുന്ന നോവലിൽ വിദ്യാഭ്യാസ കച്ചവടവും,രാഷ്ട്രീയക്കാരുടെ അഴിമതിയും വിഷയമാകുന്നു.അഞ്ചാം ക്ലാസ്സിൽ ഒരു കേക്ക് മോഷണത്തിൽ തുടങ്ങുന്ന മൂവരുടെയും സൗഹൃദം ,എന്നെയും  പഴയ അഞ്ചാം ക്ലാസ്സിലേക്ക് കൊണ്ടുപോയി.രാവിലെയും വൈകുന്നേരവും ഞങ്ങൾ മൂന്ന് പേരായിരുന്നു ,എന്നും  ഒരുമിച്ചു നടന്ന് പോയിരുന്നത് ,പൂവ് ആണോ പെണ്ണോ എന്ന് നോക്കിയും ,മുള്ളിക്ക പറിച്ചു തിന്നും ,പറമ്പുകളിൽ കയറി മാങ്ങ പെറുക്കിയും നടന്ന കാലം.

"ഫ്ളാഷ് ബാക്ക് സ്റ്റോറി "ആണെങ്കിലും പകുതി ആകുമ്പോഴേക്കും കഥയുടെ പോക്ക് മുൻകൂട്ടി കാണാം.അവസാനം പതിവ് പോലെ സീനുകളും..റെവല്യൂഷൻ 2020 എന്ന ആശയം ഒരു സന്ദേശമായൊന്നും വായനക്കാരിൽ എത്തുന്നുമില്ല.ആരതിയായി അലിയയെയും ഗോപാലായി അർജുൻ കപൂറിനെയും മനസ്സിൽ കണ്ടതിൽ എന്നെ തെറ്റ് പറയാനാവില്ല.റെവല്യൂഷൻ 2020 സിനിമയാകുമ്പോൾ ഇവർ രണ്ടു പേരും തന്നെയായിരിക്കും യഥാക്രമം ആരതിയും ഗോപാലും എന്നാണ് ഇപ്പോഴത്തെ ബോളിവുഡ് ഗോസിപ്പ് .

ർഷങ്ങളോളം നീണ്ടു നിൽക്കുന്ന ആണ്‍ പെണ്‍ സൗഹൃദവും ,അതിര് കവിഞ്ഞ സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ചേതൻ നോവലുകളിലെ സ്ഥിരം കാഴ്ചയാണ്.കോളേജുകളിലും ജോലി സ്ഥലങ്ങളിലും കാണുമെങ്കിലും കുടുംബങ്ങൾ സഹിഷ്ണുതയോടെ ഇത്തരം സൗഹൃദങ്ങളെ കാണുമോ എന്ന് ഒരു വടക്കെ ഇന്ത്യക്കാരൻ സുഹൃത്തിനോട് ചോദിച്ചപ്പോൾ "ഇല്ല"എന്ന് തന്നെയിയിരുന്നു ഉത്തരം.വടക്കെ ഇന്ത്യക്കാർ കൂടുതലും ജാതി -ആചാര-യാഥാസ്ഥികർ ആണെന്നാണ് അവന്റെ അഭിപ്രായം.അങ്ങനെയെങ്കിൽ ചേതന്റെ കഥാപാത്രങ്ങൾ വെറും "ഫിക്ഷൻ 'മാത്രം,പുസ്തകത്തിന്റെ ബാർ കോഡ് പറയുന്നത് പോലെ.

ന്തിന് വടക്കേ ഇന്ത്യ വരെ പോകണം ?അന്ന് അഞ്ചാം ക്ലാസ്സു മുതൽ ഏഴു വരെ ഞങ്ങൾ മൂന്ന് പേർ ,രണ്ടാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും കൈ ചേർന്ന് പിടിച്ച് എന്നും സ്കൂളിൽ പോയി വരുമായിരുന്നു,ഇന്ന് അങ്ങനെയൊരു കാഴ്ച അപൂർവ്വമായിരിക്കും.അഥവാ ഉണ്ടെങ്കിൽ തന്നെ അതിനെ  കാഴ്ചക്കാർ വേറൊരു കണ്ണിലേ കാണൂ,അല്ലെങ്കിൽ ഒരു പെണ്‍കുട്ടിയെയും അച്ഛനമ്മമാർ അങ്ങനെ നടക്കാനും സമ്മതിക്കില്ല!

ചേതൻ ഭഗത് വീണ്ടും എന്റെ വായനയെ സ്വാധീനിച്ചിരിക്കുന്നു,മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞു.കൂട്ടത്തിൽ വായിക്കാതെ പോയ ചേതന്റെ "വണ്‍ നൈറ്റ്‌ അറ്റ്‌ ദി കാൾ സെന്റർ "കിട്ടിയെങ്കിൽ അതും..

ചിത്രങ്ങൾ :ഗൂഗിൾ ചായിപ്പിൽ നിന്നും തപ്പിയെടുത്തത് :)


Thursday, May 01, 2014

"കില്ങ്ങ്ന്ന പാദ്സരം" - രണ്ട്

"കില്ങ്ങ്ന്ന പാദ്സരം" ....

ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം  മുമ്പ്  കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു  ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ  അഭിപ്രായങ്ങളും, വിമർശനങ്ങളും ,പ്രോത്സാഹനങ്ങളും  അത്യാവശ്യം പ്രതീക്ഷിക്കുന്നു .പിന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ക്ല്പികം മാത്രമാണ് ..അഥവാ എങ്ങോ എവിടെയോ സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,ആരോടും പറയണ്ട :)
ഇതുവരെ പാദസര കിലുക്കം കേള്‍ക്കാത്തവര്‍ക്കായി..."കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്



                                                        കിലുക്കം - രണ്ട് 

"തറവാട് മൊത്തോം പെങ്ങന്മാര് പൊന്നാങ്ങളക്ക് എയ്തി കൈയ്യിത്തരും എന്നും ബിചാരിച്ചു നടന്നോ.. നേരം ബെളുക്കും മുമ്പേ ബാഗും തൊക്കിലിറുക്കി ഓപ്പീസിലോട്ടു പോയിട്ട് മോന്തിയാവുമ്പം അരീം പച്ചമൊളകും കെട്ടി കൊണ്ടന്നാ ഈടെ എല്ലാം ആയില്ലെ?ബാക്കിയുള്ളോള് തൊണ്ടയലച്ചു ,എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന നക്കാപ്പിച്ച മൊത്തം ആരാനു പൊറുക്കി കൊടുക്കാം .... "
"രാവിലെത്തന്നെ തൊടങ്ങി. നൊടിച്ചില് ... നിന്റെ നക്കാപ്പിച്ച കൊണ്ട് വാടക കൊടുക്കാന്‍ ആരെങ്കിലും പറഞ്ഞോ?.. കൊട്ടാരം കെട്ടിക്കോ... ഹും..."

അമ്മ അച്ഛനെയും അച്ഛന്‍ അമ്മയെയും കലമ്പുന്ന കേട്ടിട്ടാണ് ഞാന്‍ ഉറക്ക പായീന്നു എണീറ്റത്..പേടിച്ച് വെറച്ച് ഏറേത്ത് നിന്നും മിറ്റത്തെ ചെമ്പരത്തീന്റെ മെരട്ടിലേക്ക് നീട്ടി ഇച്ചി ബീത്തി..ലോട്ടറി കടലാസ് രണ്ടായി കീറി ഒന്നില് പല്പൊടി തട്ടി അച്ഛന്‍ മേശപ്പുറത്ത് വച്ചിട്ടുണ്ടാകും.ഞാന്‍ പല്പൊടി തിന്നു തീര്‍ക്കാതിരിക്കാനാണ് ഈ നടപടി .പല്ലു തേക്കുന്നതിന് ഇടയില്‍ പടിഞ്ഞെറ്റേല് നോക്കിയപ്പോളുണ്ട്‌ വെല്ലിമ്മ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നു.

"വെല്ലിമ്മേ... ആരിക്കാ വാടക കൊടുക്കേണ്ടെ?വാടകാന്നു പറഞ്ഞാലെന്താ?"

"നാണി ടീച്ചര്‍ക്ക്‌ ..നാണി ടീച്ചറിന്റെ അല്ലെ ഈ വീട് ...മാസാമാസം പൈസ കൊടുക്കണ്ടേ?"

"അയിന്..നാണി ടീച്ചര് നമ്മളെ അമ്മമ്മയല്ലേ?" "അമ്മമ്മയല്ല..കുമ്മമ്മ...രാവിലെത്തന്നെ..പെങ്ങന്മാരെ പ്പ് രാകുന്നത് കേട്ടില്ലേ?എനി ഞാനെന്തെങ്കിലും പറഞ്ഞാ അതാ ഉം കുറ്റം ..അല്ലെത്തന്നെ ആങ്ങളെന്റെ കുട്ടീനെ നോക്കാനെന്നും പറഞ്ഞു ചേണിച്ചേരിന്നു ഇങ്ങോട്ടു വന്നതേ കുറ്റാ ...."



"ഡിസംബര്‍ ആകുമ്പം മുത്ത് മൈസൂരിന്നു വരും ..ഈ കട്ട വീട് പൊളിച്ചു ഓക്ക് ഈടെ വീടെടുക്കണം ന്നാ നാണി ടീച്ചര്‍ ഇന്നലെപ്പറഞെ .. നിങ്ങക്കും ഇല്ലേ പുശു പോലത്തെ ഒന്ന് ?ചെക്കന് വയസ്സ് മൂന്നാല് ആകാറായി..ഓളും മക്കളും വേണ്ടാന്ന് പറഞ്ഞു നടന്ന ആള് പത്ത് നാപ്പത് വയസ്സില്‍ എന്നെ കെട്ടി വലിച്ചു കൊണ്ടന്നത്‌ എന്തിനാ? വയറ്റിലുള്ള സന്തതിക്കെങ്കിലും ആരാന്റെ തിണ്ണ നിരങ്ങണ്ടേ ഗതിയുണ്ടാവരുതെ... ഭഗവാനെ.." അടുക്കളപ്പൊറത്തുനിന്നും അമ്മ പിന്നേം ഒച്ചയാക്കുന്നു...കുംഹും.. കുംഹും എന്ന് ഒച്ചയാക്കി ദേഷ്യം പിടിച്ച് അച്ഛന്‍ ഇറങ്ങിപ്പോയി.



അപ്പൊ ഈ വീട് നമ്മളെയല്ലേ?അമ്മമ്മ ..അച്ചാച്ചന്‍...മുത്തേച്ചി...

അവര് നമ്മളെ ആരും അല്ലേ ...?അപ്പൊ ശരിക്കും അമ്മമ്മ ഏടെയാ ?നമ്മക്ക് വേറെ നാടുണ്ടെങ്കില് അതേട്യാ ? മുത്തേച്ചിന്റെ അമ്മയല്ലേ അമ്മമ്മ?അമ്മമ്മേന്റെ വലിയ വാര്‍പ്പ് വീട്ടില് നിന്നാപ്പോരെ മുത്തേച്ചിക്ക് ? ഈ വീട് പോളിച്ചാല് ബൊമ്മാച്ചീനെ എട്യാ വെക്കുആ?ചായിപ്പും പോകും.. എല്ലാം പോകും..നമ്മള് എട്യാ കെടുക്ക്വാ? തോണി ഉണ്ടാക്കിയാ,മിറ്റത്ത് വെള്ളത്തില് ഇടാനും കയ്യില്ല ...


"ലയെടുത്ത് ആടെ ഇരുന്ന്, കഞ്ഞി മോന്തീട്ട് പോയ്ക്കോ.. എനിക്ക് ബെല്ലടിക്കുന്നെനു മുമ്പ് സ്കൂളില്‍ പോണം.."

ഓ...ഈടെ എന്നും അമ്മയും അച്ഛനും ..അടി..എന്നും ചെറുപയര് കഞ്ഞി..ഈ അമ്മക്ക് വേറെ ഒന്നും ഉണ്ടാക്കികൂടെ ? "പോണേ പൊട്ടത്തി...എനിക്ക് ബേണ്ടാ .."


"ചെക്കന്‍ ചീത്ത പറഞ്ഞു പഠിച്ചുപോയി .. കെറുപ്പക്കാരിത്തിയായ ഞാനിനി ആട്ടമ്മീല് അരച്ച് മോന് ..ദോശ ചുട്ടുതരാം. ... വേണേ കുടിച്ചിട്ട് പൊയ്ക്കോ..സെര്‍ലാക്കും..ഫാരക്സും എല്ലാം തിന്നു മുടിച്ചിറ്റില്ലേ?..ഇപ്പൊ ഇതേ ഉള്ളൂ .."



ത്യേച്ചി..കുറ്റിക്കരേല് ...ദോശ ചുടുന്നുണ്ടാകും...! ഹാ ..അയിന് അമ്മ പോയിട്ടുവേണ്ടേ?

ഏറങ്ങാനായീന്ന് തോന്നുന്നു...

"ഞാന്‍ വൈന്നേരം വെരുംമ്പേക്ക് ക ,ഖ ഗ ..തൊട്ടു യ ര ല വാ .. വരെ..വെല്ലിമ്മയൂം മോനും കൂടി പടിച്ചോണം ...അല്ലാണ്ട് ആരാന്റെ അടുപ്പുംകുണ്ടില്‍ പോയി നെരങ്ങിക്കോ.."


ഹാവൂ ...അമ്മ പോയി...എനി കുറ്റിക്കരേല് പോവാം..ഇതു നമ്മളെ വീടല്ലേന്നു സത്യേച്ചീനോട് ചോദിക്കണം..ഇന്നാട്ടിന്റെ പേരെന്നാന്നും .... നമ്മളെ നാട് ഏട്യാന്നു സത്യേച്ചിക്ക് അറിയാരിക്കും..


ടേല് ഇണ്ട് സോപ്പുങ്കായി വീണു കെടക്കുന്നു...കീശേല് എടുത്തിടാം.സത്യേച്ചി ,പാദ്സരം കഴുകാന്‍ ഈ കായി അല്ലെ എടുക്കുന്നെ? ഒന്ന് ..രണ്ട്...മൂന്ന് ..നാല്..അഞ്ചെണ്ണം കിട്ടി.. ഇത് വെള്ളത്തില്‍ ഇട്ട് പാദ്സരം കഴുകിയാ..നല്ല തെളക്കം ഉണ്ടാകും."സത്യേച്ചീ ....സോപ്പുങ്കായീ ..."

ടുക്കളയിലൊന്നും ആരുമില്ല. ഈ സത്യേച്ചി ഏടെപ്പോയി? അടുപ്പില്‍ കത്തിച്ചിട്ട് പോലുമില്ല.ദോശക്കല്ല് അടുപ്പുംതണയില്‍ ചാരി വെച്ചിട്ടുണ്ട്‌ .തലേ ദിവസത്തെ ചട്ടികള്‍ കഴുകാതെ അവിടെത്തന്നെയുണ്ട്.പെട്ടന്നാണ് "അയ്യോ ..അമ്മേ അമ്മേ .." എന്ന് പറഞ്ഞു ആരോ കരയുന്നത് കേട്ടത് .അടുക്കളയില്‍ നിന്നും അകത്തെ ഏറേത്തുക്കുള്ള ഇടുങ്ങിയ വഴിയില്‍ നിലത്ത് പായയില്‍ സത്യേച്ചി പുതച്ചു മൂടി കിടക്കുന്നു."രാവിലെ ആയിട്ടും എഴുന്നേറ്റില്ലേ? "സത്യേച്ചി ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .ബാലന്‍ വൈദ്യരുടെ പീടികയില്‍ നിന്നും കിട്ടുന്ന അരിഷ്ടത്തിന്റെയും കഷായത്തിന്റെയും പഴയ കുപ്പിയില്‍ വെള്ളം നിറച്ച് അതുകൊണ്ട് വയറ്റത്ത് തടവുന്നുണ്ട്.വയറു വേദനയാണെന്ന് തോന്നുന്നു .
ഞാന്‍ ഒരു കുപ്പിയില്‍ തൊട്ടു നോക്കി ..നല്ല ചൂട് !

അകത്തൊന്നും ആരെയും കണ്ടില്ല .അച്ചമ്മ ഏറേത്ത് ബെഞ്ചില്‍ ഇരിക്കുന്നുണ്ട് .
"അച്ചമ്മേ സത്യേച്ചി ...ഇന്നലെ അമ്പലത്തില്‍ പോയോ ?എനി ഇന്നു പോവ്ഓ ? വയറു വേദന മാറൂലേ .."

"എന്റെ മോനേ ഓള് കെടക്കുന്നത് കാണുന്നില്ലേ ...അച്ചമ്മേന്റെ മക്കളെല്ലാം ബൗസ് കെട്ടവരാ മോനേ ..കൈക്കോട്ടു പണിക്കാരന്‍ ആണെങ്കിലും ഗൗരിക്ക് ഒരു പുര്വനുണ്ട് എന്ന സമാധാനം ഉണ്ട് .ലീലയും ജാനുവും കോലോത്തും ,സ്കൂളിലും അടിച്ചുവാരി ...എനി എത്ര കാലാ ?രാവിലത്തന്നെ കുളുത്തയും കുടിച്ചിട്ടാ രണ്ടാളും പോയെ ... ശ്രീദേവിക്കാണെങ്കില്‍ ..,ശ്വാസം മുട്ടലും കൊണ്ടല്ലേ ഓള് തുന്നാന്‍ പോവുന്നെ ?സത്യഭാമയാണെങ്കില് ഇങ്ങനെയും ..ദാമോദരന് വയസ്സ് പത്തു മുപ്പത്തഞ്ചായി ..പെങ്ങമാരെ പറഞ്ഞയച്ച് ഓനെനി എപ്പാ..?..എന്റെ കളരിവാതുക്കല്‍ ഭഗവതീ..അമ്മേ മഹാമായേ ...
...സത്യേച്ചിക്കിന്നു അമ്പലത്തില്‍ പോവാന്‍ പറ്റില മോനേ ..മോന്‍ അച്ഛന്റൊപ്പരം പോയ്ക്കോ .."

"അച്ഛന്‍ വരുമ്പോ രാത്രിയാവും ...ഞാനൊറങ്ങിയാലാ അച്ഛന്‍ വെരുവ്വാ.."

ലിയ കൊമ്പും തുമ്പിക്കൈയ്യും ഉള്ള ഒരാന.ഗുണകോഷ്ഠത്തിലെ ചിത്രത്തില്‍ കാണുന്ന അതുപോലെ തന്നെ .ഇരുട്ടത്ത്‌ അത് എന്റെ നേരെ തന്നെ വരികയാണ്‌ .തുമ്പിക്കൈ കൊണ്ട് അത് എന്റെ തലയില്‍ തൊട്ടു ."അമ്മേ ..." എന്ന് പറഞ്ഞു ഞാന്‍ ഒരൊറ്റ നിലവിളി !
ചുറ്റും നോക്കി ..ഞാന്‍ നിലത്ത് പായയിലാണ്.അടുത്ത് അച്ഛനെ കാണുന്നില്ല .കട്ടിലില്‍ അമ്മയുമില്ല .എല്ലാരും രാത്രി എവിടെപ്പോയി ?പടിഞ്ഞിറ്റേല് വെല്ലിമ്മയും ഇല്ല .പെട്ടന്ന് ലൈറ്റും പോയി .കൂരാ കൂരിരുട്ട്..പേടിച്ച് വിറച്ച് ഞാന്‍ നിലവിളിച്ചു. അടുക്കളയില്‍ നിന്നും ആരോ ചിമ്മിണി വിളക്കും കത്തിച്ചു വരുന്നുണ്ട് .എന്തോ കിലുങ്ങുന്ന ശബ്ദവും ..എന്റെ കരച്ചില്‍ ഉച്ചത്തിലായി.

"മോനേ കരയണ്ട കേട്ടോ ..അമ്മയും അച്ഛനും ഇപ്പൊ വരും കെട്ടോ ..."
അത് സത്യേച്ചി ആയിരുന്നു.

"അവരിപ്പോ വരും കേട്ടോ .. അയ്യേ ആണ്‍കുട്ടികള് കരയ്യോ" സത്യേച്ചി എന്നെ സമാധാനിപ്പിക്കാന്‍ തുടങ്ങി .
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എല്ലാവരും എത്തി .

"സത്യഭാമേ ..ചെക്കന്‍ ഞെട്ടി എഴുന്നേറ്റോ ?ബുദ്ധിമുട്ടായി അല്ലേ? ഓനെയും ഉക്കത്തു തട്ടി നടക്കാന്‍ കയ്യില്ല ..അതാ..തെടമ്പ് നൃത്തം കഴിഞ്ഞപ്പൊ വയലില് കഥകളി ഇണ്ടായിരുന്നു .കൊറച്ച് സമയം അതൊന്നു കണ്ടു ."
അമ്മ സത്യേച്ചിയോടു പറയുന്നതു കേട്ടു.

എല്ലാവരും അമ്പലത്തില്‍ പോയതാണെന്ന് അറിഞ്ഞതോടെ എന്റെ കരച്ചില്‍ വീണ്ടും തുടങ്ങി ..പൂര്‍വാധികം ശക്തിയോടെ..
അച്ഛന്‍ ഒരു 'കിലുക്കിട്ടം 'എന്റെ നേരെ നീട്ടി .ഞാനത് വാങ്ങി പൊട്ടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു .

"നമ്മക്ക് നാളെ ഇവരെയൊന്നും കൂട്ടാതെ ഒറ്റക്ക് പോവാ കെട്ടോ .. നേരത്തെ പോയി ആന കുളിക്കുന്നെ എല്ലാം കാണാം..വൈന്നേരം ഓട്ടന്‍ തുള്ളലും കാണാം ..സത്യേച്ചി വരുമ്പോഴേക്ക് കുളിച്ച് കുട്ടപ്പനായി നിക്കണം കേട്ടോ .."

സത്യേച്ചിയുടെ ആ ഉറപ്പിന്മേല്‍ എന്റെ കരച്ചില്‍ നിന്നു .കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാന്‍ ഒരു കള്ളച്ചിരി ചിരിച്ചു .കവിളില്‍ ഒരു ഉമ്മ തന്ന്.. ചിമ്മിണിക്കൂടുമായി സത്യേച്ചി ഇരുട്ടത്ത്‌ നടന്നകന്നു .എടേല് എത്തുന്നത്‌ വരെ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാമായിരുന്നു .

(തുടരും ..)




ഒരു ഓർമ്മപ്പെടുത്തലിനായി ചായിപ്പിലെ  ഭരണിയിൽ ഉപ്പിലിട്ടു വച്ചിരുന്ന 
കമന്റു നെല്ലിക്കകൾ വീണ്ടും....ഒരല്പം പുളിക്കുമെങ്കിലും പിന്നെ മധുരിക്കും
,ഈ ഓർമ്മകൾ ...:)
ഏകാന്തതാരം said...
ഇനിയും ആ പാദസരം കിലുങ്ങാനായി കാത്തിരിക്കുന്നു....
ശ്രീ said...
എഴുത്ത് മനോഹരമാകുന്നു. ആ പാദസരത്തിന്റെ കിലുക്കം മനസ്സില്‍ ബാക്കി നില്‍ക്കുന്നു...
:)
മാണിക്യം said...
സ്വ്വന്തമായി ഒരു വീട്
അതെന്നും സ്വപ്നം ആയിരിക്കും,
എല്ലാവരുടെയും...

കഥ പറയുന്ന രീതി വളരെ ഹൃദ്യം
കുട്ടിയുടെ വീക്ഷണത്തില്‍ കഥ നന്നാവുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
അനില്‍@ബ്ലോഗ് said...
നന്നായിരിക്കുന്നു .

ജീവിതത്തില്‍ നിന്നുമുള്ള ഒരു ഏടുപോലെ.

ചിത്രങ്ങള്‍ ആകര്‍ഷണീയം

ആശംസകള്‍.
എം. എസ്. രാജ്‌ said...
ആദ്യം കഥയല്ല കമന്റാണു വായിച്ചത്. നല്ല എഴുത്ത്. ലളിതം. വിശദമായി പിന്നീടു വായിച്ചോളാം.

ആശംസകള്‍.
മാളൂ said...
"നമ്മക്ക് നാളെ ഇവരെയൊന്നും
കൂട്ടാതെ ഒറ്റക്ക് പോവാ കെട്ടോ .. നേരത്തെ പോയി ആന കുളിക്കുന്നെ എല്ലാം കാണാം..
വൈന്നേരം ഓട്ടന്‍ തുള്ളലും കാണാം ..
സത്യേച്ചി വരുമ്പോഴേക്ക് കുളിച്ച് കുട്ടപ്പനായി നിക്കണം കേട്ടോ .."


ഇങ്ങനെ ഒരു സത്യേച്ചിയുണ്ടായിരുന്നെങ്കില്‍
എന്ന് ആശിച്ചുപോണു.... സത്യേച്ചിയുടെ പാദസരം കൂടുതല്‍ കിലുങ്ങട്ടേ
OAB said...
അനുഭവത്തിന്റെ പാദസരങ്ങള്, ജീവിതത്തിന്റെ സോപ്പുകായയാല് കൂടുതല് തിലങ്ങട്ടെ..
ആശംസകളോടെ.......
കുറ്റ്യാടിക്കാരന്‍ said...
very good... really really good.
മുരളിക... said...
നന്നായി, അടുത്ത ഭാഗം പോരട്ടെ വേഗം.
ചിത്രങ്ങളും ഹൃദ്യം
ഏറനാടന്‍ said...
ആദര്‍ശ്, തിരക്കിട്ട് എഴുതിയതല്ലാത്തയീ തിരക്കഥ രസമുണ്ട്.
Senu Eapen Thomas, Poovathoor said...
ആദര്‍ശെ..തിരക്കഥ ജോറാവുന്നുണ്ട്‌. പാദസരത്തിന്റെ കിലുക്കം കേള്‍ക്കാന്‍ കാത്തിരിക്കുന്നു
..
വരകള്‍ ഗംഭീരം... കുശുമ്പ്‌ ഉടലെടുക്കുന്നോയെന്ന് ലേശം സംശയമില്ലാതില്ല.

സസ്നേഹം,
പഴമ്പുരാണംസ്‌
യൂനുസ് വെളളികുളങ്ങര said...
ഒരു സംശയം തിരക്കഥ എന്ന്‌ വച്ചാല്‍ തിരക്ക്‌ പിടിച്ച്‌ എഴുതന്നതാണോ തിരക്കഥ
ആദര്‍ശ് said...
നന്നാവുന്നു എന്ന് ചിലര്‍ പറയുന്നു...
എന്തൊക്കെയോ അങ്ങനെ എഴുതിയതാ ...നന്നാവുന്നുണ്ടോ?

ഏകാന്തതാരം : ആദ്യമായി കമന്റിട്ടതിന് നന്ദി കേട്ടോ...

ശ്രീ :നന്ദി..:)

മാണിക്യം ചേച്ചി :കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..

അനില്‍ ഭായ് : ജീവിതത്തില്‍ നിന്നുള്ള ഒരേട്‌ തന്നെയാണീ കഥ..

എം .എസ് .രാജ് ഭായ് : വിശദമായി വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ...

മാളു :

oab:

കുറ്റ്യാടിക്കാരന്‍ ചേട്ടന്‍ :

മുരളിക :

ഏറനാടന്‍ മാഷ് :

എല്ലാവര്‍ക്കും നന്ദി ..വീണ്ടും വരുമല്ലോ...

സെനുവേട്ടോ ,കുശുമ്പോ ? ഇത് വായിച്ചിട്ടോ ... !പഴമ്പുരാണം വായിച്ച് എനിക്ക് തോന്നിയ അത്രയും വരുമോ?

യൂനുസ് ജി,: സിനിമാ തിരക്കഥയും ഇതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല കെട്ടോ..
'തിരക്കഥ ' എന്നത് ബ്ലോഗിന്റെ പേരു മാത്രം..

പാദസരത്തിന്റെ കിലുക്കം കേള്‍ക്കാന്‍ വീണ്ടും എത്തിയ എല്ലാവര്‍ക്കും ,ആദ്യമായി വന്നവര്‍ക്കും എല്ലാവര്‍ക്കും ഒരായിരം നന്ദി..
നിരക്ഷരന്‍ said...
വളരെ നന്നായി എഴുത്തിയിരിക്കുന്നു. അടുത്ത ഭാഗം എപ്പോഴിറങ്ങും ?
'കല്യാണി' said...
thirakkatha nannaayirikkunnu.....
ആദര്‍ശ് said...
നിരക്ഷരന്‍ ഭായ് ,നന്ദി ...
അടുത്തത് ഉടന്‍ ഇറങ്ങും കെട്ടോ..പക്ഷേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞ പലരെയും ഇങ്ങോട്ട് കാണാനേയില്ല...

കല്യാണി ചേച്ചി ,
നമ്മള്‍ ഒരു നാട്ടുകാരാണല്ലേ?നന്ദി ..വീണ്ടും വരണം ...
പിരിക്കുട്ടി said...
aadarsh,,,,,,,,,,

vaikippoyi ethaan........

ithum nannayittundu.....

chil chilum waiting for next...
പ്രിയ ഉണ്ണികൃഷ്ണന്‍ said...
പാദസരക്കിലുക്കം.... എറിപ്പന്‍!
smitha adharsh said...
കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു ഈ 'തിരക്കഥ'..
വേഗം,അടുത്തത് പോരട്ടെ..
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്:ഇങ്ങനെ ഒരു സാധനം കൂടി ഉണ്ടായിരുന്നു അല്ലേ ഇപ്പോഴാ കണ്ടത്. എല്ലാ പോസ്റ്റും വായിച്ചു. എന്റെ ചെറുപ്പത്തില്‍ തറവാട്ടില്‍ ഒത്തിരി ആളോളുണ്ടായിരുന്നു. അതോണ്ട് ഒരുപാട് പാദസരങ്ങള്‍ കിലുങ്ങുന്നു മനസ്സില്‍... തുടരൂ‍

തുടരുമ്പോള്‍ ഇതില്‍ ഒരു കമന്റിടൂ ട്രാക്കിംഗ് ചെയ്തവര്‍ക്കൊക്കെ അറിയാമല്ലോ.
കുട്ടിച്ചാത്തന്‍ said...
ഒരു കാര്യം വിട്ടുപോയി. അച്ചടിച്ച ഭാഷ പറഞ്ഞ് പറഞ്ഞ് എങ്ങോ കൈമോശം വന്ന സ്വന്തം സ്ല്ലാങ്ങ് ശക്തമായ ബാല്യകാല സ്‌മൃതികളുണര്‍ത്തുന്നു, നന്ദി...
ഷമ്മി :) said...
നല്ല എഴുത്ത്
ശ്രീ said...
ഇതെവിടെ പോയി? കാണാനേയില്ലല്ലോ
മാര്‍...ജാരന്‍ said...
നല്ലതാണീ ബ്ലോഗ്