Friday, August 09, 2013

പെയ്തു തോരുന്ന സൌഹൃദങ്ങൾ ....


തിവ് പോലെ വൈകുന്നേരത്തെ ചായകുടിയുടെ കൂടെയുള്ള   ഫേസ് ബുക്കിലൂടെയുള്ള കറക്കം..ലോകത്ത് എന്ത് നടക്കുന്നു എന്ന് പെട്ടന്ന് അറിയാനുള്ള ഒരു കുറുക്കുവഴി യാത്ര..
എന്നത്തേയും പോലെ ഇന്നുമുണ്ട് ,നവദമ്പതികളുടെ വർണമനോഹര ചിത്രങ്ങൾ,ഓരോരുത്തരായി കുഴിയിൽചാടി കൊണ്ടിരിക്കുന്നതിന്റെ സന്തോഷം  പങ്കുവെക്കാനായി "കന്ഗ്രാട്സ് "ടൈപ്പ്  ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്."ശെടാ ഇത് അവനല്ലേ ?"

നാലഞ്ച് വർഷങ്ങൾക്ക്  മുമ്പുള്ള പയ്യാമ്പലം കടപ്പുറം..അലസവും വിരസവുമായ സായാഹ്നങ്ങൾ..മണലുപോലെ മനസ്സ് കുഴഞ്ഞു മറിഞ്ഞു ,പരന്നു കിടന്നിരുന്ന നാളുകൾ..ഒരു പക്ഷെ അന്നത്തെ ഏക ആശ്വാസം കടൽത്തിര നോക്കിയുള്ള പകൽ കിനാവുകൾ ആയിരുന്നു.സുന്ദരമായ ഭാവിയെക്കുറിച്ചുള്ള അതിസുന്ദര മായ സ്വപ്നങ്ങൾ.ആ സ്വപ്നങ്ങൾ പരസ്പരം പങ്കുവെക്കലായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി..!പൂഴിപ്പരപ്പിൽ കൈകൾ ചേർത്തുപിടിച്ചു തോളുരുമ്മി നടക്കുന്ന യുവ മിഥുനങ്ങളെ കാണുമ്പോൾ  ഞങ്ങളുടെ ചർച്ച എന്നും വഴിമാറും,"നീ എന്നടാ ഇങ്ങനെ ഒരാളെയും കൊണ്ട് വരുന്നത് ?". "ഞാനതിനു ഈ പന്ന കടപ്പുറത്തൊന്നും എന്റെ പെണ്ണിനെ കൊണ്ടുവരില്ല..ഞങ്ങൾ മലെഷ്യയിലെയൊ മാലിദിവിസിലെയോ ഏതെങ്കിലും ബീച്ചിൽ കാണും ഈ സമയത്ത് .ഇങ്ങനെ സൂര്യൻ അസ്തമിക്കാൻ പോകുന്ന നേരത്ത്.."
"അവന്റെ ഒരു മലേഷ്യ ..ആദ്യം ഏത് പെണ്ണാണെന്ന് തീരുമാനിക്ക് ..

അവൻ മനസ്സിൽ മാത്രം കൊണ്ടുനടന്ന "വണ്‍വെ "പ്രണയനായിക ,അവൻ കതകിനു മറവിൽ നിന്ന് ഉമ്മ കൊടുത്ത ബാല്യകാലസഖി ,കമ്പ്യൂട്ടർ സെന്ററിൽ അവനായി മാത്രം വരുന്ന പേരറിയാത്ത വെളുത്ത കുട്ടി, തുടങ്ങിയ അനവധി കുട്ടികളിൽ ഏതെങ്കിലും ഒരാളെ കെട്ടുമെന്ന് വീമ്പിളക്കി നടന്നവനും ഭാവി ഭാര്യയും ,ഒരു ടാഗ്  പൊസ്റ്റായി കണ്‍മുമ്പിൽ..പോസ്റ്റ്‌ കണ്ടവർ കണ്ടവർ ഫോണ്‍ ചെയ്തു തിരക്കി "എടാ ,നിന്റെ ഫ്രണ്ടല്ലേ? എന്നായിരുന്നു ?കല്യാണം കഴിഞ്ഞോ ?അതോ എൻഗേജുമെന്റൊ?"
എനിക്ക് ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അറിയില്ലെടാ ....."

എന്നാൽ വിശേഷം നേരത്തെ അറിഞ്ഞവരും  ഉണ്ടായിരുന്നു ,ഞാനൊഴികെ ..സകല സമയത്തും ഒരുമിച്ചു മാത്രം കണ്ടിരുന്ന രണ്ടു  സുഹൃത്തുക്കളുടെ വർത്തമാനകാലം പലർക്കും വിശ്വസിക്കാൻ പറ്റിയില്ല,എനിക്കും.കാലത്തിന്റെ അനിവാര്യമായ ഏതോ ഒരു വഴിത്തിരിവിൽ രണ്ടു വഴികളിൽ ആയെങ്കിലും,വല്ലപ്പോഴുമുള്ള ഫോണ്‍ കുശലങ്ങൾ ഉണ്ടായിരുന്നു.പതിയെ പതിയെ അതും ഇല്ലതായി.ഒരു പക്ഷെ ഏറെ നാളുകള്ക്ക് ശേഷം സമയം ഉണ്ടാക്കി വിളിക്കുമ്പോൾ "തിരിക്കിലടാ ","ഫുഡ്‌ കഴിക്കയാ ","പിന്നെ വിളക്കൂ "എന്നിങ്ങനെയുള്ള മറുപടികളിൽ മനസ്സ് ഉടക്കിയത് കൊണ്ടാകാം,എന്റെ കുശലാന്വേഷണവും നിന്നു.ചില സൗഹൃദങ്ങൾ അങ്ങനെയാണ്.ആർത്തലച്ചു  വരും,പക്ഷെ പെട്ടന്ന് പെയ്തു തോരും..ഒരു മരം പോലും പെയ്യാതെ..

വംശ നാശ ഭീഷണി നേരിടുന്ന സൌഹൃദത്തിന്റ,  "സ്പീഷിസുകൾ "നിരവധിയാണ് .ലോകത്ത് പൊതുവെ കാണപ്പെടുന്ന ആഗോളതാപനവും, തിരക്കും ,സ്വാർത്ഥതയും,കുശുമ്പും,പൊങ്ങച്ചവും  ഒക്കെ തന്നെ ഈ വംശനാശങ്ങൾക്ക് കാരണം.

സ്വന്തം വീടിനെക്കാൾ അയല്പക്കത്തെ വീടുകളിലെ മുക്കും മൂലയും ഹൃദിസ്ഥമാക്കിയിരുന്നു.ഓണവും വിഷുവും,ഉത്സവും എല്ലാം അവിടങ്ങളിൽ ആയിരുന്നു.ഒരു ചക്ക കിട്ടിയാൽ ,പാതി  കൊടുക്കും,അപ്പം ചുട്ടാൽ ,പായസം വെച്ചാൽ ആദ്യം അവരായിരുന്നു രുചി നോക്കിയിരുന്നത്.അയൽ പക്കത്തെ ഉപ്പും ചോറും തിന്നു വളർന്നവർ എത്ര പേർ ?

അടുത്ത വീട്ടിൽ ആരാണെന്ന് അറിയണമെങ്കിൽ ,ബർത്ത് ഡേ പാർട്ടിക്ക് 'ഇൻവിറ്റെഷൻ 'കിട്ടണം.അല്ലെങ്കിൽ "കറന്റ് "പോകണം ,അവിടെ "കറന്റ് "ഉണ്ടോ എന്ന് വിളിച്ചു ചോദിക്കുമ്പോൾ അറിയാം .അല്ലെങ്കിൽ  "കേബിൾ "കട്ടാകണാം "കേബിൾ "ഉണ്ടോ എന്ന്  വിളിച്ചു ചോദിക്കുമ്പോൾ അറിയാം.

രേ പാർട്ടിയാണെങ്കിൽ ,പീടിക തിണ്ണയിൽ ഒരുമിച്ചു ഇരിക്കാം,ഒരേ ജാതിയാണെങ്കിൽ സമുദായ കൂട്ടായ്മയിൽ കാണാം,ഒരേ യുവജന സംഘടനയാണെങ്കിൽ ക്ളബ്ബുണ്ടാക്കി ഫുട്ബോളോ ക്രിക്കറ്റോ കളിക്കാം. ഒരേ 'സ്റ്റാറ്റസ്' ഉള്ളവരാണെങ്കിൽ രാവിലെയും വൈകുന്നേരവും ഒരുമിച്ചു നടക്കാനിറങ്ങാം .വായനശാല ,സ്കൂൾ ,കോളേജ് ,മൈതാനം തുടങ്ങിയ പൊതു ഇടങ്ങൾ ഓരോ വിഭാഗങ്ങൾക്ക് ഓരോന്ന്.അവിടെ കൂട്ട് കൂടാൻ ആ വിഭാഗത്തിൽ പെട്ടതാണെങ്കിൽ എളുപ്പം.

സൌഹൃദങ്ങളുടെ ഖനിയായ കലാലയങ്ങൾ, ഖനനം ചെയ്യുന്ന രീതി മാറിയിരിക്കുന്നു."എന്ത് പ്രയോജനം?"എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ടാണ് ഓരോ ഖനനവും.നാല് കാശുള്ളവനും ,നാല് മൊബൈൽ ഉള്ളവനും കിട്ടും ,മങ്ങാത്ത സൌഹൃദം ."ഹായ് " പറഞ്ഞ് "ബായ് "യിൽ അവസാനിക്കുന്ന സൌഹൃദം അധ്യയനത്തിന്റെ അന്ത്യത്തോടെ എന്നെന്നേക്കുമായി അവസാനിക്കുന്നു.

മുഖം മൂടി അണിഞ്ഞ സൌഹൃദ സ്പീഷിസിനെ ജോലി ഇടങ്ങളിൽ ആണ് കൂടുത്തൽ കാണുക."വെരി ഗുഡ് മോണിംഗ് ","സീ യു ടുമാറോ ",ഹവ് എ നൈസ് ഡേ " എന്നൊക്കെ എന്നും പറയുന്ന ഈ സ്പീഷിസ് പുറമേ ചിരിക്കുമെങ്കിലും ,സൂക്ഷിക്കേണ്ട വിഭാഗമാണ്‌...ഒരു പ്രശ്നം വന്നാൽ അറിയാം എത്ര പേർക്ക് മുഖം മൂടി ഇല്ലെന്ന് ?

ഭിനവ സൌഹൃദ സ്പീഷിസ് ആയ "ഓണ്‍ലൈൻ  സ്പീഷിസിൽ പൊതുവെ കണ്ടു വരുന്ന ഒരു സ്വഭാവം ഉണ്ട്.ജീവിതത്തിൽ ഏകാന്തതയും ,വിരഹവും കൂട്ടാകുമ്പോൾ "നോക്ക് കുത്തിയായി"നിർത്തിയ "ഓണ്‍ലൈൻ പച്ച" ,വെളിച്ചങ്ങൾ സൌഹൃദ വെളിച്ചങ്ങളായി മാറ്റി കടന്നുവരും.കലാന്തരങ്ങൾക്ക് ശേഷം പലരും  ഇങ്ങനെ പച്ച വെളിച്ചം തെളിച്ചു വരുന്നതായി കാണാം .കാര്യ സാധ്യം എന്തെങ്കിലും ഉണ്ടാകും ,അല്ലെങ്കിൽ "ബോറടി " മാറുമ്പോൾ പച്ച വെളിച്ചം വീണ്ടും നോക്ക് കുത്തിയാകും .പച്ച കണ്ടു മഞ്ഞളിച്ചവർ ഇളിഭ്യരാകും! ചാറ്റ് ബോക്സിൽ  തോരാതെ സംസാരിക്കുന്ന  ഊഷ്മള സൌഹൃദ മാതൃകകൾ,"ഞാൻ അങ്ങോട്ട്‌ ഒരാവശ്യത്തിന് വരുന്നുണ്ട് ..അവിടെ കാണില്ലേ ?സഹായത്തിന് ?മൊബൈലിൽ വിളിച്ചാൽ കിട്ടില്ലേ ?"എന്ന്  ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്തു കണ്ടാൽ ,ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ച വെളിച്ചം അണച്ച് സ്ഥലം വിടുന്നതും കാണാം.!

വംശനാശം വരുത്താതെ സൌഹൃദം കാത്തു സൂക്ഷിക്കാൻ പറ്റുന്നവർ വില്ലാളി വീരന്മാർ തന്നെ,യഥാർത്ഥ സൌഹൃദം തിരിച്ചറിയാൻ പറ്റുന്നത് അതിലേറെ കഴിവുള്ളവർക്ക് പറ്റുന്ന കാര്യവും.ഒരു തീവണ്ടി യാത്രയിൽ ,അല്ലെങ്കിൽ  ഒരു വിമാന യാത്രയിൽ ..അപരിചിതമായ ഒരു നഗരത്തിൽ അല്ലെങ്കിൽ സഹായം കൊതിക്കുന്ന ഒരു വേളയിൽ ,ചിരിക്കുന്ന മുഖവുമായി വരുന്നവരിൽ ഉണ്ടാകാം ,ഒരു നല്ല സുഹൃത്ത് .പെയ്തു തോരാത്ത ഒരു മഴക്കാലം അത് ചിലപ്പോൾ തന്നേക്കാം...










Saturday, February 02, 2013

വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍...


രംഗം: ഒന്ന് 
സ്ഥലം:എന്റെ  വീട് 
സമയം :വൈകുന്നേരം  നാലു മണി 
വര്‍ഷം :2013
കഴിഞ്ഞ വിഷുവിന് വന്നതിനു ശേഷം മനുവേട്ടനും കുടുംബവും ഇന്നാണ് വീട്ടിലേക്കു വരുന്നത്.അച്ഛന്റെ ഇളയമ്മയുടെ വീട്ടില്‍ വന്നാല്‍ നന്ദയ്ക്കും ചിഞ്ചുവിനും പിന്നെ ആഘോഷമാണ്,അതിനു കൊഴുപ്പേകാന്‍ അമ്മ,"മനൂന്റെ മക്കള്‍ക്ക്"സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന കലത്തപ്പവും ഇലയടയും എന്നും ഉണ്ടാകും.
പതിവു  പോലെ കലത്തപ്പവും ഇലയടയും കൂടെ ഞാന്‍ പാഴ്സല്‍ ആയി വരുത്തിയ 'ഐസ് ക്രീം ബോളു'കളും.ആദ്യമായി  സ്കൂളില്‍ പോയിത്തുടങ്ങിയ ചിഞ്ചുവിന്‌ ഞാന്‍ വേറൊരു സമ്മാനവും  കരുതിയിരുന്നു.
കസേരയില്‍ ചാടിക്കയറി,മേശപ്പുറത്ത് നിരന്ന പാത്രങ്ങളെ ആവാഹിച്ച് ,കൈകള്‍ കൂപ്പി  നന്ദയും ചിഞ്ചുവും കണ്ണുമടച്ച് എന്തൊക്കെയോ പിറു പിറുക്കുന്നു ."ചൂടുണ്ടോ മക്കളേ ..ഞാന്‍ തണിച്ചു തരാം"എന്നും പറഞ്ഞു വന്ന അമ്മ കണ്ടത് ആ കാഴ്ചയാണ് .
"എടാ മനൂ ,നിന്റെ പിള്ളര് എന്ത്ന്നാടാ കാണിക്ക്ന്നേ?"
"എളേമ്മേ അവര് പ്രാര്‍ത്ഥിക്കുന്നതല്ലേ?അന്ന പ്രാര്‍ത്ഥന...! സ്കൂളില്‍ നിന്ന് പഠിച്ചതാ ഈ നല്ല ശീലം .."
ഉത്തരം പറഞ്ഞത് പിള്ളാരുടെ അമ്മ വീണ.
"ഏതു സ്കൂളിലാ ഈ അന്ന പ്രാര്‍ത്ഥന പടിപ്പിക്കുന്നെ?" ഒരു വിരമിച്ച അധ്യാപികയായ അമ്മയുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
"ആചാര്യാ ശങ്കര വിദ്യാ നികേതന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ "മനുവേട്ടനും വീണേച്ചിയും പ്രാസമൊപ്പിച്ചു ഉത്തരം പറഞ്ഞു.
കുട്ടികള്‍ അപ്പോഴും അന്ന പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു,അപ്പവും അടയും തണുത്തും കൊണ്ടേയിരുന്നു...എന്റെ വികാരം വ്രണപ്പെട്ടു. ചിഞ്ചുവിനുള്ള സമ്മാനപ്പൊതി ഞാന്‍ അലമാരയില്‍ വെച്ചു പൂട്ടി.

രംഗം: രണ്ട് 
സ്ഥലം:എന്റെ  സ്കൂള്‍ 
സമയം :രാവിലെ പത്തുമണി 
വര്‍ഷം :1994
ഇന്ന് ടീച്ചര്‍ പുതിയ പദ്യം പഠിപ്പിക്കും.നാലാം ക്ലാസ്സിലെ,മലയാളം പാഠപുസ്തകത്തിന്റെ നടുപ്പേജിലെ,പൌഡറും,നെയിം സ്ലിപ്പും,മയില്‍പീലിയും വെക്കുന്ന ആ പേജിലെ പദ്യം.
"എല്ലാരും ടെക്സ്റ്റ് എടുത്ത് ,ആദ്യം പദ്യം വായിച്ചു  നോക്കൂ "
ഞാന്‍ പുസ്തകം തുറന്ന് ,ആ പേജ് എടുത്തു.മായാവിയുടെ ഒരു സ്റ്റിക്കറും,ഒരു മയില്‍ പീലി തുണ്ടും ആ പേജിലുണ്ടായിരുന്നു."എടാ ജംഷീറെ  ഇതു കണ്ടോ ,നിന്റെ പേജില്‍ എന്താ ഉള്ളേ ?"
ആകാംക്ഷയോടെ ഞാന്‍ അവന്റെ പുസ്തകം നോക്കി .അവന്‍ പുസ്തകം തുറക്കാതെ ഇരിക്കുകയായിരുന്നു.ഞാന്‍ അത് പിടിച്ചു വാങ്ങി തുറന്നു നോക്കി .രണ്ടു പേജും പേന കൊണ്ട് കുത്തിവരച്ചിട്ടിരിക്കുന്നു."എടാ ഇതാരാടാ വരച്ചിട്ടെ ?"
"അത് ഉസ്താദ്‌ പറഞ്ഞിന് നിങ്ങളെ ദൈവത്തിന്റെ പാഠം ഒന്നും പഠിക്കണ്ട ,കീറിക്കളയണം ന്ന് "

എന്റെ വികാരം ആദ്യമായി വ്രണപ്പെട്ട സംഭവം .അത് ദൈവത്തിന്റെ പദ്യം ആണെന്നും,ഞങ്ങള്‍ക്കും അവര്‍ക്കും എല്ലാം വേറെ വേറെ ദൈവങ്ങള്‍ ആണെന്നും ആ ദൈവങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും "കൂച്ചില്ലാ"ത്തവരും ആണെന്ന് അന്നറിഞ്ഞു.


രംഗം: മൂന്ന് 
സ്ഥലം:എന്റെ വീട് 
സമയം :രാവിലെ ആറു മണി 
വര്‍ഷം :1995
ഞാന്‍ ഇറയകത്ത് ഇരുന്ന് കാപ്സ് പൊട്ടിച്ചു കൊണ്ടിരിക്കയായിരുന്നു."എന്താ കുഞ്ഞി മോനേ,ചടക്കം എല്ലാം  പൊട്ടിച്ചു തീര്‍ത്തോ ?"
ക്ലാസ്സില്‍ പുതിയതായി ചേര്‍ന്ന ഇംതിയാസ്സിന്റെ ഉപ്പാപ്പ !അവര്  ഓമനമ്മ വിറ്റ വലിയ വീട്ടിലാണ്  താമസിക്കുന്നത്‌ .
"നമ്മള് നിങ്ങളെ കണിയൊക്കെ ഒന്ന് കാണട്ടെ .."
ഉപ്പാപ്പ ഇറയകത്ത് കയറി പടിഞ്ഞറ്റയിലെ കണി നോക്കി .അമ്മ കൊടുത്ത അപ്പവും കഴിച്ചു.പോകുന്നതിനു മുമ്പ് എന്നെ അടുത്തു വിളിച്ചു ."കുഞ്ഞി മോനേ ,ഇതാ മുട്ടായി വാങ്ങിക്കോ .."
ഞാന്‍ അമ്മയെ നോക്കി 
"എന്തിനാ അമ്മാനെ നോക്ക്ന്നേ ?ഇന്ന് നിങ്ങള്  കൈനീട്ടം വാങ്ങ്ന്ന  ദിവസം അല്ലേ ?"

ആ കൈനീട്ടം ഞാന്‍ വാങ്ങി .എന്റെ ദുഷിച്ച വികാരങ്ങള്‍ വീണ്ടും വ്രണപ്പെട്ടു. അന്ന് വൈകുന്നേരം ആമിനുമ്മ നിര്‍ബന്ധിച്ച് എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോയി ,ഒരു മേശ മുഴുവന്‍ നിറയെ പലഹാരങ്ങള്‍ ആയിരുന്നു .പിന്നെ എല്ലാ ഓണവും ,വിഷുവും ,പെരുന്നാളും എല്ലാം ആ വീട്ടിലും കൂടിയായിരുന്നു.ഇംത്യാസിന്റെ കൂടെ ,ആ വീട്ടിലെ പത്തിരുപതുപേരുടെ കൂടെ .. 


രംഗം:നാല് 
സ്ഥലം:കൂട്ടുകാരന്റെ വീട് 
സമയം :വൈകുന്നേരം ആറുമണി 
വര്‍ഷം :2010
വിനീഷിന്റെ ഓപ്പറേഷന്  ഞങ്ങള്‍ കൂട്ടുകാര്‍ സ്വരൂപിച്ച കുറച്ചു പണം കൊടുക്കാനാണ്  ഞാന്‍ അവന്റെ വീട്ടില്‍ പോയത് .അത്യാവശ്യം സഹായങ്ങളുമായി ഞങ്ങള്‍ ആരെങ്കിലും എല്ലാ ആഴ്ചയും പോകാറുണ്ടായിരുന്നു.അമ്മയും അനിയത്തിയും വയസ്സായ അമ്മൂമ്മയും,അച്ഛാച്ചനും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം വിനീഷ് ആയിരുന്നു .
"എനിക്ക് പേടിയൊന്നും ഇല്ല , അമ്മയുടെ കാര്യം ഓര്‍ത്തിട്ടാ,എനിക്ക് കിഡ്നി തന്നിട്ട് അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാലോ ?"
"ഇതാ മോനെ ,ഇവന്റെ ഇപ്പോഴത്തെ പറച്ചില്.."വിനീഷിന്റെ അമ്മ പണം ഒരു പുസ്തകകൂട്ടത്തിലേക്ക് തിരുകി വെച്ച് ,സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു .ആ പുസ്തകങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു."അത്യുന്നതങ്ങളിലേക്ക് ഒരു യാത്ര",ഞാനുണ്ട് കൂടെ ","ആത്മാവില്‍ ഒരു സങ്കീര്‍ത്തനം "..
"ഏതാ വിനീഷേ ,ഈ പുസ്തകങ്ങള്‍ ?"

"അപ്പുറത്തെ റോസിയേച്ചി  കൊണ്ടുവെച്ചു പോയതാ ..ആപത്തു കാലത്ത് അവരുടെ ദൈവത്തിന്റെ കൂടെ കൂടിയാല്‍ ,അതിന്റെ  നല്ല ഫലം നമ്മക്ക് കിട്ടും..അമ്മേ ഇവന് ആ പള്ളീലെ വെള്ളം കൊടുക്കൂ .."
എന്റെ വികാരം വീണ്ടും വ്രണപ്പെട്ടു .കൈവെള്ളയിലൂടെ ആ വെള്ളം ഒലിച്ചിറങ്ങി.

രംഗം:അഞ്ച് 
സ്ഥലം:എന്റെ നാട് 
സമയം :വൈകുന്നേരം അഞ്ചു മണി 
വര്‍ഷം :1998

കനാലിന്റെ അടുത്ത് വലിയ കാറ്റാടി മരമുണ്ട് .താഴത്തെ കൊമ്പുകളെല്ലാം എല്ലാവരും വെട്ടി കൊണ്ടുപോയിരിക്കുന്നു.ഇനി ക്രിസ്മസ് ട്രീക്ക് പറ്റിയതു മുകളിലാണ്.അതെങ്ങനെ സംഘടിപ്പിക്കും എന്ന്  ആലോചിച്ച് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോളാണ് ഫൈസല്‍ ആ വഴി വന്നത് .ഫൈസലിന്റെ മരം  കയറ്റം പണ്ടേ പ്രസിദ്ധമാണ്.മരത്തില്‍ നിന്നും വീണ് ഫൈസലിനു നിസ്സാര പരിക്കുകള്‍ പറ്റിയെങ്കിലും ആ പ്രാവശ്യം എല്ലാ വീട്ടിലും ,പിന്നെ ക്ലബ്ബിന്റെ പരിപാടിക്കും എല്ലാം ഫൈസല്‍ കഷ്ടപ്പെട്ട് വെട്ടിയ "ക്രിസ്മസ് ട്രീകള്‍ "ആയിരുന്നു.
അന്ന് രാത്രി ,അന്നമ്മ ചേച്ചി ക്ഷണിച്ചിട്ട് അവരുടെ വീട്ടില്‍ വന്ന പള്ളിയിലെ കരോള്‍ ,ക്രിസ്മസ് അപ്പൂപ്പന്‍ സംഘം ഞങ്ങളുടെ വീട്ടിലും കയറി.
"ക്രിസ്മസ് ട്രീയും ,പുല്‍ക്കൂടും ,നക്ഷത്രവും എല്ലാം നന്നായിരിക്കുന്നു കേട്ടോ..ഒന്ന് കാണാന്‍ കേറിയതാ .."കൂട്ടത്തിലുണ്ടായിരുന്ന ഒരു പള്ളീലച്ചന്‍ പറഞ്ഞു.
"ഇവന് പണ്ടേ നല്ല കലാവാസനയാ "അമ്മ എന്നെ പുകഴ്ത്തി.
ഫൈസലിനെ ഞാനും മനസ്സില്‍ പുകഴ്ത്തി.എന്റെ വികാരം വ്രണപ്പെട്ടു കണ്ണ് നിറഞ്ഞു .അന്നമ്മ ചേച്ചി പിറ്റേന്ന് കൊണ്ടുതന്ന കേക്കിന്റെ ഒരു കഷണം അമ്മ ഫൈസലിനു കൊടുക്കാനായി എന്നെ ഏല്പിക്കാനും മറന്നില്ല .

രംഗം:ആറ് 
സ്ഥലം:എന്റെ ഫേസ് ബുക്ക് 
സമയം :രാവിലെ എഴുമണി 
വര്‍ഷം :2013
പതിവ് പോലെ രാവിലത്തെ പുതിയ ശീലം,ഫേസ് ബുക്കില്‍ കയറി പുതിയ "അപ്ഡേറ്റുകള്‍ "നോക്കുക.ലോക വിവരങ്ങള്‍ അത്‌ വഴിയാണല്ലോ ആദ്യം അറിയുന്നത് .പെട്ടന്നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശ്രീമാന്‍ "വിജീഷ് തെക്കും ഭാഗത്തിന്റെ" അപ്ഡേറ്റുകളില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചത്.ജയ് ജയ് വിളികളോടെ സര്‍വ്വ ദൈവങ്ങളുടെയും ചിത്രങ്ങള്‍ ,അവനു അര്‍ത്ഥം പോലും അറിയാത്ത ശ്ലോകങ്ങള്‍ ...!
ഉടന്‍ തന്നെ ,ഓണ്‍ലൈനില്‍ പിടച്ച് ചാറ്റി 
"എന്താടാ ഇത്? "
മറുപടിയില്ല ,ജയ് വിളികള്‍ മാത്രം ..
എന്റെ വികാരം വ്രണപ്പെട്ടു ,എന്ത് കൂട്ടുകാരന്‍ ആയാലും വേണ്ടില്ല ,"ബ്ലോക്ക്‌" "ചെയ്തു,ഫ്രണ്ട് ലിസ്റ്റില്‍ നിന്നും തുടച്ചു നീക്കിക്കളഞ്ഞു.

രംഗങ്ങള്‍ ഇങ്ങനെ അനവധി മാറിക്കൊണ്ടേയിരുന്നു.എന്റെ വികാരങ്ങള്‍  പലപ്പോഴും വ്രണപ്പെട്ടു കൊണ്ടേയിരുന്നു.അത് ഒന്നിന്റെയും പേരിലായിരുന്നില്ല,ഒരു മനുഷ്യന്റെ മാനസിക വികാരം,അത് വ്രണപ്പെട്ടു കൊണ്ടേയിരുന്നു,രംഗങ്ങള്‍ നല്ലതായാലും ചീത്തയായാലും ..  
"അവന്റെ കൂടെ ഞാന്‍ ആ റൂമില്‍ താമസിക്കില്ല ,""അവന്റെ കൂടെ ഞാന്‍ ഭക്ഷണം കഴിക്കില്ല ","അവന്റെ ആ സിനിമ ഞാന്‍ കാണില്ല ,കാണിക്കില്ല ",അവള്‍ അങ്ങനെ ആ വസ്ത്രം ധരിച്ചു നടക്കണ്ട ","ഞങ്ങള്‍ക്ക് മാത്രമായി മന്ത്രി വേണം","ഞങ്ങളുടെ ആള്‍ക്കാര്‍ക്ക്  മാത്രം ജോലി മതി ",അങ്ങനെ അങ്ങനെ സംഭാഷണങ്ങള്‍ നിറഞ്ഞ രംഗംങ്ങള്‍. ......  ഉത്സവങ്ങളും ,ഉറൂസുകളും ,പെരുന്നാളുകളും എല്ലാം ഒരു 'നാട് 'ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു.ജനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ ഉണ്ടായിരുന്നു.രാജേഷും ,അലക്സും ,ബഷീറും ,രമ്യയും ,ജാന്സിയും ,സുഹറയും എല്ലാം ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്നു.ഇന്ന് നമ്മുടെ കുട്ടികളെ അവനവന്റെ ജാതിക്കാര്‍ അല്ലെങ്കില്‍ മതക്കാര്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ അയക്കാം.ജാതിയുടെ ,മതത്തിന്റെ ഓരോ കമ്മിറ്റിയില്‍ ,സംഘടനയില്‍ ,പാര്‍ട്ടിയില്‍ ചേര്‍ക്കാം. അവനെ/അവളെ നമുക്ക് മനുഷ്യരാക്കേണ്ട,വികാരങ്ങള്‍ വ്രണപ്പെടുന്നവരാക്കി മാറ്റം,മതത്തിന്റെ,ജാതിയുടെ പേരില്‍ മാത്രം വികാരം വ്രണപ്പെടുന്നവര്‍ ...

Friday, January 11, 2013

സര്‍വ്വസുഗന്ധങ്ങള്‍ ...!


വേദിയില്‍ പ്രവാസികളുടെ കലാപരിപാടികളും വാചകമേളയും തകര്‍ത്തു നടക്കുമ്പോഴും  കൊച്ചു കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും ശ്രദ്ധ ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളില്‍ ആയിരുന്നു.കസേരകളില്‍ കയറിനിന്ന് അവര്‍ ബലൂണുകള്‍ എത്തിപ്പിടിച്ച്‌ പൊട്ടിക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് ഒരു ബലൂണ്‍ കഷണം എന്റെ കൈയിലെത്തിയത്.അത് ചവറ്റു കുട്ടയില്‍ കളയുന്നതിനു മുമ്പ് ചെറിയൊരു കൌതുകം തോന്നി.ബലൂണ്‍ കഷണം ചെറിയ ബോള്‍ പോലെയാക്കി കൈവെള്ളയില്‍ ഉരസിയാല്‍ സുഖമുള്ള ഒരു സംഗീതം കേള്‍ക്കുന്ന കൌതുകം.

പക്ഷെ പെട്ടന്നാണ് വേറൊരു കൌതുകം സംഭവിച്ചത്.ആ ബലൂണ്‍ കഷണത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറിയതും കഥകളില്‍ കേട്ട' ടൈം മെഷീന്‍ 'പോലെ സ്ഥല കാലങ്ങള്‍ പിറകോട്ടു പാഞ്ഞു. വീണ്ടും വീണ്ടും മണക്കുമ്പോഴും കാലം പിറകോട്ടു പോയിക്കൊണ്ടിരുന്നു.ഒടുവില്‍  ചെന്നെത്തിയത് അമ്പലപ്പറമ്പിലാണ്.ആപ്പിള്‍ ബലൂണും കുരങ്ങന്‍ ബലൂണും കൂടി നില്‍ക്കുന്ന ഉത്സവ ചന്ത.അവിടെ നിന്നും നേരെ അരിപ്പൊടിയും മഞ്ഞള്‍ പ്രസാദവും മണക്കുന്ന തെയ്യപ്പറമ്പിലേക്ക്.ബലൂണ്‍ തട്ടിക്കളിച്ചു ഓടി നടന്ന തെയ്യപ്പറമ്പ്.. കാറ്റ് പോയ ബലൂണിനും പൊട്ടിയ ബലൂണിനും ഓരോ മണമാണ്.ഉത്സവ ചന്തയിലെ ഓരോന്നിനും ഓരോ മണമാണ്.'കാപ്സിനും 'അത് പൊട്ടിക്കുന്ന തോക്കിനും ഒരു മണം .മുട്ടപ്പൊരിക്ക് ഒരു മണം. .കരിമ്പിനും 'ബത്തക്ക 'കൂട്ടത്തിനും മറ്റൊരു മണം.കുരുത്തോലയും വിളക്കുകളും ജനത്തിരക്കും നിറഞ്ഞ പറമ്പിനു മൊത്തത്തില്‍ വേറൊരു മണം.

ഹോ...!!അതികഠിനമായ അത്തറിന്റെ മണവുമായി ഒരറബി ടാക്സിയില്‍ കയറിയപ്പോഴാണ് ഞാന്‍ ഉത്സവ പറമ്പില്‍ നിന്ന് മടങ്ങിയത്.ചില മണങ്ങള്‍ അഥവാ ഗന്ധങ്ങള്‍ അങ്ങനെയാണ്.സുഗന്ധമായാലും ദുര്‍ഗന്ധമായാലും നൊസ്റ്റാള്‍ജിയ മൊത്തമായും ചില്ലറയായും കൊണ്ടുവരും.പിന്നെ കുറെ സമയം ഭൂതകാലം അയവിറക്കി വേറൊരു ലോകത്ത് കറങ്ങി നടക്കാം..അതൊരു സുഖം തന്നെയാണ്.ഒരു തരം ലഹരി പോലെ.പലപ്പോഴും തോന്നിയിട്ടുണ്ട്,ഓര്‍മ്മയും ഗന്ധവും നല്ല കൂട്ടുകാരാണെന്ന്.പല ഓര്‍മ്മകളും ചെന്നെത്തുന്നത് ഏതെങ്കിലും ഗന്ധത്തിലായിരിക്കും.അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗന്ധം മതി ഓര്‍മ്മകള്‍ ഒന്നൊന്നായി പെയ്തിറങ്ങി വരാന്‍........

മ്മിഞ്ഞപ്പാലിന്റെ രുചി ഓര്‍മ്മയിലെങ്കിലും 'അമ്മ'യുടെ മണം മൂക്കിന്‍ തുമ്പിലുണ്ട്.അന്നും ഇന്നും അമ്മയ്ക്ക് ഒരേ മണം തന്നെ.അമ്മമ്മ മുണ്ടും വേഷ്ടിയില്‍ കുഴമ്പു പുരണ്ട ഒരു മണമായി മനസ്സിലുണ്ട്. കാടും റോസ് നിറത്തിലുള്ള സിറപ്പിന്റെയും കൊതുക് കടിച്ചുള്ള തടിപ്പ് മാറാന്‍ പുരട്ടിത്തന്നിരുന്നഏതോ ഒരു  റോസ്  മരുന്നിന്റെയും ഗന്ധം,പൌഡര്‍ 'ഡബ്ബ'യില്‍ നിന്നും സ്പോഞ്ച് കൊണ്ട് മുഖത്തു തേച്ചു തന്നിരുന്ന പൌഡറിന്റെ മണം,'കതുകച്ചാറി'ല്‍ നനഞ്ഞ തലയിണയുടെ മണം,'കോപ്പ'യില്‍ കലക്കി തന്നിരുന്ന സെര്‍ലാക്കിന്റെയും ഫാരെക്സിന്റെയും മണം ഇതൊക്കെയാണ് എന്റെ പിച്ച വെച്ച കാലത്തിന്റെ ഓര്‍മ്മമണങ്ങള്‍ ..ഒരു പക്ഷെ ആദ്യമായി കാണുന്നതെല്ലാം ,വായയില്‍ വച്ചു തന്നതുള്‍പ്പടെ ആദ്യം മണത്തു നോക്കിയാതുകൊണ്ടാകാം, അല്ലെങ്കില്‍ മണത്തിനു രുചിയുമായും ഓര്‍മ്മയുമായുള്ള  നിഗൂഢ ബന്ധം കൊണ്ടാവാം ഓര്‍മ്മ മണമാകുന്നത്.


ന്നും രാവിലെ തോര്‍ത്തു മുണ്ടുടുത്ത് പച്ച വെളിച്ചെണ്ണ തേച്ചു നില്‍ക്കുന്ന അച്ഛന് പച്ച വെളിച്ചെണ്ണയുടെ മണമാണ്.വല്യമ്മയ്ക്ക് ഇന്നും ചൂട് കട്ടന്‍ 
കാപ്പിയില്‍ നെയ്യ്  ഉഴിക്കുമ്പോളുള്ള  ചൂട് മണമാണ് .ബാല്യത്തിന്റെ ബാലാരിഷ്ടതകളില്‍ ,മണ്ണില്‍ കളിക്കുമ്പോള്‍  മാത്രം കാലില്‍ വരുന്ന "പുണ്ണി"ന്റെ ഗന്ധവും അതിനു മറു മരുന്നായി ഔണ്‍സ് ഗ്ലാസ്സില്‍ അളന്നു തന്നിരുന്ന ബാലന്‍ വൈദ്യരുടെ മധുരമുള്ള അരിഷ്ടത്തിന്റെ ഗന്ധവും 'മൂക്ക് പൊത്തിയിട്ട് ഇറക്കിക്കോ 'എന്ന് പറഞ്ഞു തന്നിരുന്ന കഷായത്തിന്റെ കയ്പ്പുള്ള ഗന്ധവും ഓര്‍മ്മയായുണ്ട്.കുട്ടി  കുസൃതികള്‍ക്ക് പകരമായി കൈമുട്ടിലും കാല്‍മുട്ടിലും 'തോല് പെരങ്ങി 'ചോര പൊടിയുമ്പോളുളള മണവും,പെട്ടന്ന് ഉണങ്ങാനായി 'തുപ്പല്‍ 'പുരട്ടുമ്പോളുള്ള മണവും വേറെ വേറെയാണ് .ജലദോഷവും പനിയും പിടിച്ച് മൂടിപ്പുതച്ചുറങ്ങുമ്പോള്‍ മൂക്കിനു ചുറ്റും എന്തോ ഒരു വൃത്തി കെട്ട  മണമാണ്.ഉപ്പിലിട്ട മാങ്ങയും കൂട്ടി അമ്മ  ചൂട് കഞ്ഞി സ്പൂണില്‍ വായയില്‍ വച്ചു  തരുമ്പോളാണ് അത് പോകുന്നത്.പനിക്കാലത്തെ ഉറക്കത്തിനാണെങ്കില്‍  മൂക്കിലേക്ക് വലിച്ചു കേറ്റിയ 'വിക്സി'ന്റെ മണമാണ്.

ചിരട്ട പാത്രത്തില്‍ വിളമ്പി വെച്ച ചരല്‍ മണ്ണ് ചോറിനും ചെമ്പരത്തി താളി വെളിച്ചെണ്ണ ചാലിച്ച താളില കറിയുടേയും കൊതിയൂറുന്ന മണത്തിനു കൂട്ടായി കളിക്കൂട്ടുകാരിയുടെ 'പെറ്റി ക്കൊട്ടി'ന്റെ മണവും ഉണ്ടായിരുന്നു.അവളുടെ 'മേക്ക് അപ്പ്‌ കിറ്റി'ലെ ശിങ്കാര്‍ എന്ന കടും ചുവപ്പ് ചാന്തിന്റെ സുഗന്ധത്തിനു ചേരാതിരുന്നത് തലയിലെ പേനിന്റെയും ഈരിന്റെയും നാറ്റമായിരുന്നു.സന്ധ്യക്ക്‌ കഷ്ടപ്പെട്ട് പറിച്ചു കൊടുക്കന്ന മുല്ല മൊട്ടിന്റെ മണമല്ല,പിറ്റേന്ന് അവളുടെ മുടി കുടുങ്ങിക്കിടക്കുന്ന മുല്ലപ്പൂവിന്.. ഉറുമ്പ്‌ കടിച്ചാല്‍ ,ചുവന്നു വന്ന ഭാഗത്ത്‌ അവള്‍ തുളസിയില ഞെരടി തേച്ചു തരും.തടിപ്പ് പോയാലും തുളസിയുടെ മണം അവിടെ തന്നെ ഉണ്ടാകും .



മ്മയുടെ പുതിയ വാവയെ കാണാനാണ് ആദ്യമായി ആശുപത്രിയില്‍ പോയത്.ആശുപത്രികള്‍ക്ക് ഇന്നും ആ  പേടിപ്പിക്കുന്ന മണം തന്നെ.കുഞ്ഞു വാവയ്ക്ക് കണ്മഷിയുടെ മണമാണെങ്കിലും അപ്പിയ്യിട്ടാലും ഇച്ചി വീത്തിയാലും ആ വെള്ളത്തുണിക്ക് വേറൊരു മണമാണ്.

ഴ പെയ്തു തോര്‍ന്ന രാവിലെ സ്കൂളിലെ ബഞ്ചിനും ഡസ്കിനും ബ്ലാക്ക് ബോര്‍ഡിനും നനഞ്ഞ 
ചോക്കിന്റെ മണമാണ്.അന്ന് ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിക്കും ചെയുപയര്‍ കറിക്കും ആവി പറക്കുന്ന രുചിമണമാണ്.മെയ് രണ്ടിന് കിട്ടുന്ന പുതിയ ടെക്സ്റ്റ്‌ ബുക്കുകളും നോട്ട് ബുക്കുകളും കിട്ടിയാല്‍ ആദ്യം നടുപ്പേജാണ് തുറക്കുന്നത്,മണത്തു നോക്കാന്‍ ...അതെ നടുപ്പേജിലാണ് സിന്തോളിന്റെ കടലാസ് കവര്‍ വയ്ക്കുന്നത്.ചില സുന്ദരിമാര്‍ പൌഡര്‍ സൂക്ഷിച്ചു വെയ്ക്കുന്നതും ആ പേജില്‍ തന്നെ. 

ഴുത്ത് പഴുത്ത് നിലത്ത് അടിയുന്ന പഴം ചക്കയുടെ മണം ചെറിയ കാറ്റ് അടിക്കുമ്പോള്‍ പറമ്പ് മുഴുവന്‍ ഓടിക്കളിക്കും .കശുമാങ്ങയുടെ സുഗന്ധം തട്ടാതെ  രാവിലെ കുന്നിന്‍ പുറത്ത് നടക്കാന്‍ പറ്റില്ലായിരുന്നു .വെയിലത്ത്‌ ഉണങ്ങുന്നതു  വരെ കശുവണ്ടിയുടെ കറ മണം പൊറുക്കിക്കൂട്ടിയിടത്ത് കാത്തിരിക്കും.ചേന പൂത്തതായിരിക്കും എന്നു പറഞ്ഞാലും പ്രകൃതിയിലെ ഏറ്റവും  വൃത്തികെട്ട മണം തരുന്ന ചേനപ്പൂവിനെ പറമ്പിലെങ്ങും പരതിയാല്‍ കാണാറില്ല.രാത്രിയില്‍ ആഞ്ഞടിച്ച  കാറ്റില്‍ വീണു കിടക്കുന്ന 
പഞ്ചസാര മാങ്ങകളുടെ മധുര മണം കല്ലെറിഞ്ഞു വീഴ്ത്തുന്ന പച്ച മാങ്ങയുടെ'ചെന'മണം കവച്ചു വെയ്ക്കും.സവാള,കാരറ്റ്,വെണ്ട,മുരിങ്ങ,വഴുതന,തക്കാളി കൂടെ വെളുത്തുള്ളി, പച്ചമുളക് പിന്നെ ഇഞ്ചി ഇവ മുറിച്ചിട്ട് എവിടെ കൂട്ടിയിട്ടു കണ്ടാലും ('എക്സിബിഷന്‍ 'നഗരികളിലെ പ്രധാന വില്പന വസ്തുവായ' പച്ചക്കറി കട്ടര്‍ 'സ്റ്റാളിലും)ആ കൂട്ടമണം ഒന്ന് ഉള്ളിലേക്ക് ആവാഹിച്ചാല്‍ മതി,സദ്യ ഉണ്ട പ്രതീതിയാണ് അല്ലെങ്കില്‍ കല്യാണ പിറ്റേന്ന് കലവറയില്‍ നില്‍ക്കുന്ന പ്രതീതി.!!


ഴിമണങ്ങളുടെ യാത്ര ഇലഞ്ഞിപൂക്കള്‍ വീണുകിടക്കുന്ന കുറ്റിക്കരയിലേക്കുള്ള ഇടവഴിയില്‍ നിന്ന് തുടങ്ങുന്നു.എന്നും സ്കൂളിലേക്കുള്ള യാത്രയില്‍ ആദ്യം റബ്ബര്‍ ഫാക്ടറിയുടെ ചീഞ്ഞ ഫോം ഷീറ്റുകള്‍ ,പിന്നെ തുണിക്കമ്പിനിക്ക് മുമ്പിലെ ,ചായം മുക്കിയ വെള്ളംപോകുന്ന ഓട, സഹദേവേട്ടന്റെ പീടികക്ക് മുമ്പിലെ ബീഡി 'തെരപ്പ് -ചാപ്പ',മൊയ്തൂക്ക മീന്‍ കൊട്ടയിലെ വെള്ളം ഒഴിക്കുന്ന കാട്ടുമുക്ക്,തുടങ്ങി ഒരുപാട് കാഴ്ചകള്‍ ...

ച്ഛന്റെ കൈ പിടിച്ചു പോയ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഗന്ധങ്ങളുടെ മാപ്പിലാണ്.അന്ത്രുമാന്റെ പീടികക്ക് അരിച്ചാക്കു മണമാണ്.പഞ്ചായത്ത് കിണറിനു ചുറ്റും ലൈഫ് ബോയ്‌ സോപ്പിന്റെ മണം,റേഷന്‍ പീടികക്ക് മണ്ണണ്ണ മണം,ജാനകി ഹോട്ടലിലെ കണ്ണാടി കൂട്ടിനു ബോണ്ടയുടേയും പഴം പൊരിയുടെയും മെഴുക്കു മണം,ബാര്‍ബര്‍ ഷോപ്പിലെ സ്പ്രേ മണം,കര്‍പ്പൂരം കത്തിക്കുന്ന മാരിയമ്മന്‍ കോവിലിനു പുറകിലൂടെ പോയാല്‍ കാണുന്ന മീന്‍ മാര്‍ക്കറ്റിന്റെ മണം.. അങ്ങനെ മണമുള്ള യാത്രകള്‍ ..

സ്സില്‍ ഇരുന്നു കൊണ്ട് മണത്ത സ്ഥലങ്ങള്‍ നിരവധി.പടന്നപ്പാലത്ത് എത്തിയാല്‍ ,ആ കറുത്ത തോടു കാണുമ്പോഴേ മൂക്ക് പൊത്തും .പള്ളിക്കുളം ജംഗ്ഷനില്‍എത്തിയാല്‍ സ്വാമി സമാധിയിലെ ചന്ദനത്തിരി  മണമാണ്.കാണിക്ക കൊടുത്ത് ക്ലീനര്‍ ഒരു ചന്ദനതിരിയെയും ബസ്സില്‍ കൈ പിടിച്ചു കയറ്റും,ചിലപ്പോള്‍ നഗരസഭയുടെ ഔദ്യോഗിക വാഹനം ഓവര്‍ടേക്ക് ചയ്തു പോകും,അതൊരു ഒന്നൊന്നര മണമാണ്..!കൊപ്ര കമ്പനിയുടെ മുന്നില്‍ എത്തിയാല്‍ നല്ല തേങ്ങ വറുക്കുന്ന ഗന്ധം, വളപട്ടണം പാലം എത്തിയാല്‍ നല്ല ചെളിയുടെ ,കണ്ടല്‍ക്കാടിന്റെ ഗന്ധക്കാറ്റ്..അതില്‍ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍  'കോഴി വേസ്റ്റി'ന്‍റെ ഗന്ധവും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

തീവണ്ടി യാത്ര എന്നാല്‍ മലബാര്‍ /പരശുറാം  എക്സ്പ്രെസ്സിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ടോയ്ലെറ്റ് മണമാണ്.ചിലപ്പോള്‍ തോന്നും തീവണ്ടികള്‍ക്കെല്ലാം ആ  മണമാണെന്ന്.കഷ്ടപ്പെട്ട് സഹിച്ചു മണത്ത മണങ്ങളില്‍ ആദ്യം ഈ തീവണ്ടി മണവും വരും.എങ്ങനെയെങ്കിലും 'ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയേ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള യാത്രകള്‍ .



എട്ടു മുതല്‍ പത്തു വരെ  തൊട്ടടുത്ത്‌ ഇരുന്നു പഠിച്ച കൂടുകാരന്റെ ,'ടിഫ്ഫിന്‍  ബോക്സ്‌ 'തുറക്കുമ്പോള്‍  വന്നിരുന്ന മണം  സഹിക്കാന്‍ പറ്റാത്ത മണങ്ങളില്‍ രണ്ടാമത്.. എന്നും കടലക്കറിയും ചോറും തൈരും,മീന്‍ പൊരിച്ചതും,പപ്പടവും,മുട്ട ബുള്‍സൈയും കുത്തി നിറച്ചു കൊണ്ടുവരുന്ന ആ ബോക്സ്‌  തുറന്ന ഉടനെ  നനഞ്ഞ  പപ്പടമെടുത്തു,സ്നേഹത്തോടെ ചോദിക്കും "വേണാടാ ?" തിരിച്ചു എനിക്കും സ്നേഹം ഉണ്ടായിരുന്നതിനാല്‍ "വേണ്ടെടാ .."എന്നു പറയും. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് മൂന്നു കൊല്ലവും അവന്റെ അടുത്തിരുന്നു ചോറ് തിന്നത്.

ണ്ണ് തട്ടാതിരിക്കാന്‍ ഉണക്കു മുളകും കടുകും പിന്നെ എന്തൊക്കെയോ  കൈയ്യിലെടുത്തു  ഉഴിഞ്ഞ ശേഷം അമ്മ അടുപ്പിലിടും .പിന്നെ ഒരു കടുത്ത മണമാണ് .തുമ്മല്‍ വരുത്തുന്ന മണം.കുട്ടിക്കാലത്ത് ഒരുപാട് സഹിച്ചിട്ടുണ്ട് ആ മണം.ദിവസവും കുളിച്ചാലും വസ്ത്രം മാറിയാലും ഒരു പ്രത്യേക ഗന്ധം ( വയറ്റില്‍ നിന്നോ ,അതോ ദേഹത്ത് നിന്നോ വന്നിരുന്ന )പരത്തി നടന്നിരുന്ന ഒരുത്തനെ ക്ലാസ്സ്‌ റൂമില്‍ മാത്രമല്ല ഹോസ്റ്റല്‍ റൂമിലും സഹിക്കേണ്ടി വന്നത് മറ്റൊരു കഥ.ഒരു 'ലിഫ്റ്റും'തന്ന് രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയില്‍ രണ്ടു മണിക്കൂറും സംസാരിച്ചു കൊണ്ട്  കാറോടിച്ച ഒരു ഫിലിപ്പീനി സുഹൃത്ത് വായ തുറക്കുമ്പോഴെല്ലാം ഞാന്‍ മൂക്കും പൊത്തി , ഉറക്കം നടിച്ചു കിടക്കുമായിരുന്നു.അധികമായാല്‍ ഏതു ഗന്ധവും ദുര്‍ഗന്ധമാകും എന്ന് പറഞ്ഞ പോലെയാണ് മറ്റു ചിലര്‍ ..ഹോസ്റ്റല്‍ ആശ്രമത്തില്‍ രാസ്നാദി പൊടി തലയില്‍ വാരിയിട്ടു നടക്കുന്ന 'രാസ്നാദി സ്വാമിജി'എന്നൊരുത്തന്‍ ,ലോകത്തുള്ള മുഴുവന്‍ അത്തറും പെര്‍ഫ്യൂമും പുരട്ടി നടക്കുന്ന 'മണവാളന്‍',ദിവസവും രണ്ടുനേരംദ്രവ്യങ്ങള്‍ പുകച്ച് പൂജ ചെയുന്ന "പൂജാരി "എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. 

 ത്ര ദുര്‍ഗന്ധമായാലും അത് ചിലപ്പോള്‍ ചിലര്‍ക്ക്  സുഗന്ധമായി മാറും .'അമ്മാ. ടാങ്ക് വൃത്തിയാക്കാനുണ്ടോ?'എന്നും ചോദിച്ചു വീട്ടില്‍ വരുന്ന തമിഴനും ,വലിച്ചു വലിച്ചു പുകയില്‍ മറഞ്ഞു നടക്കുന്ന അച്ചായനും,പന്നിയുടെ നെയ്യ് ഉരുക്കുന്ന റോസി ചേച്ചിയും ആ സുഗന്ധം ഇഷ്ടപ്പെടുന്നവരാണ്.എന്നും രാവിലെ "കച്ചറ "പെറുക്കാന്‍ വരുന്ന പച്ച കുപ്പായക്കാരനും അങ്ങനെ തന്നെ.

ളവു തിരിഞ്ഞപ്പോള്‍ വലിയ 'കച്ചറ ഡബ്ബ'യുടെ മണം.അത് കഴിഞ്ഞു ഗ്രില്‍ ചിക്കന്റെയും..ഫ്ലാറ്റ് എത്തിക്കഴിഞ്ഞു.ടാക്സിക്ക് കാശു കൊടുത്ത്, ബാക്കി പേഴ്സില്‍ ഇടുന്നതിനു മുമ്പ്"നോട്ട് "മണത്തു നോക്കി.റിയാല്‍ ആയാലും ,ദിര്‍ഹം ആയാലും ,രൂപ ആയാലും നോട്ടുകള്‍ക്ക് ഒരേ മണമാണെന്നാണ് തോന്നുന്നത്...

സ്റ്റ് ഫ്ലോറില്‍ ന്യൂ ഇയര്‍ ആഘോഷം തകര്‍ക്കുകയാണ്.ഉച്ചത്തില്‍ ആര്‍പ്പു വിളികള്‍ കേള്‍ക്കാം.ലിഫ്റ്റില്‍ കയറുന്നതിന് മുമ്പ് ആഘോഷക്കാരുടെ വാതില്‍ മെല്ലെ തുറന്നു നോക്കി..നല്ല 'വാളി'ന്റെ മണം..!!ഇതേ മണമാണ് പണ്ട്  കോളേജില്‍  ആര്‍ട്സ് ഫെസ്റ്റിവലിന്  ആലക്കോട്കാരന്‍  അച്ചായന്‍ ക്ലാസ് റൂമില്‍ സൃഷ്ടിച്ചത്.ലോകത്തുള്ള സ്പ്രേ മുഴുവന്‍ അടിച്ചിട്ടും രക്ഷയില്ലാതിരുന്നതിന്നാല്‍  അന്ന് അച്ചായനെയും ആ മുറിയെയും പൂട്ടിയിടുകയായിരുന്നു.മണങ്ങള്‍ വീണ്ടും ഓര്‍മ്മകളെ കൊണ്ടുവരികയാണ്.ഓര്‍മ്മകള്‍ മണങ്ങളെയും....!