Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Friday, September 18, 2020

പറയാതെ പോയൊരാൾ ......

ഒന്നും പറയാതെ ഒരാൾ പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു.ഒന്ന് ഞെട്ടി എഴുന്നേറ്റാൽ തീരുന്ന സ്വപ്നം ആയിരുന്നു എന്ന് കുറെ നാൾ വിശ്വസിപ്പിച്ചു .ചിലപ്പോൾ പല്ലുകടിച്ചും കാല്പാദങ്ങൾ പരസ്പരം ചവിട്ടിയും ദേഷ്യം തീർക്കും.നെഞ്ചിന്റെ ഇടതു ഭാഗത്തു  ഒരു ഭാരം 
ഇപ്പോഴും ഉണ്ട്ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ദുബായ് എന്ന നഗരം ഈയിടെയായി ദുർമന്ത്രവാദ കഥയിലെ ഭൂതത്താൻ കെട്ടു പോലെ തോന്നുന്നു."ഗാങ്സ് ഓഫ് dxb "യിലെ 
ആരും ഇപ്പോൾപരസ്പരം അങ്ങനെ അധികം ചാറ്റ് 
ചെയ്യാറില്ല , മിണ്ടാറില്ല..ദൈവം എന്ന് പറയുന്ന ആൾ 
ഉണ്ടോ എന്ന് ചിലപ്പോൾആലോചിക്കുംചിലപ്പോൾ അന്ന് കരഞ്ഞ  പോലെ പുതപ്പിനടിയിൽ കിടന്നു തലയിണ 
നനയുന്നത് വരെ മുഖംഅമർത്തിക്കരയും..ഫോണിന്റെ ഗാലറി നോക്കുമ്പോൾ കണ്ണിൽ നിന്നും തനിയെ വെള്ളം ഒഴുകും ...whatsapp ചാറ്റുകളും കോൺടാക്ട് നമ്പറും അവിടെത്തന്നെയുണ്ട്..ഡിലീറ്റ് ചെയ്യാൻ പോകുമ്പോൾ
 കൈ വിരലുകൾ തനിയെ മടങ്ങി പുറകോട്ടു വരുന്നു...





കണ്ണൂർ ബസ്റ്റാൻഡ് മുതൽ കല്യാശ്ശേരി വരെയും 
തിരിച്ചും ചിലപ്പോൾ ബസ്സിൽ ഒരുമിച്ചുണ്ടാകുംഅധികം 
ഭംഗിയില്ലാത്ത കൈയക്ഷരവും ,ടെക്നിക്കൽ സ്കൂളിൽ പഠിച്ചതിനാൽ ചില പൊടിക്കൈകളും ശരാശരി 
പഠനവുമായി ക്‌ളാസ്സിലെ മധ്യഭാഗത്തായി ഇരുന്നിരുന്ന 
ഒരു പോളിടെക്‌നിക്‌ സഹപാഠി."ലജ്ജാവതിയെ " എന്ന 
പാട്ട് പോളിയിൽ ആദ്യമായി കൊണ്ടുവന്നത് ഉച്ചത്തിൽ പാടിക്കൊണ്ട് അവനായിരുന്നു.നിഖിൽ.എം നെ അങ്ങനെഞങ്ങൾ നിഖി ഗിഫ്റ്റ്  എന്ന് കളിയാക്കി 
വിളിക്കാൻ തുടങ്ങി.




ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോഴാണെന്നു തോന്നുന്നുഒരു ഫോൺ കാൾ വന്നിട്ട് അവനെവിളിച്ചുകൊണ്ടുപോയത്.പിന്നാലെ ഞങ്ങളും ചൊക്ലിയിലെ പണി നടന്നു കൊണ്ടിരുന്ന അവന്റെ വീട്ടിലേക്കുപോയി.വീടിന്റെ ടൈൽസ് പണിക്കായി മെഷീൻ ഒരുക്കുന്നതിനിടയിൽ അവന്റെ അച്ഛനെ അവനു നഷ്ടപ്പെട്ടു.എപ്പൊഴും ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തിന്റെ ഒരു ഭാഗത്തു സ്ഥായിയായ ഒരു വിഷമം 
വന്നത് അതിനു ശേഷമായിരുന്നു എന്ന് തോന്നുന്നു.
അച്ഛനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു,പേഴ്സിൽ 
അച്ഛന്റെയും അമ്മയുടെയും ഒരു പഴയ ബ്ലാക്ക് ആൻഡ്
 വൈറ്റ് കല്യാണ ഫോട്ടോ എപ്പോഴും കാണുമായിരുന്നു.

 ഡിപ്ലോമ കൈയ്യിൽ കിട്ടിയപ്പോൾ വേഗം തന്നെ ജോലിക്കു കയറിയവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു.ഞാനും കുറച്ചു പേരും എഞ്ചിനീയറിംഗ് പഠിക്കണം എന്ന് പറഞ്ഞു വേറെ വഴിക്കുംകുറച്ചുകമ്പനികളിലും പരിയാരം മെഡിക്കൽ കോളേജിലും അവൻ ജോലി ചെയ്തു.എൻജിനീയറിങ് കഴിഞ്ഞു മറ്റുവഴികൾ ഒന്നും ഇല്ലാതെ ഡിപ്രഷൻ ആയി വീട്ടിൽ ഇരിക്കുമ്പോഴാണ് പിന്നെ അവനെ കാണുന്നത്.ആദ്യമായിഞങ്ങൾ മൂകാംബികയിലേക്കു ഒരു യാത്ര പോയി .ഞാനും , അക്കിനവും പ്രനീഷും അവനും ..




ഓർമ്മയിലെ ആദ്യ മൂകാംബിക  യാത്ര..അന്ന് കുടജാദ്രിയും കയറി ..സൗപര്ണികയിൽ ഇറങ്ങി കുളിച്ചു..പിന്നീടങ്ങോട്ട് നാട്ടിൽ പോയാലൊക്കെ മൂകാംബികയിൽ പോകാനായി മനസ്സിനെ പിടിച്ചു വലിക്കുന്നത് യാത്രയിലെ തണുത്ത ഓർമ്മകളാണ് .

പകുതിക്കായിപ്പോയ വീടിന്റെ പണി,മറ്റു പ്രാരാബ്ധങ്ങൾ .. നല്ല ഒരു അവസരം വന്നപ്പോൾ അവൻ മസ്കറ്റിലേക്കുഫ്ലൈറ്റ് കയറിഎങ്കിലും ദിവസവും ഫോർവേഡ് മെയിലുകൾ അയക്കും .ഗൂഗിൾ ചാറ്റിൽ "കൂയ് " എന്ന് മെസ്സേജ്അയക്കും . ഇടയ്ക്കു വിളിക്കും .
മറ്റൊരു കൂട്ടുകാരന്റെ ചികിത്സക്കായി എറണാകുളം ലേക്ഷോർ ആശുപത്രിയിലും അതിനടുത്തു തന്നെ എടുത്ത വാടകവീട്ടിലും ഞങ്ങൾ കുറച്ചു പേർ ഒരു മാസത്തോളം മാറി മാറി താമസിച്ചു.കൂട്ടത്തിൽ പണിയൊന്നും ഇല്ലാതെ നടക്കുന്ന ഞാനും .ദിവസവും നിഖിൽ വിളിക്കും ,വിവരങ്ങൾ അന്വേഷിക്കും , പൈസ അയച്ചു തരും .. ബയോമെഡിക്കലുമായി പിണങ്ങി നിന്നിരുന്ന എന്റെ മനസ്സ് ,ആ ആശുപത്രി വാസത്തോടെ വീണ്ടുംഅടുത്തുകൊണ്ടിരിക്കുന്ന സമയം..അക്കിനത്തോട് അവൻ ഒമാനിലെ ഒരു ഒഴിവിനെപ്പറ്റി പറഞ്ഞപ്പോൾ എന്തോ അസൗകര്യം.ഒടുവിൽ എന്നോട് ചോദിച്ചു നിനക്ക് വന്നൂടെ ? "എനിക്ക് അധികം Experience ഒന്നും ഇല്ലല്ലോ"എന്ന് പറഞ്ഞപ്പോൾ "അതൊക്കെ ഉണ്ടാക്കാമെടാ ,നീ ഇങ്ങോട്ടല്ലേ വരുന്നേ ..."എന്നാണവൻ പറഞ്ഞത് .

പാസ്പോർട്ട് പോലും അതിനു ശേഷമാണ് എടുക്കുന്നത് .എല്ലാ കടലാസു പണികളും അവൻ തന്നെ ശരിയാക്കിത്തന്നു.ഒരു ജൂൺ മാസത്തിൽ അങ്ങനെ ആദ്യമായി വിമാനത്തിൽ കയറി ഒമാനിലെ മസ്കറ്റിൽഎത്തി.എയർപോർട്ടിൽ അവനും എനിക്കും എല്ലാം അവസരം കിട്ടാൻ കാരണക്കാരനായ സുകുമാർ സാറിന്റെ കൂടെ അവനും എത്തി.അടുത്ത ദിവസം തന്നെ ജോലി ചെയ്തിരുന്ന ഖൗള ഹോസ്പിറ്റലിൽ കൊണ്ടുപോയി എല്ലാഉപകരണങ്ങളെയും പരിചയപ്പെടുത്തി, പഠിപ്പിച്ചു തന്നു.അവന്റെ ജോലിത്തിരക്കൊക്കെ  മാറ്റിവെച്ചു ഓടി നടന്നു ,ഇന്റർവ്യൂവിനുചോദിക്കാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങൾ എല്ലാം പറഞ്ഞു തന്നു.

നാട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന വിഷമവും വീട്ടിൽ ആയിടയ്ക്കു ഉണ്ടായ ചില പ്രശ്നങ്ങളും എല്ലാം കൂടിയായപ്പോൾ ഞാൻ ആകെ പ്രശ്നത്തിൽ ആയിരുന്നു .ഒരു പക്ഷെ എന്നെ സന്തോഷിപ്പിക്കാൻ ആയിരിക്കണം ആദ്യദിവസം തന്നെ കമ്പനി ബസിൽ നിന്നു വഴിയിൽ ഇറക്കി ,മത്ര കോർണിഷും ,റിയാം പാർക്കും എല്ലാം കാണിച്ചു തന്നു ,ഫോട്ടോകൾ എടുത്തു ..







ഫോട്ടോ എടുത്തും ,യാത്രകൾ ചെയ്തും ,ഒരുമിച്ചു പാചകം ചെയ്തും ,അങ്ങനെ മൂന്നു നാല് വർഷങ്ങൾ ..സാലറി കിട്ടിയാൽ മാസത്തിൽ ഒരു ദിവസം റൂവിയിൽ ഫാന്റസി റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കും.വേണ്ട എന്ന് എത്ര നിർബന്ധിച്ചാലും മിക്കവാറും അവൻ തന്നെ ആയിരിക്കും  ബില്ല് കൊടുക്കുക. കൈകോർത്തു പിടിച്ചു റൂവിയിലെ കറക്കങ്ങൾ ,snow white ഇൽ പോയി ഷർട്ട് പരതൽ ...അറബി മാത്രം അറിയുന്ന അറബിയുടെ ടാക്സിയിൽ പേടിച്ചു വിറച്ചു തനുഫ്‌ വരെ പോയത് ..ആദ്യമായി നിസ്വ വരെ പോയത് ..മറക്കാനാവാത്ത സലാല യാത്ര ..ഒമാൻ ഡ്രൈവിംഗ് ലൈസെൻസിനായി അവൻ കുറെ കഷ്ടപ്പെട്ടു.ഒടുവിൽ അവൻ തന്നെ പരിചയപ്പെടുത്തിയ ഒരു ഉസ്താദ് തന്നെ എനിക്കും ഉസ്താദായി.പലപ്പോഴും ഷോപ്പിങ്ങിനു പോയാൽ selection അവനു വിടും.മറ്റുള്ളവർക്ക് കണ്ണ് കടിയെന്നു ചിലപ്പോൾ തോന്നുമെങ്കിലും അവന്റെ അതെ ടൈറ്റാൻ വാച്ച് തന്നെയാണ് ഞാൻ ആദ്യം വാങ്ങിയത്..അത് പോലെ തന്നെ സോണി എറിക്സൺ ഫോണും ..CAT ന്റെ ഷൂവും ..ലാപ്ടോപ്പും ...





ജീവിത യാത്രയിൽ അവൻ ദുബായിലെത്തി .ദുബായിലെ മെഡിക്ലിനിക്കിൽ ജോലി.ഒമാനിലേക്കാളും ജീവിത സൗകര്യവും തിരക്കും ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ ആരെയും മറന്നില്ല.നല്ല ജോലി നോക്കാൻ ഉപദേശിക്കും.U.A.E യിലേക്ക് ഒരവസരം വന്നപ്പോൾ അതിയായ ആവേശത്തോടെ സ്വീകരിച്ചതിനു പിന്നിൽ ദുബായിൽ അവനുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു .






നല്ല പിരിമുറക്കവും മാനസിക സംഘർഷവും ഉണ്ടായിരുന്ന അബുദാബിയിലെ ആദ്യനാളുകളിൽ വ്യാഴാഴ്ച വരാൻ എണ്ണിയെണ്ണി കാത്തിരിക്കും.അഞ്ചു മണിക്ക് "ഔട്ട് "പഞ്ചു ചെയ്തു കഴിഞ്ഞാൽ ഓടും , കള്ള ടാക്സി പിടിച്ചു നേരെ ദുബായിലേക്ക് ..ഖിസൈസിലെ , എയർ പോർട്ട് ഫ്രീ സോൺ മെട്രോ സ്റ്റേഷനു  അടുത്തു അൽ ജാബ്രി എ ബ്ലോക്ക് ..റൂം No :105 .അതായിരുന്നു ഞങ്ങളുടെ ലോകം ..നിഖിൽ , വികേഷ് ,ദിവേഷ് ,വിനിൽ പിന്നെ ഞാനും ഇടയ്ക്കു വരുന്ന ഷിജുവും ....റൂമിൽ എത്തിയാൽ  കണ്ണ് നേരെ ടേബിളിലേക്ക് ആണ് പോകുക നാട്ടിൽ നിന്ന് നിഖിലിന്റെ വീട്ടിൽ നിന്നും മൂത്തമ്മയും ഒക്കെ കൊടുത്തുവിട്ട പലഹാരങ്ങൾ ടേബിളിൽ കാണും.വികേഷ് അപ്പോഴേക്കും ചായ ഉണ്ടാക്കും.ചായ തയ്യാറായാൽ നിഖിൽ ,സ്പെഷ്യൽ കേക്ക് പുറത്തെടുക്കും .മധുരമുള്ള വലിയ കേക്ക് അവനു ഭയങ്കര ഇഷ്ടമായിരുന്നു .രാത്രി മിക്കവാറും പുറത്തിറങ്ങും ,സിലോൺ ,സൽക്കാര ,നോട്ട്ബുക്ക് ,പാനൂർ ഇവിടങ്ങളിൽ എവിടെയെങ്കിലും ആയിരിക്കും ഭക്ഷണം .ഭക്ഷണം കഴിഞ്ഞു റോഡരികിലൂടെ വർത്തമാനം പറഞ്ഞു നടക്കും. ചിലപ്പോൾ അൽ നാദ - സ്റ്റേഡിയം മുതൽ റൂം വരെ മെല്ലെ മെല്ലെ നടന്നു വരും..സ്വപ്നങ്ങൾ ...ആഗ്രഹങ്ങൾ ...ഇഷ്ടങ്ങൾ ....വിഷമങ്ങൾ ...പരസ്പരം പങ്കുവെക്കും ...സ്വന്തമായി ഒരു വീട് , കുടുംബം , കുട്ടികൾ .. എന്തായാലും നമ്മൾ പിരിയില്ല എന്ന് ചട്ടം കെട്ടി..അങ്ങനെ “Gangs ഓഫ് DXB” 
ഉണ്ടായി.






വ്യാഴം , വെള്ളി ,ശനി കഴിഞ്ഞു ഞായറാഴ്ച രാവിലെയാണ് അബുദാബിയിലേക്ക് മടങ്ങുക .പ്രോജെക്ടറിൽ സിനിമ കണ്ടും ,വർത്തമാനം പറഞ്ഞും വ്യഴാഴ്ച  നേരം വെളുപ്പിക്കും.എനിക്ക് ഉടുക്കാനായി മുണ്ടും , പുതക്കാൻ പുതപ്പും എല്ലാം അവൻ അലക്കി എടുത്തു വെക്കും .കട്ടിലുകൾ കൂട്ടിയിട്ടു ഒരുമിച്ചാണ് ഞങ്ങൾ കിടക്കുക.കൊച്ചു കുട്ടികളെ പോലെ കിടക്കയിൽ കിടന്നു അടിയുണ്ടാക്കാൻ ആള് മിടുക്കനാണ്.

വെള്ളിയും ശനിയും ദുബായിൽ കറങ്ങാൻ പ്ലാൻ ഉണ്ടാക്കും .അങ്ങനെ ഓരോ സ്ഥലങ്ങളും കണ്ടു..ചിലപ്പോൾ vox ൽ സിനിമ ,വെള്ളിയാഴ്ച വൈകി എഴുന്നേറ്റാൽ പ്രാതലും ഉച്ചയൂണും എല്ലാം പാർസൽ വാങ്ങും.ദുബായിലെ എന്റെ ചിലവ് മിക്കവാറും അവനാണ് എടുക്കുക.കണക്കു പറഞ്ഞു കൊടുത്താലും വാങ്ങില്ല.നിനക്ക് ഇങ്ങോട്ടു വരാൻ ചിലവില്ലേ ..സാലറിയൊക്കെ കുറച്ചല്ലേ ഉള്ളൂ എന്ന് പറയും.






വികേഷ് ആദ്യം കുടുംബസ്ഥനായി , പിന്നാലെ വിനിലും ..നിഖിലിന് വേണ്ടി ബന്ധുക്കൾ തകൃതിയായി ആലോചന നടത്തി .അവസാനം നല്ലൊരു കൂട്ട് തന്നെ കിട്ടി.അധികം പെൺകുട്ടികളോട് ഒന്നും ആ രീതിയിൽ സംസാരിച്ചു ശീലം ഇല്ലാതിരുന്ന അവനു ഫോൺ വിളിക്കാൻ ഭയങ്കര നാണമായിരുന്നു.വേണമെങ്കിൽ കോച്ചിങ് തരാം എന്ന് ദിവേഷ് പറയുമായിരുന്നു.ഒരു ഡിസംബർ അവസാനം കല്യാണം കഴിഞ്ഞു .ജനുവരി അവസാനം ലീവ് കഴിഞ്ഞു തിരിച്ചു ദുബായിൽ എത്തി .അതേ മാർച്ചിൽ എനിക്കും ഒരാളെ കൂട്ടായി കിട്ടി."ഓഗസ്റ്റിൽ എന്തായാലും നാട്ടിൽ ഉണ്ടാകും കല്യാണം അപ്പോൾ നടത്തിയാൽ മതി "എന്ന് അവൻ പറഞ്ഞു.ഷിജുവിന്റെ കല്യാണവും ഓഗസ്റ്റ് മാസം ഒരേ തീയതിയിൽ ഉറപ്പിച്ചു." നമുക്ക്  മൂന്നാൾക്കും ഒരുമിച്ചു ഹണി മൂണിന് പോകാമെടാ ..എന്റെ ഹണി മൂൺ പെൻഡിങ്ങിൽ ഉണ്ട് ..." അങ്ങനെ ഓഗസ്റ്റ് മാസത്തിൽ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.

വിനിൽ ജോലി മാറി നാട്ടിലേക്ക് പോയി .വികേഷ് ഭാര്യയെയും കുട്ടിയേയും ദുബായിലേക്ക് കൂട്ടിക്കൊണ്ടുവരാൻ തീരുമാനിച്ചു ,ഒപ്പം ഭാര്യമാരെ കൊണ്ടുവരാൻ ഞാനും നിഖിലും ..നാട്ടിൽ പോകുന്നതിനു മുമ്പേ തന്നെ ഏതോ ഒരു പാകിസ്താനിയിൽ നിന്നും ഒരു നിസ്സാൻ സെൻട്ര നിഖിൽ വാങ്ങി.ഇനി ഒരു റൂം വേണം .അവസാനം ചുരുങ്ങിയ വാടകയിൽ ഒരു റൂം എടുത്തു അഡ്വാൻസും കൊടുത്തു.അല്ലറ ചില്ലറ വീട്ടു സാധനങ്ങളും വാങ്ങി.

നാട്ടിൽ എത്തിയപ്പോൾ എന്നും ചൊക്ലിയിൽ നിന്നും കണ്ണൂര് വരും ."വാ എവിടെങ്കിലും കറങ്ങാൻ പോകാം "എന്നും പറഞ്ഞു കൊണ്ട് .അഞ്ജുവും ഞാനും നിഖിലും ഭാര്യയും അങ്ങനെ കുറച്ചു സ്ഥലത്തൊക്കെ പോയി.വികേഷിന്റെ കുട്ടിയെ കാണാൻ ഒരു ദിവസം പോയി..ചെറിയ സമ്മാനങ്ങളുമായി ...ചില ദിവസങ്ങളിൽ ഷിജുവും ഭാര്യയും ആയിരിക്കും അവരുടെ കൂടെ..കാത്തിരുന്ന ഹണിമൂൺ യാത്ര അങ്ങനെ വന്നെത്തി.പോകുന്ന വഴി രാത്രിയിൽ നിഖിലിന്റെ വീട്ടിൽ ചെറിയ സൽക്കാരം..ഗുരുവായൂർ വഴി മൂന്നാറിലേക്ക്....കളിച്ചും  ചിരിച്ചും എല്ലാവരും സന്തോഷിച്ച ദിവസങ്ങൾ .ഒരു വെള്ളച്ചാട്ടത്തിനു അടുത്തു എത്തിയപ്പോൾ അവൻ എല്ലാവരെയും നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുപ്പിച്ചു.കുന്നും മലയും എല്ലാം മുന്നിൽ ഓടിക്കയറി..ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ....രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം , ജീവിതത്തിൽ ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളായി മാറി.






മൂന്നാർ യാത്ര കഴിഞ്ഞു മൂന്നു ദമ്പതിമാരും മൂന്ന് വഴിക്കു പിരിഞ്ഞു.ഞാൻ അഞ്ജുവിന്റെ പഠനസംബന്ധമായ ചിലകാര്യങ്ങൾക്കും അല്പം കറക്കത്തിനുമായി ബംഗളരുവിലേക്കു പോയി.കൊലാർ ,കോടിലിങ്കേശ്വര ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം മടങ്ങുന്നതിനിടയിൽ നിഖിലിന്റെ ഏട്ടന്റെ ഒരു മിസ്സ്‌ കാൾ.ഫോണിൽ മാപ്പ് ഇട്ടിരിക്കുകയായിരുന്നു.മാപ്പ് മാറ്റി തിരിച്ചു വിളിച്ചു."നിഖില് പോയെടാ "എന്ന് പറഞ്ഞു.
"നാളെയല്ലേ ടിക്കറ്റ് ?ഫ്ലൈറ്റ് നേരത്തെയാക്കിയോ ?"എന്ന് സംശയത്തോടെ തിരിച്ചു  ചോദിച്ചു.

ഒന്നും പറയായതെ അവൻ പോയി .പിന്നെ നടന്നത് എല്ലാം യാന്ത്രികമായിരുന്നു.ബംഗളരുവിൽ നിന്ന് അപ്പോൾ തന്നെ കിട്ടിയ ബസ്സിൽ കയറി എങ്ങനെയോ കണ്ണൂരിലെത്തി.ആരൊക്കെയോ വിളിച്ചു ..എന്തൊക്കെയോ പറഞ്ഞു..കുറെ കരഞ്ഞു....
വീട്ടിലെ  മണ്ണിൽ എരിഞ്ഞടങ്ങുമ്പോൾ നമ്മൾ കാത്തുവെച്ചതും പറഞ്ഞുവെച്ചതുമായ ഒരു പാട്‌ സ്വപ്നങ്ങൾ എരിഞ്ഞു തീർന്നു.ചില പേപ്പറുകൾ നോക്കാൻ അവന്റെ റൂമിൽ കയറിയപ്പോൾ നാളെ ദുബായിലേക്ക് പോകാനായി പായ്ക്കു ചെയ്ത വീട്ടുസാധനങ്ങൾ ..ഒരു പുതിയ ജീവിതം തുടങ്ങും മുമ്പേ അവിടെ അവസാനിച്ചു.
എയർലൈൻസിനെ വിളിച്ചു ടിക്കറ്റ് റദ്ദാക്കി.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ കൊടുത്തു.എല്ലാം തകർന്നിരിക്കുകയായിരുന്നു അവന്റെ ഏട്ടൻ.ദുബായിലെ കീഴ് വഴക്കങ്ങൾക്കായ്‌ പലതും വേണ്ടി വന്നു.ആശിച്ചു അവൻ വാങ്ങിയ കാർ പല നൂലാമാലകളും കഴിഞ്ഞു വളരെ ചെറിയ തുകയ്ക്ക് വിൽക്കാൻ പറ്റി.അവന്റെ മണമുള്ള തുണികളും സാധനങ്ങളും എല്ലാം പൊറുക്കി കൂട്ടി കാർഗോയിൽ അയച്ചു.അൽ ജാബ്രിയിലെ ആ മുറിയിൽ കയറാൻ പിന്നെ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു.

വികേഷിന്റെ മോൾക്ക് മൂന്ന് വയസ്സ് കഴിഞ്ഞു.വിനിലിനും എനിക്കും പെൺകുട്ടികൾ ...ഷിജുവിന് ആൺകുട്ടി.ദിവേഷിൻറെ കല്യാണം കഴിഞ്ഞു.നിഖിലിന്റെ ഏട്ടനു രണ്ടു കുട്ടികൾ നിഖാതും നിഖയും ..ഏട്ടൻ അവനെ വിളിച്ച പോലെ "നിക്കു " എന്ന് വിളിക്കാമല്ലോ..

ഒരു പക്ഷെ ഞാൻ ഇന്നിവിടെ ഇങ്ങനെയാവാൻ കാരണക്കാരനായ ഒരാൾ ....എത്ര മറക്കാൻ ശ്രമിച്ചാലും എന്നും ഓരോ സ്വപ്നത്തിലും പറയാതെ വരും ...ഒരു വാക്കു പോലും പറയാതെ ..ഒന്നും പറയാനാകാതെ ... പോയ ആ ഒരേ ഒരാൾ ...



Sunday, July 26, 2020

പിറന്നാളോർമ്മകൾ...🌼

തിവുപോലെ ഈ വർഷവും മൂന്ന്'പിറന്നാളുകൾ'ഉണ്ട്. സ്‌കൂളിൽ ചേർക്കുമ്പോൾ ഒരു അധ്യയന വർഷം നഷ്ടപ്പെടുത്താതിരിക്കാനായി അമ്മ മെയ് 31 ജന്മദിനമാക്കി.അതാണ് ആദ്യ പിറന്നാൾ ദിനം.ഔദ്യോഗിക രേഖകളിൽ ഇപ്പോഴും അതാണ് ജന്മദിനം.പിന്നെ വരുന്നത് യദാർത്ഥ ഇംഗ്ലീഷ് ജനന തീയതി,ജൂലായ്‌ 26..അന്ന് രണ്ടാം പിറന്നാൾ.കർക്കിടകത്തിലെ' വിശാഖം 'ആണ് ജന്മ നക്ഷത്രം ,മിക്കവാറും ജൂലായ്‌ 26 കഴിഞ്ഞിട്ടാകും ആ ദിവസം .ഈ വർഷം ജൂലായ്‌ 29ന് ആണ്‌ 'വിശാഖം' നാൾ വരുന്നത് .അപ്പോൾ അന്നാണ് മൂന്നാം പിറന്നാൾ.ചില വർഷങ്ങളിൽ കർക്കിടകത്തിൽ രണ്ട് 'വിശാഖം 'വരാറുണ്ട്.അപ്പോൾ നാല് പിറന്നാൾ ആകും!

                                            

കോളേജിൽ എത്തുന്നത് വരെ 'നക്ഷത്രം 'വരുന്ന ദിവസമാണ് പിറന്നാളായി കരുതിയിരുന്നതും ചെറുതായെങ്കിലും ആഘോഷിച്ചിരുന്നതും.
കുട്ടിക്കാലം ബാലാരിഷ്ടതകൾ നിറഞ്ഞതായതിനാൽ വലിയ പിറന്നാൾ ആഘോഷ ഓർമ്മകൾ ഒന്നുമില്ല.രാവിലെ തന്നെ കുളിപ്പിച്ചു കുട്ടപ്പനാക്കി 'കടലായി 'അമ്പലത്തിൽ കൊണ്ടു പോകും,അമ്മ.ചിലപ്പോൾ ഏതെങ്കിലും പുതിയ കുപ്പായം അമ്മ വാങ്ങിയിട്ടുണ്ടാകും,അല്ലെങ്കിൽ ഉള്ളതിൽ ഒരു നല്ല കുപ്പായം ഇടും .അല്ലെങ്കിലും പിറന്നാളിന് പുതിയ കുപ്പായം വേണം എന്നൊന്നും അന്ന് ബോധ്യം ഉണ്ടായിരുന്നില്ല ,അങ്ങനെ പഠിപ്പിച്ചിട്ടും ഇല്ല. സാധാരണ അമ്പലത്തിൽ പോകുന്നതിൽ നിന്നും വ്യത്യസ്‍തമായി അന്ന് ഭണ്ഠാരത്തിൽ 'പൈസ 'ഇടാൻ കുറച്ചധികം ചില്ലറ പൈസ അമ്മ എന്റെ കയ്യിൽ തരും.പുഷ്‌പാഞ്ജലിയുടെ കൂടെ പണപ്പായസവും പാൽപ്പായസവും കഴിപ്പിക്കും.'നമ്പൂരി'ക്ക്  അന്ന് എന്നെ കൊണ്ട് ദക്ഷിണ കൊടുപ്പിക്കും.
"കടലായി കൃഷ്ണന്റെ മോനല്ലേ ..നന്നായി വരട്ടെ .."എന്ന് നമ്പൂരി അനുഗ്രഹിക്കും.
"ആദ്യത്തെ ഒന്ന് പോയിപ്പോയതിനു ശേഷം,കാനത്തൂരും കടലായിയും ഒരുപാട് കരഞ്ഞിട്ടാ നിന്റെ കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടായത് .." എന്ന് പറഞ്ഞു അമ്മ ഞാൻ ഉണ്ടായ കഥ പറയാൻ തുടങ്ങും.

പായസം എടുത്തു തരുന്ന ഒരു അമ്മമ്മയുണ്ട് ,അവർക്കും കുറച്ചു പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കും അമ്മ.
"മോൻ ഇപ്പോ,നല്ലോണം മിണ്ടുകേം പറയെം എല്ലാം ചെയ്യുന്നുണ്ടല്ലോ..ഇല്ലെങ്കില് അന്നത്തെ പോലെ നമ്പൂരിയോട് പറഞ്ഞിട്ട് നെയ്യും പൻസാരയും മന്ത്രിച്ചു കൊടുത്താ മതി .."
അമ്മയുടെ സ്‌കൂളിലെ ഒരു മാഷിന്റെ ബന്ധുവാണ് ആ  അമ്മമ്മ.മുഖത്തെ വലിയ ഒരു മറുക് കാരണം എനിക്കെന്തോ അവരെ ചെറിയ പേടി ആയിരുന്നു.
കടലായിയിൽ നിന്നും നേരെ ശിവേശ്വരത്തു പോകും,അവിടുന്നു വയസ്സായ ഒരു അച്ഛാച്ചൻ നമ്പൂരി തരുന്ന ഭസ്മവും തൊട്ടു വീണ്ടും കടലായി അമ്പലത്തിൽ വന്നു പ്രദിക്ഷിണം വച്ച് മടങ്ങും.കുളം കാണണം എന്ന് പറഞ്ഞാൽ ചിലപ്പോൾ കാണിച്ചു തരും.നേരെ വയലിലൂടെയുള്ള റോഡിലൂടെ നടന്നു വീട്ടിലേക്ക്. 

വീട്ടിൽ ചെന്ന് ,പടിഞ്ഞിറ്റയിൽ വിളക്ക് വെച്ച്  പലകയിൽ പായസവും പ്രസാദവും കുറച്ചു നേരം വെക്കും. ചിലപ്പോൾ 'കാസേറിൽ 'വെച്ച അരി നുരിച്ചു എന്റെ കീശയിൽ ചില്ലറ പൈസ വച്ച് തരും.അച്ഛനോട് അരി നുരിയ്ക്കാൻ പറഞ്ഞാലോ,അമ്പലത്തിൽ വരാൻ പറഞ്ഞാലോ വരാറില്ല.
"അമ്മയും മോനും പോയാ മതി "എന്ന് പറയും .
അങ്ങനെ അരി നുരിച്ചു കഴിഞ്ഞാലേ എനിക്ക് പായസം കഴിക്കാൻ പറ്റൂ.അമ്മയും വെല്ലിമ്മയും തലയിൽ അരിയിടും . 'ഇലപ്പാറലി'ൽ പായസം എടുത്തു കയ്യിൽ തരും.താഴെ ഒരു അനിയത്തി വരുന്നത് വരെ ആ പായസം മുഴുവനും എനിക്കുള്ളത് ആയിരുന്നു.എന്താണെന്ന് അറിയില്ല, അമ്പലത്തിലെ ആ 'വെല്ല 'പായസത്തിനുള്ള രുചി വേറെ ഒരു പായസത്തിനുമില്ല.



കടലായ്‌ ശ്രീകൃഷ്ണ ക്ഷേത്രം ,ചിറക്കൽ ,കണ്ണൂർ 

അമ്മ ടീച്ചർ ആയതുകൊണ്ട് , മിക്കവാറും അമ്മയ്ക്ക് സ്‌കൂൾ ഉള്ള ദിവസം ആയിരിക്കും എന്റെ പിറന്നാൾ. രാവിലെ അമ്പലത്തിൽ പോയി വന്നാൽ അപ്പോൾ തന്നെ അമ്മ സ്‌കൂളിൽ പോകും.അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് സദ്യയോ മറ്റു വിഭവങ്ങളോ ഒന്നും ഉണ്ടാകില്ല.ഉച്ചയ്ക്ക് വെല്ലിമ്മ ചിലപ്പോൾ എന്റെ സ്ഥിരം പ്ലേറ്റ് മാറ്റി ഇലയിൽ ചോറ് വിളമ്പും.അത്രമാത്രം.പ്രദീപേട്ടന്റെ പീടികയിൽ നിന്നും അമ്മ 'ലാക്ടോ കിംഗ് 'മുട്ടായി കുറേ പാക്കറ്റ് വാങ്ങും,അന്ന് രാവിലെ അസംബ്ലിയിൽ എല്ലാ കുട്ടികൾക്കും എന്റെ പേരിൽ മുട്ടായി കൊടുക്കും .ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിയുടെ കൂടെ പായസവും ഉണ്ടാക്കി കൊടുക്കും.വൈകുന്നേരം വരുമ്പോൾ അമ്മയുടെ ചൊറ്റു പാത്രത്തിൽ ഉച്ചയ്ക്ക് ഉണ്ടാക്കിയ പായസത്തിന്റെ ബാക്കിയും , കുറച്ചു ലാക്ടോ കിംഗ്‌ മുട്ടായ്‌ കടലാസിൽ പൊതിഞ്ഞതും ഉണ്ടാകും.പിന്നീട് അതെ സ്‌കൂളിൽ ഞാൻ അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ചപ്പോഴും എല്ലാ പിറന്നാളിനും ഈ മധുര വിതരണം തുടർന്നിരുന്നു.പിറന്നാൾ ദിവസം രാത്രി ഓഫീസിൽ നിന്നും വരുമ്പോൾ അച്ഛൻ ചിലപ്പോൾ ഒരു പൊതി കൊണ്ട് വരും. അത് കയ്യിൽ തരില്ല , ഞാൻ കാണുന്ന എവിടെങ്കിലും കൊണ്ട് വെക്കും.എന്നെക്കാൾ വലിയ ട്രൗസറും ബനിയനും ആയിരിക്കും ആ പൊതിക്കുള്ളിൽ മിക്കവാറും.

പാരീസ് ലാക്ടോ കിംഗ് 'മുട്ടായി '

നേരത്തെ പറഞ്ഞ പോലെ ടീച്ചറുടെ മോൻ ആയതു കൊണ്ട് എന്റെ പിറന്നാളിന് മാത്രമേ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും മുട്ടായിയും പായസ വിതരണവും ഉണ്ടായിരുന്നുള്ളൂ.അമ്പലത്തിൽ നിന്നുള്ള ചന്ദനക്കുറിയും തൊട്ടു കുറച്ചു അധികം മുട്ടായി കീശയിൽ ഇട്ടു അങ്ങനെ നടക്കും. ഏറ്റവും അടുത്ത ചങ്ങായിമാർക്ക് ഉള്ളതാണ് കീശയിലെ മുട്ടായി.സ്‌കൂൾ മാറി യു.പി സ്‌കൂളിൽ എത്തിയപ്പോൾ ഈ മധുരവിതരണമൊക്കെ നിന്നു.ഹൈസ്‌കൂൾ വരെയും അത് തുടർന്നു.അമ്പലത്തിൽ പോകുന്നതൊക്കെ പിന്നെ നിർബന്ധം അല്ലാതായി.എങ്കിലും അമ്മ എങ്ങനെയെങ്കിലും വഴിപാട് കഴിപ്പിക്കും, അല്ലെങ്കിൽ വേറൊരു ദിവസത്തേക്ക് 'കടം 'പറയും.

പ്ലസ് ടുവിനു എത്തിയപ്പോഴാണ് 'ഒറിജിനൽ ' "ഡേറ്റ് ഓഫ് ബർത്ത് "നെ പറ്റി ചിന്തിക്കുന്നത്.ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുറെ കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു.ബർത്ത് ഡേയ്ക്ക് അവർ പരസ്പരം ഗിഫ്റ് കൈമാറിയിരുന്നു.
അന്ന് ഗിഫ്റ് കിട്ടാൻ കുറെ ആഗ്രഹിച്ചിരുന്നെങ്കിലും തരാൻ ആരും ഉണ്ടായിരുന്നില്ല ! അതിനു ശ്രമിച്ചും ഇല്ല.
പോളിയിലും ഗിഫ്റ്റുകൾ കൈമാറുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ.ബർത്ത് ഡേയ്ക്കു "ചെലവ് " ചെയ്യേണ്ടി വരുന്നതിനാൽ പലപ്പോഴും 'ഡേറ്റ് ' രഹസ്യമാക്കി വെച്ചു.

കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചപ്പോഴാണ്  പിറന്നാൾ "ആഘോഷങ്ങൾ "തുടങ്ങിയത്.നമ്മൾ മറന്നാലും റൂം മേറ്റ്സ് തീയതി മറക്കില്ല." ഡാ ഒരു കാര്യം പറയട്ടെ ", ദാ പുറത്തൊരു കാര്യം കാണിച്ചു തരാം " എന്നൊക്കെ പറഞ്ഞു ഉറക്കത്തിനിടയിൽ റൂമിനു പുറത്തേക്കു വിളിച്ചു കൊണ്ട് പോകും.പിന്നെ തലയിൽ ചീഞ്ഞ മുട്ട പൊട്ടുന്നത് നമ്മൾ പോലും അറിയില്ല ! ആഴ്ചകൾക്കു മുമ്പേ "മുട്ടയടി വിദഗ്ധന്മാർ "മണ്ണിൽ കുഴിച്ചിട്ടു 
തയ്യാറാക്കിയ മുട്ടകൾക്കു നല്ല നാറ്റം ആയിരിക്കും.കൂടെ അടുക്കള മാലിന്യവും മീൻ മുള്ളും എല്ലാം കൊണ്ട് കുളിപ്പിക്കും.നമ്മൾ വെറുതെ വിടുമോ ? മുട്ട എറിഞ്ഞവനെ ഓടിച്ചിട്ടു പിടിച്ചു കെട്ടിപ്പിടിക്കും.പിന്നെ അവിടെ മുട്ടയേറ്‌ ഉത്സവം ആയിരിക്കും. രാത്രി പന്ത്രണ്ടു തൊട്ടു പുലർച്ചെ വരെ അത് തുടരും. എല്ലാം കഴിഞ്ഞു കുളിമുറിയിൽ നിന്ന് കുളിച്ചു ഇറങ്ങുമ്പോൾ വീണ്ടും " കച്ചറ" കൾ കൊണ്ട് അഭിഷേകം കിട്ടും.അങ്ങനെ രണ്ടു മൂന്നു കുളി കഴിഞ്ഞു ഉറങ്ങാമെന്നു കരുതി പോയാൽ തലയിണയിലും കിടക്കയിലും മീനെണ്ണ ഗുളിക പൊട്ടിച്ചു ഒഴിച്ചിട്ടുണ്ടാകും.അതിന്റെ 'സുഗന്ധം' കാരണം പിന്നെ ഉറക്കം ആ വഴിക്കു വരില്ല.

പ്രവാസിയായി മസ്കറ്റിൽ എത്തിയപ്പോഴാണ് വീണ്ടും എല്ലാ പിറന്നാളിനും അമ്പലത്തിൽ പോകാൻ തുടങ്ങിയത്.മസ്കറ്റ് ശിവക്ഷേത്രത്തിൽ ഹനുമാന് വടമാല കഴിപ്പിച്ചിട്ടു എല്ലാവർക്കും കൊടുക്കും.എല്ലാ ദിവസവും മറ്റുള്ളവർ തരുന്ന വട കഴിച്ചിട്ട് പോയിരുന്ന ഞാൻ, പിറന്നാൾ ദിവസം ഗമയോടെ എല്ലാവർക്കും വട വിതരണം ചെയ്യുന്നത് നല്ല ഒരു അനുഭവമായിരുന്നു.ദാർസൈത്തിലെ കൃഷ്ണന്റെ അമ്പലത്തിലും അന്ന് തന്നെ പോകും.ജോലി കഴിഞ്ഞു വന്നു പായസ പരീക്ഷണം നടത്തും.പാലട സ്പെഷ്യൽ ഉണ്ടാക്കാൻ അങ്ങനെയാണ് പഠിച്ചത്.ലുലുവിലോ സ്നോ വൈറ്റിലോ പോയി നേരത്തെ തന്നെ സ്വയം പിറന്നാൾ കോടി എടുക്കും.അല്ലാതെ വെറെ ആരാണ് എടുത്തു തരാൻ ഉള്ളത് ?

മസ്കറ്റ് ശിവക്ഷേത്രം 


വടമാല വഴിപാട് 


അബുദാബിയിൽ എത്തിയപ്പോൾ ആദ്യത്തെ രണ്ടു വർഷം ഓഫീസിലെ ഫിലിപ്പീനികാരി കോ ഓർഡിനേറ്റർ 'ഫഹാറ'എല്ലാവരുടെയും "സി.വി" യിലെ ജനന തീയതി ഡയറിയിൽ കുറിച്ച് വെച്ച് "കെ.എഫ്‌.സി" പാർട്ടി ചോദിച്ചു വാങ്ങിയിരുന്നു. "ആദർശ് ഐ വിൽ ഓർഡർ"എന്ന് അവൾ വിളിച്ചു പറയും.ഓഫിസിൽ അക്കാലത്തു മാസത്തിൽ ഒരു പാർട്ടിയെങ്കിലും ഇങ്ങനെ കാണും.ആദ്യമൊക്കെ പായസം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുമായിരുന്നു.

എന്റെ പിറന്നാളിന് ആദ്യമായി വേറൊരാൾ കേക്ക് വാങ്ങി മുറിക്കുന്നത് ദുബായിയിൽ ' നിഖിലിന്റെ ' റൂമിൽ വെച്ചാണ്. അവന്റെയും മറ്റു റൂം മേറ്റ്സ്ന്റെയും എല്ലാം പിറന്നാളുകൾക്കും ഞങ്ങൾ കേക്ക് മുറിച്ചിരുന്നു.കേക്ക് മുറി കഴിഞ്ഞു 'സൽക്കാര'യിലോ 'തറവാടി'ലോ പോയി നല്ല ഭക്ഷണവും അത് കഴിഞ്ഞു ഒരു സിനിമയും..ചിലപ്പോൾ റൂമിലെ പ്രോജെക്ടറിൽ അല്ലെങ്കിൽ നേരെ 'വോക്‌സി'ൽ  പോകും.അത് കഴിഞ്ഞു റൂമിലേക്ക്‌ രാത്രി തിരിച്ചു നടന്നു വരും..അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു പറഞ്ഞ്‌..നിഖിൽ  നങ്ങളെ വിട്ടുപോയതിനു ശേഷം എല്ലാം ഓർമ്മകൾ ആയി മാറി.ദുബായിലെ റൂമും ,ഞങ്ങളുടെ dxb  ഗാങ്ങും എല്ലാം...

കല്യാണത്തിന് ശേഷം അഞ്ജുവാണ് കേക്ക് മുറി വീണ്ടും തുടങ്ങിയത്. ചെറുതാണെങ്കിലും എന്തെങ്കിലും "സർപ്രൈസ് ഗിഫ്റ് "പിറന്നാളിന് കൊടുക്കണം എന്നാണ് അവളുടെ പോളിസി.സത്യം പറഞ്ഞാൽ ഒരു "ബർത്ത് ഡേ ഗിഫ്റ് " സ്നേഹത്തോടെ ആദ്യമായി കിട്ടുന്നത് അവളിൽ നിന്നാണ്.ഞങ്ങൾക്കിടയിൽ മധുരമായി 'ദിവ' വന്നിട്ട് എന്റെ ആദ്യ പിറന്നാൾ ആണ് ഇന്ന്.ഇനി അവളുടെ പിറന്നാളുകളാണ് ആഘോഷിക്കേണ്ടത്‌.കൊറോണ  കാരണം കേക്ക് മുറിയും സർപ്രൈസ് ഗിഫ്റ്റും ഇപ്രാവശ്യം ഇല്ല.ഞാനിവിടെ അബുദാബിയിലും അവർ നാട്ടിലും." മിസ്സ്‌ യൂ " എന്ന് അങ്ങോട്ടും ഇങ്ങോട്ടും വാട്സാപ്പിൽ കുറെ ടൈപ്പ് ചെയ്തു പഴയ കേക്ക് മുറികൾ ഓർത്തു കിടന്നു .വീട്ടിൽ ഇന്നലെ വിളിച്ചപ്പോൾ, "നാളെയല്ലേ  ഡെയ്റ്റ് ...നാളിന്റെ അന്ന് അമ്പലത്തിൽ പോകാനൊന്നും ഇപ്പോ കഴിയില്ല ,ഈട  വെളക്ക്‌ വെച്ച് പ്രാർത്ഥിക്കാം "എന്ന് അമ്മ.

മൂന്നാം പിറന്നാൾ അഥവാ പക്ക പിറന്നാൾ മൂന്നു ദിവസം കഴിഞ്ഞാണ് , 29 നു ബുധനാഴ്ച . ആണ്ടു പിറന്നാൾ ബുധനാഴ്ച വന്നാൽ വിദ്യാലാഭമാണ് ഫലം. ആ പഴയ എൽ.പി സ്‌കൂൾ കുട്ടിയായി , ഇങ്ങനെ പിറന്നാൾ ഓർമ്മകൾ അയവിറക്കി 'ലാക്ടോ കിംഗ് 'ന്റെ മധുരം നുണയാം ..മുട്ടായി തിന്നു കഴിഞ്ഞു മുട്ടായി കടലാസു കൊണ്ട് പാവയെയും ഉണ്ടാക്കാം ....