Tuesday, April 14, 2009

തിരഞ്ഞെടുപ്പ് ഫെസ്റ്റിവല്‍

"നിങ്ങളെന്താ മനുഷ്യാ ....ഉറക്കത്ത് തലയണ വലിച്ചെറിയുന്നത്?"
"അയ്യോ....ഇത് കസേരയല്ലേ...?തലയണ ആയിരുന്നോ ..ഛേ..!"

വെളുപ്പാന്‍ കാലത്ത് തന്നെ ഭാര്യയുടെ മുമ്പില്‍ നാണം കെട്ടു...എല്ലാം ഈ ചാനലുകാര് കാരണമാ..ഇടിപ്പട,അങ്കപ്പോര്,അടിക്കളം എന്നൊക്കെ പേരുമിട്ടു തമ്മില്‍ തല്ല് കാണിക്കും ..മനുഷ്യനെ മെനക്കെടുത്താന്‍ ....എന്നെ പറഞ്ഞാ മതി..സീമന്ത പുത്രി,അമ്മയുടെ മോള്..തുടങ്ങിയവരില്‍ നിന്ന് രക്ഷ നേടാനാണ് അവളുടെ കൈയ്യില്‍ നിന്നും റിമോട്ട് പിടിച്ചു വാങ്ങി ന്യൂസ് ചാനലുകളെ അഭയം പ്രാപിച്ചത് ...ഇതിനെക്കാള്‍ ഭേദം അതാ...


ല്ലു തേച്ചുകൊണ്ട് പത്രം ഒന്ന് വെറുതെ മറിച്ചു നോക്കിയതാ ..ദേ കിടക്കുന്നു..'ഇടതു ഭരണം കേരളം മുടിച്ചു-വലതന്‍ ","വലതന്റെ കേന്ദ്ര ഭരണം കേരളം മുടിച്ചു-ഇടതന്‍" ഉഗ്രന്‍ തലക്കെട്ടുകള്‍...!
മുറ്റത്തേക്ക്‌ നീട്ടി തുപ്പാന്‍ തുടങ്ങിയ്യപ്പോഴുണ്ട് പടിഞ്ഞാറെക്കണ്ടീലെ കുടുംബശ്രീ പ്രീതയും പാല്‍ക്കാരി ജാനുവും ഗേറ്റ് കടന്നു വരുന്നു..

"സുഗുണന്‍ മാഷെ ...നമസ്കാരം ... "

"നമസ്കാരം ..എന്താ രാവിലെത്തന്നെ...?"

"വിഷുവല്ലേ മഷേ...ഗ്രീറ്റിങ്ങ് കാര്‍ഡ് തരാന്‍ വന്നതാ..."
പ്രീത ഒരു കവര്‍ എന്റെ നേരെ നീട്ടി .
"ഗ്രീറ്റിങ്ങ് കാര്‍ഡോ ..എനിക്കോ...നമ്മള് കുറേ ക്കൊല്ലായില്ലേ കാണുന്ന് പ്രീതേ..പിന്നെ ഇപ്പൊ എന്താ ഒരു..."

സ്നേഹത്തോടെ അത് വാങ്ങി ,ആശംസകള്‍ നേര്‍ന്ന് അവരെ യാത്രയാക്കിയ ശേഷം ആരും കാണാതെ കവര്‍ പൊട്ടിക്കാന്‍ നോക്കിയതും ബിന്ദു അത് പിടിച്ചു വാങ്ങി.

"അവളുടെ ഒരു ഗ്രീറ്റിങ്ങ്സ്...എന്റെ ഭര്‍ത്താവിനെയെ കിട്ടിയുള്ളോ...കത്ത് കൊടുക്കാന്‍...അശ്രീകരം..."

ഒരു ഭൂകമ്പം നടക്കുമെന്ന് ഞാന്‍ കരുതിയെങ്കിലും ഒന്നും നടന്നില്ല. കവര്‍ പൊട്ടിച്ച് ഗ്രീറ്റിങ്ങ് കാര്‍ഡും വായിച്ച് പുലിയെ പോലെ വന്ന ബിന്ദു എലിയെ പോലെ അടുക്കളയിലേക്കു പോയി.എന്ത് പറ്റി?
അവള്‍ നിലത്തു കളഞ്ഞിട്ടു പോയ കാര്‍ഡ് ഞാന്‍ എടുത്തു നോക്കി.

"വിഷു ആശംസകളോടെ സ്വന്തം സ്ഥാനാര്‍ഥി...!"

എന്നാലും പ്രീതേ ..എന്ന് പറഞ്ഞതെ ഉള്ളൂ.... ഗേറ്റ് കടന്നു അടുത്ത പാര്‍ട്ടി എത്തി.

"അല്ല ലക്ഷ്മണെട്ടനോ?ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരിക്കും അല്ലേ...?"

ഉത്തരം പറഞ്ഞത് അന്‍സാറാണ്.

"ആ കുയുംബസ്രീക്കാര് വന്നിരുന്ന് അല്ലേ?അവളുമാര് പോലച്ചക്കന്നെ ഊര് തെണ്ട്ന്നത് ഞമ്മള് കണ്ടിന്...അതാ ഇപ്പം തന്നെ ഇറങ്ങിയത്‌...ഇന്നാ മസേ നമ്മളെ സ്ഥാനാര്‍ഥിയിടെ ഗീട്ടിങ്ങ്സ്..."

ലക്ഷമ്ണേട്ടന്‍ സഞ്ചിയില്‍ നിന്ന് ഒരു നോട്ടീസ് പുറത്തെടുത്ത് മോന്റെ കയ്യില്‍ കൊടുത്തു.

"അതെന്താ ലക്ഷ്മണേട്ടാ ...ഇന്നലെ തന്നെ അഞ്ചാറ് നോട്ടീസ് കൊണ്ട്ത്തന്നിരുന്നല്ലോ...?"

"ഇത് ഇന്നലെ രാത്രി അടിച്ചതാ...ഒരുത്തന്‍ ഇന്നലെ ടൌണില്‍ വന്ന് പ്രാസംഗിച്ചിരുന്നു...അതിന്റെ മറുപടിയാ.."

"അച്ഛാ ..ഇതെനിക്ക് എരോപ്ലൈന് ഇണ്ടാക്കാന്‍ വേണം ...."

അച്ചു ആ നോട്ടീസും എടുത്ത് പറമ്പിലേക്ക് ഓടി .


കുറേക്കാലത്തിനു ശേഷമാണ് ബിന്ദുവിനെയും മക്കളെയും കൂട്ടി ടൌണില്‍ പോകുന്നത്. വിഷുവൊക്കെ അല്ലെ..കോടിയൊക്കെ വാങ്ങുകയാണ് ഉദ്ദേശം.കഷ്ടകാലമെന്നു പറയട്ടെ മുക്കാല്‍ മണിക്കൂറാണ് ബസ് ട്രാഫിക്ക് ജാമില്‍ കുടുങ്ങിയത്. ഏതോ ഒരു കേന്ദ്ര നേതാവ് വരുന്നുണ്ടത്രേ..ഓടിക്കിതച്ചു വിഷു-എക്സിബിഷന്‍ നഗരിയില്‍ എത്തിയപ്പോഴുണ്ട് തൃശൂര്‍ പൂരത്തിന്റെ തിരക്ക്..നേതാവിന്റെ പ്രസംഗ നഗരിയില്‍ അതിന്റെ നാലിലൊന്ന് ആളില്ല.

എങ്കിലും നേതാവിന്റെ പാര്‍ട്ടി തന്നെ ജയിക്കും എന്നതില്‍ സംശയം ഇല്ല.ഓരോ ഷോപ്പിങ്ങ് സെന്ററിനും അടുത്ത് സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന മുഖവുമായി കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി വച്ചിട്ടുണ്ടല്ലോ...

"അച്ഛാ വിഷുവിനും ഘോഷയാത്ര ഉണ്ടോ?"

മിന്നു ചോദിച്ചപ്പോഴാണ് റോഡിലേക്ക് ശ്രദ്ധിച്ചത്..ബാന്‍ഡ് മേളം ,കരകാട്ടം ,കാവടിയാട്ടം ,മുത്തുക്കുടകള്‍,ശിങ്കാരിമേളം എന്തൊക്കെയാണ്...?

"ഘോഷയാത്രയൊന്നും അല്ല മോളേ.. ഇവന്റ് മാനേജ്മെന്റ്കാര് സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തുന്ന പ്രചരണമാ..."


"അതെന്താ അച്ഛാ ഇവന്റ് മാനേജ്മെന്റ്?"


മോളുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് വീടിനടുത്തെ സതീശന്‍ റോഡിനു അപ്പുറത്തു നിന്നും ഓടിവന്നത്.
"മാഷേ ..പെട്ടന്ന് നാട് പിടിച്ചോ..നമ്മളെ അങ്ങോട്ട്‌ ബസ്സൊന്നും ഓടുന്നില്ല..ഏതോ ഒരു സ്ഥാനാര്‍ഥിയെ വഴിയില്‍ തടെഞ്ഞെന്നോ..ബോംബ് എറിഞ്ഞെന്നോ ഒക്കെ കേട്ടു.."

"മക്കളേ കോടി ,ഓണത്തിന് വാങ്ങാം കേട്ടോ.."എന്നും പറഞ്ഞു കൊണ്ട് ഭാഗ്യത്തിന് കിട്ടിയ ഒരു ഓട്ടോയില്‍ നാട് പിടിച്ചു.

ഓട്ടോക്കാരന് ജീവനില്‍ കൊതി ഉള്ളതിനാല്‍ പകുതി വഴിക്ക് ഞങ്ങളെ ഇറക്കി വിടുകയും ഞങ്ങള്‍ റോഡ് അരികിലെ മതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ററുകള്‍ വായിച്ചു ആസ്വദിച്ച് വീട്ടിലേക്ക് സവാരി ചെയ്യുകയും ചെയ്തു.


വിഷുവോ കുളമായി ...മനസ്സ് കുളമാക്കാതെ ഒരു പാട്ടെങ്കിലും കേള്‍ക്കാമെന്ന് കരുതി റേഡിയോ ഓണാക്കി എഫ് എം ട്യൂണ്‍ ചെയ്തു , ഏറേത്തെ ചാരു കസേരയില്‍ അങ്ങനെ ഇരുന്നു .ഒരു പാട്ട് കഴിഞ്ഞതും..ദാ വരുന്നു.."ഞാന്‍ സ്ഥാനാര്‍ഥി ..നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്...എന്റെ ചിഹ്നം ...."
നാശം..മനുഷ്യനെ സ്വസ്ഥമായി പാട്ട് കേള്‍ക്കാനും സമ്മതിക്കില്ല...

"അച്ഛാ ..അച്ഛന്റെ മൊബൈല് കുറേ നേരമായി കീ ..കീ .. ന്നു അടിച്ചു കൊണ്ടിരിക്കയാ.."

"മെസ്സേജ് വന്നതായിരിക്കും മോളേ...അച്ഛന്റെ സ്കൂളിലെ മാഷന്‍മാര് ആശംസകള് അയക്കുന്നതായിരിക്കും.."

മോളുടെ കൈയ്യില്‍ നിന്നും മൊബൈല് വാങ്ങി നോക്കിയപ്പോള്‍ ഞെട്ടി ..."നോ സ്പേസ് ഫോര്‍ മെസ്സേജസ്.. മെമ്മറി ഫുള്‍ !ഇതാരാണപ്പാ എനിക്ക് ഇത്രേം മെസ്സേജ് അയക്കാന്‍...?നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്..

"ഡിയര്‍ സുഗുണന്‍ ..വോട്ട് ഫോര്‍ ഔവര്‍ കേണ്ടിഡേറ്റ് ...." മണ്ണാങ്കട്ട..ഇവന്‍മാര്‍ക്ക് എന്റെ നമ്പര്‍ എവിടുന്നു കിട്ടി ...?മെമ്മറി കാര്‍ഡ് നിറക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും ...

പെട്ടന്നാണ് വേറൊരു കാര്‍ഡിന്റെ ഓര്‍മ്മ വന്നത്. ഐഡന്റിറ്റി കാര്‍ഡ്..!കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ എടുത്തതാണ്.ഇപ്പോള്‍ ഏതു ഷെല്‍ഫില്‍ കിടക്കുന്നുവെന്ന് ആര്‍ക്കറിയാം? ബിന്ദുവിനാണെങ്കില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തതാണ്.

"ബിന്ദൂ...ആ ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഇങ്ങ് എടുത്തേ.."

"ഞാനാ കുന്ത്രാണ്ടം തന്നെയാ ഇവിടെക്കിടന്ന് പരതുന്നത്.."

അല്‍പ സമയത്തിന് ശേഷം അവള്‍ പുറത്തേക്ക് വന്നു

"ഇതാ നിങ്ങളുടെ കാര്‍ഡ് ...കാണുമ്പോള്‍ തന്നെ പേടിയാവുന്നു..."

ഞാനാ കാര്‍ഡിലോട്ടു നോക്കി ഒന്ന് നെടുവീര്‍പ്പെട്ടു.നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പോളിംഗ് ബൂത്തിലേക്ക് .ഹോ ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു..!ജനാധിപത്യത്തിന്റെ കാവലാളായി ഞാനും എന്റെ ഒരു വോട്ടും...ഹോ..

"നിങ്ങള്‍ കുളിര് കോരി ഇരുന്നോ..ഞാന്‍ ഇപ്പോഴേ പറഞ്ഞില്ലാന്നു വേണ്ട ..നേരത്തെ കാലത്തേ പോയില്ലെങ്കില് വേറെ വല്ലവനും കുളിര് കോരി പോകും.ചിലപ്പോ ബൂത്തെന്നെ കാണില്ല.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നാണം കെടാന്‍ എന്നെ കിട്ടില്ല "

ബിന്ദുവിന്റെ ഉപദേശം കേട്ടിട്ട് മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന അച്ചു ഉറക്കെ ചോദിച്ചു .

"ഈ ചിരിക്കുന്ന മാമന് വോട്ട് ചെയ്യണ്ട ഫോര്‍മാറ്റ് എന്താ അമ്മേ.. ?"

"അച്ഛന്‍ പറഞ്ഞു തരാം മോനെ ഉത്തരം ...പൊതുജനം സ്പേസ് കഴത...!"

Sunday, April 12, 2009

"മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

"പുതിയ ചിത്രഭൂമിയില്ലേ?"

"പുതിയത് നാളെയേ ഇറങ്ങൂ."

"അതല്ലാ...മഞ്ജു വാര്യരുടെ മുഖചിത്രം ഉള്ള.."


"ആ ...അത് ..ഇറങ്ങിയ അന്നെന്നെ മഴുവനും തീര്‍ന്നു.."


"അയ്യോ..എനി ഏടുന്നാ കിട്ട്വാ...ഈ പൊരിവെയിലത്ത് ഈടം വരെ നടന്നിട്ട് ഈടേം ഇല്ലാന്ന് .. "

"എല്ലെടുത്തും തീര്‍ന്നു കാണും ഏച്ചീ.."

ഴയ ബസ് സ്റ്റാന്റിനടുത്തുള്ള ബുക്ക് സ്റ്റാളിന് മുമ്പില്‍ നിന്ന് രണ്ടു സ്ത്രീകള്‍ വേവലാതിപ്പെടുകയാണ്.. സഹതാപം തോന്നിയ കടക്കാരന്‍ അടുത്തുള്ള മാതൃഭൂമി ഏജന്സിയില്‍ക്കൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു .കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു പേരും അങ്ങോട്ടേക്ക് ഓടി .അല്പസമയത്തിനു ശേഷം തിരിച്ചു വരുമ്പോള്‍ രണ്ടു പേര്‍ക്കും നിധി കിട്ടിയ സന്തോഷം !"കിട്ടി ...കിട്ടി ..."എന്ന് പറഞ്ഞ് ചിത്രഭൂമിയും ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നു നീങ്ങി .ഞാന്‍ ആ മുഖചിത്രത്തിലോട്ട് ഒന്ന് നോക്കി .ദിലീപും മഞ്ജു വാര്യരും ചിരിച്ചും കൊണ്ട് നില്‍ക്കുന്നു..കൂടെ ഒരു കാപ്ഷനും.."മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

കോലത്തുനാട്ടിലെ ജനങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഇന്നും ആ പഴയ കുട്ടിയാണ്.കസവു പാവാടയും കുപ്പിവളയും കണ്മഷിയും അണിഞ്ഞ് യുവജനോത്സവ വേദികളില്‍ ആടിത്തിമിര്‍ത്ത പഴയ മഞ്ജു വാര്യര്‍ .മതിവരാതെ കൈയ്യടിച്ചും ,സമ്മാനങ്ങള്‍ നല്‍കിയും അവര്‍ കൈപിടിച്ചു ഉയര്‍ത്തിയ കുട്ടി.മഞ്ജു പഠിച്ച ചൊവ്വ ഹൈസ്കൂളിലെ അധ്യാപകര്‍ ഞാന്‍ മഞ്ജുവിനെ പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നു.
ഞാന്‍ മഞ്ജുവിന്റെ ക്ലാസ്മേറ്റ്‌ ആയിരുന്നു എന്ന് പറഞ്ഞ് ,പഴയ വീരസാഹസിക കഥകള്‍ പറഞ്ഞ് നടക്കുന്ന സഹപാഠികള്‍ .."ആ വീട്ടിലാണ്‌ മഞ്ജു വാര്യര്‍ താമസിച്ചിരുന്നത്‌ ..ഞങ്ങളുടെ തൊട്ടപ്പുറത്ത്...." എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന എടച്ചൊവ്വയിലെ മഞ്ജുവിന്റെ പഴയ അയല്‍ക്കാര്‍..അങ്ങനെ അനവധി പേര്‍...

യുവജനോത്സവ വേദിയില്‍ തന്നെയാണ് ഞാന്‍ മഞ്ജു വാര്യരെ ആദ്യം കാണുന്നത്...അതും നാടോടി നൃത്തവേദിയില്‍ ഒരു കുറത്തിയായി..അന്ന് അവിടെ കൂടി നിന്നിരുന്ന ജനക്കൂട്ടം ആര്‍പ്പ് വിളിച്ചാണ് മഞ്ജുവിനെ പ്രോത്സാഹിപ്പിച്ചത്..95 ല്‍ ആണെന്ന് തോന്നുന്നു,കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മഞ്ജുവിന്റെ പ്രകടനം കാണാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തെയ്യപ്പറമ്പിലെന്ന പോലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു.ആ കലോല്ത്സവത്തില്‍ മഞ്ജു തിലകമാവുകയും ചെയ്തു.അങ്ങനെ സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ ആരാധകരെ സമ്പാദിച്ച മഞ്ജു വാര്യരെ തൊട്ടടുത്ത് കാണാന്‍ അതിയായ ആഗ്രഹവുമായി നടക്കുമ്പോഴാണ് നാട്ടിലെ 'ജവഹര്‍ -ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 'മഞ്ജു വാര്യരെഅനുമോദിക്കാനും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചത്.നേരത്തെ തന്നെ പോയി ഞാന്‍ അവിടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു.അല്പ സമയത്തിനകം മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും സ്ഥലത്തെത്തി.പക്ഷേ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് അവര്‍ മുന്‍നിരയില്‍ ഇരിക്കാതെ പിറകിലാണ് ഇരുന്നത്. മെല്ലെ പുറകോട്ടു നോക്കിയപ്പോഴുണ്ട് മഞ്ജു വാര്യരുടെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു.മറ്റാരെങ്കിലും വന്നിരിക്കുന്നതിനു മുമ്പേ ഒരൊറ്റ ഓട്ടത്തിന് ഞാന്‍ ആ കസേര കരസ്ഥമാക്കി ."ഈ ചെക്കന് ഇതെന്തു പറ്റി ?"എന്ന മട്ടില്‍ മഞ്ജു വാര്യര്‍ പകച്ചു നോക്കിയെങ്കിലും,മുപ്പത്തി രണ്ട് പല്ലും കാട്ടി ഞാനൊരു തകര്‍പ്പന്‍ ചിരി പാസ്സാക്കിക്കൊടുത്തു. ആ ചടങ്ങില്‍ വച്ച് തന്നെ ,എസ്. എസ്. എല്‍. സി.പരീക്ഷയില്‍ ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടിയവര്‍ക്കുള്ള കേഷ് അവാര്‍ഡും വാങ്ങിയാണ് മഞ്ജുവാര്യര്‍ മടങ്ങിയത്.

1995 ല്‍ മോഹന്‍ സംവിധാനം ചെയ്ത 'സാക്ഷ്യ' ത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ 96 ലെ വിഷുവിനു പുറത്തിറങ്ങിയ 'സല്ലാപ'ത്തിലെ രാധയിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത് .തൊട്ടു പിന്നാലെ എത്തിയ 'തൂവല്‍ കൊട്ടാര 'ത്തിന്റെയും 'ദില്ലിവാല രാജകുമാര'ന്റെയും വിജയം മഞ്ജുവിന്റെ താരസിംഹാസനം ഉറപ്പിച്ചു.ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് മഞ്ജുവിനെ അര്‍ഹയാക്കി. മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചു നിന്ന ആറാം തമ്പുരാനിലെ 'ഉണ്ണിമായ' ,കന്മദത്തിലെ 'ഭാനു ',ദയയിലെ 'ദയ'തുടങ്ങി വ്യത്യസ്ത വേഷങ്ങള്‍..'കണ്ണെഴുതി പൊട്ടും തൊട്ട്'എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായ മഞ്ജു ആ ചിത്രത്തില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.എം. ജി .ശ്രീകുമാറിനൊപ്പം 'ചിങ്ങപ്പൂവ് 'എന്ന ഓണക്കാസറ്റിലും പാടിയ മഞ്ജു നല്ലൊരു ഗായിക കൂടിയായിരുന്നു.മൂന്നു വര്‍ഷം കൊണ്ട് ഇരുപതോളം ചിത്രങ്ങളിലും ഒരു ടി. വി.സീരിയലിലും അഭിനയിച്ച മഞ്ജു വാര്യര്‍ വിവാഹത്തോടെയാണ് അഭിനയം നിര്‍ത്തിയത്.




1998 ഒക്ടോബര്‍ 20...അന്ന് സായാഹ്ന പത്രങ്ങള്‍ പുറത്തിറങ്ങിയത് ചലച്ചിത്ര നടന്‍ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്ന വാര്‍ത്തയോടെ ആയിരുന്നു.പക്ഷേ ആ പത്രങ്ങളിലെ പ്രധാന തലക്കെട്ട്‌ 'മഞ്ജുവാര്യര്‍ ഇനി അഭിനയിക്കില്ല 'എന്നതായിരുന്നു എന്നതാണ് രസാവഹം.പലരും ആ വാര്‍ത്ത‍ വിശ്വസിക്കാന്‍ ദിവസങ്ങളെടുത്തു.മഞ്ജുവിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയ പല തിരക്കഥകളും വെറുതെയായി.കേരളത്തിലും പുറത്തുമുള്ള പല പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും മഞ്ജുവിനോട് അഭിനയം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.എങ്കിലും വീട്ടമ്മയായി ഇനിയുള്ള ജീവിതം തുടരുമെന്ന് മഞ്ജു വ്യക്തമാക്കിയതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയായിരുന്നു.

നൃത്തം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വേദിയിലും മഞ്ജുവിനെ കണ്ടില്ല.പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെടാതെ വീട്ടമ്മയായി തന്നെ അവര്‍ ഒതുങ്ങിക്കൂടി. 'മീനാക്ഷി 'യെന്ന കുഞ്ഞുകൂടി പിറന്നതോടെ മാധ്യമങ്ങള്‍ വീണ്ടും മഞ്ജുവിനു പിറകെ കൂടി .താര കുടുംബത്തിന്റെ മുഖചിത്രങ്ങളുമായി ധാരാളം ആനുകാലികങ്ങള്‍ പുറത്തിറങ്ങി.മീനാക്ഷി വലുതായതോട് കൂടി മഞ്ജു വീണ്ടും അഭിനയ രംഗത്തേക്ക്‌ വരുമോ എന്ന് പലരും ചോദിയ്ക്കാന്‍ തുടങ്ങി .മഞ്ജുവിന്റെ പേരില്‍ വെബ്സൈറ്റും ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കമ്മ്യൂണിറ്റികളും തുടങ്ങിയവര്‍ ഗൌരവമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനിടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ദിലീപിന്റെ ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഇടം നേടാതായപ്പോള്‍ ചിലര്‍ "അങ്ങനെത്തന്നെ വേണം..നമ്മളെ മഞ്ജൂനെ അഭിനയിക്കാന്‍ വിടില്ലല്ലോ...അങ്ങനെ വേണം.."എന്ന് പ്ര്കാനും തുടങ്ങി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ആ വാര്‍ത്ത‍ വന്നത് .ദിലീപ് നിര്‍മ്മിക്കുന്ന ' ട്വന്റി ട്വന്റി 'എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ തിരിച്ചു വരുന്നു.അത് ചീറ്റിപ്പോയപ്പോള്‍ ദാ വരുന്നു അടുത്ത വാര്‍ത്ത‍.'ബോര്‍ഡി ഗാര്‍ഡ് 'എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ നായികയാവുന്നു..!ആ സ്ഥാനത്ത് നയന്‍താര വന്നതോടെ അതും ചീറ്റിപ്പോയി .അതിനിടെ രഞ്ജിത്തിന്റെ 'പലേരി മാണിക്യം.. 'എന്ന ചിത്രത്തിന്റെ അഭിനയക്കളരി ഉത്ഘാടനം ചെയ്യാന്‍ ദിലീപിനൊപ്പം മഞ്ജുവും എത്തിയത് പലര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി . താരങ്ങളുടെ വിവാഹ സത്കാരങ്ങളിലും ദിലീപിന്റെ അവാര്‍ഡ് വാങ്ങാന്‍ താരനിശകളിലും മാത്രം പങ്കെടുത്തിരുന്ന മഞ്ജു ഇത്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ അടുത്ത വാര്‍ത്തയും വന്നു കഴിഞ്ഞു .c. i . d മൂസയുടെ രണ്ടാം ഭാഗത്തില്‍ മഞ്ജുവായിരിക്കും ദിലീപിന്റെ നായിക.!പറയേണ്ടവര്‍ക്ക് പറഞ്ഞാല്‍ മതി .ഇവിടെ കോലത്തുനാട്ടിലെ മഞ്ജുവിന്റെ നാട്ടുകാരെ വെറുതെ ആശിപ്പിക്കരുത്.അവര്‍ സഹിക്കില്ല...!

വാല്‍ക്കഷ്ണം :കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ രാജന്‍ .പി.ദേവ് തന്റെ സിനിമാ ജീവിതത്തിലെ നികത്താനാവാത്ത മൂന്ന് നഷ്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടു.ഒന്ന് :ഭരതനെ നേരിട്ട് കാണാന്‍ പറ്റിയില്ല .രണ്ട്:പദ്മരാജന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല.മൂന്ന് :മഞ്ജു വാര്യര്‍ എന്ന മഹാനടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല.
അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.അഭിനയശേഷിയും മലയാളിത്തവും ഒത്തിണങ്ങിയ ആ പ്രതിഭയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം വേണം.