Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, December 19, 2020

അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും യുവ ഹിപ്പോ മിഥുനങ്ങളും !

ഈ യാത്രയിൽ  ആദ്യമായ് വന്നവർ ഇതുവഴി പോയി തിരിച്ചു വരിക!

ങ്ങനെ ഞങ്ങൾ അൽ ഐൻ മൃഗ ശാലയിലേക്ക് പ്രവേശിച്ചു .രാവിലെ തന്നെ മൃഗങ്ങൾ ഒക്കെ എഴുന്നേറ്റോ ആവോ ? അൽ ഐൻ സൂ എന്ന് ബോർഡ് കണ്ട വഴിയിലൂടെ ഉള്ളിലേക്ക് .ചുറ്റും പച്ചപ്പ്‌ നിറഞ്ഞ കാടാണ്.ചെറു കിളികളുടെയും ചീവിടുപോലുള്ള  ജീവികളുടെയും ശബ്ദങ്ങൾ കേൾക്കാം ..

1968  ൽ U.A.E യുടെ പിതാവ് ഷെയ്ഖ് സായിദ് പണി കഴിപ്പിച്ച ഈ മൃഗശാല 4 കിലോമീറ്റർ ആണ് നീണ്ടു കിടക്കുന്നത്.200 തരം സ്പീഷിസിൽ ആയി 4000 ൽ അധികം ജീവികൾ ഇവിടെ ഉണ്ട് .വംശനാശം നേരിടുന്ന അറേബ്യൻ കലമാൻ ,മണൽ പൂച്ച ,ബ്രൗൺ ക്യാപ്പുച്ചിൻ എന്ന കുരങ്ങ് തുടങ്ങി നിരവധി ജീവികളെ പ്രത്യേകം ഇവിടെ പരിപാലിച്ചു സംരക്ഷിച്ചു വരുന്നുണ്ട്.


ഫയൽ ചിത്രം, AL AIN ZOO വെബ്‌സൈറ്റിൽ നിന്നും 


മു
ന്നിൽ ഒരു സെക്യൂരിറ്റി പോസ്റ്റ് .ഈ കാട്ടിൽ എവിടെയാണ്  പാർക്കിംഗ് എന്ന് ചോദിക്കാനായി വണ്ടി നിർത്തി .സെക്യൂരിറ്റി അടുത്തേക്ക് വന്നു .ഇൻഫ്രാറെഡ് തെർമോമീറ്ററിൽ എല്ലാവരുടെയും താപനില അളന്നു.ഒരു കുഴപ്പവും ഇല്ല."യു കാൻ  ഗോ സ്‌ട്രൈറ്റ് ഫോർ പാർക്കിംഗ് "എന്ന് ഉത്തരം കിട്ടി.കോൺക്രീറ്റ് ചെയ്ത ചെറിയ റോഡിലൂടെ മുന്നോട്ട്.കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല ."പുലിയുണ്ട് ","മാനുണ്ട് സൂക്ഷിക്കുക" എന്ന ബോർഡുകൾ ഇരു വശത്തും കാണുന്നും ഉണ്ട് .വഴി മാറിപ്പോയോ എന്ന് സംശയിച്ചപ്പോൾ അകലെ ഒരു ബോർഡ് കണ്ടു ."പാർക്കിംഗ് ".സമാധാനമായി.മുന്നോട്ടു പോയപ്പോൾ വലിയ പാർക്കിങ് ഗ്രൗണ്ട് കണ്ടു .ആകെ ഒരു കാർ മാത്രം പാർക്ക് ചെയ്തിട്ടുണ്ട് .


കാർ പാർക്ക് ചെയ്തു ,പ്രധാന കവാടത്തിലേക്ക് അല്പം മുന്നോട്ടു നടക്കണം.ടിക്കറ്റ് കൗണ്ടറിൽ ഒന്നോ രണ്ടോ പേർ മാത്രമേ ഉള്ളൂ .31.50 ദിർഹം ആണ് മുതിർന്നവർക്ക് സാധാരണ ടിക്കറ്റ് നിരക്ക് .കുട്ടികൾക്ക് 10.50 ദിർഹവും.ഫാമിലി പാസ്സ് ,വാർഷിക പാസ്സ് തുടങ്ങി പല തരം ടിക്കറ്റുകളും ലഭ്യമാണ്. SUV യിൽ മൃഗങ്ങളുടെ ആവാസ സ്ഥലങ്ങളിൽ കൂടിയുള്ള " അൽ ഐൻ സഫാരി " എന്ന പ്രത്യേക പാക്കേജും ഉണ്ട്.കോവിഡ് കാരണം സഫാരി തത്കാലം നടത്തുന്നില്ല എന്ന് തോന്നുന്നു .


ടിക്കറ്റും റൂട്ട് മാപ്പും ....

ടിക്കറ്റിന്റെ കൂടെ ZOO വിന്റെ ഒരു റൂട്ട് മാപ്പും തരും.സാധാരണ ടിക്കറ്റിൽ ZOO വിൽ കൂടിയുള്ള ട്രെയിനിൽ യാത്ര സൗജന്യമാണ്,ഒപ്പം വൈകുന്നേരത്തെ "Bird ഷോ"യും കാണാം.മാപ്പും നോക്കിക്കൊണ്ടു ഞങ്ങൾ അകത്തേക്കു നടന്നു.


സ്പ്രിങ്‌ബോക്  
കലമാൻ കൂട്ടം 

ട്രെയിനിൽ (റെയിൽ പാളം ഒന്നുമില്ല ,കുട്ടികളുടെ കളിവണ്ടി പോലെ നീളത്തിൽ സീറ്റുകൾ കൂട്ടിയിണക്കിയ ഒരു വണ്ടി )പോകാതെ നടക്കാൻ  തന്നെ തീരുമാനിച്ചു .ആദ്യം കണ്ടത് സ്പ്രിങ്‌ബോക് എന്ന ഒരു തരം കലമാൻ.കൂട്ടം കൂട്ടമായി കുറേപേർ ഉണ്ട്.ജിതിൻ "ഗമ്പൽ" എടുത്തു മൊബൈൽ ക്യാമറ ഒക്കെ "സെറ്റ് അപ്പ്" ചെയ്തു,വ്ലോഗിനായുള്ള ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.നടപ്പാതയുടെ വശങ്ങളിൽ ഒക്കെ പല രാജ്യങ്ങളിൽ നിന്നുള്ള ചെടികളും ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട് .കറ്റാർ വാഴയുടെ ഒരു നിര തന്നെ ഉണ്ട്.


"ആക്ഷൻ !" ജിതിൻ വ്ലോഗിന്റെ തിരക്കിൽ 


തൊ
ട്ടടുത്തു തന്നെ ചീറ്റപ്പുലിയുടെ താവളം ആണ്.മൃഗങ്ങളെ എല്ലാം തുറന്നു വിട്ടിരിക്കുകയാണ് .നടപ്പാതയിലേക്കു കടക്കാതിരിക്കാൻ വലിയ കിടങ്ങും കമ്പി വേലി കെട്ടിയ  ചെറിയ മതിലും ഉണ്ട് .കാട്ടിലേക്ക് നോക്കി അങ്ങനെ നിൽക്കുമ്പോൾ തന്നെ ഒരു ചീറ്റ ആശാൻ ഓടി വന്നു .കുറെ നേരം നമ്മളെ തുറിച്ചു നോക്കി നിന്നു.കിട്ടിയ അവസരത്തിൽ ഫോട്ടോ എടുത്തു.

ചീറ്റ ...

ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ  ആശാൻ വീണ്ടും പച്ചപ്പിലേക്ക് മറിഞ്ഞു . മുന്നോട്ടു നടന്ന ഞങ്ങളെ  അടുത്തു പരിസരം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു ചേട്ടൻ തിരികെ വിളിച്ചു ."ചീറ്റ തിരുമ്പി വന്തിരിക്ക് !" അതെ ആശാൻ പാറപ്പുറത്തു നല്ല സ്റ്റൈലായി ഇരിപ്പുണ്ട്.സൗത്ത് ആഫ്രിക്കൻ ചീറ്റയാണ് ഇവിടെ ഉള്ളത്.ലോകത്തിലെ തന്നെ വേഗം കൂടിയ മൃഗങ്ങൾ !

ദുഷ്ടന്മാരും ശകുനികളുമായ  സ്പോട്ടെഡ്  ഹയേന  എന്ന പുള്ളി കഴുതപ്പുലികളാണ് ചീറ്റയുടെ അയൽവാസി .ലയൺ കിംഗ് കാർട്ടൂൺ കണ്ടതിൽ പിന്നെ ഇവന്മാരെ എനിക്ക് കണ്ടുകൂട.ഏറ്റവും ദയാരഹിതമായി വേട്ടയാടുന്ന മൃഗങ്ങൾ ആണ്  കഴുതപ്പുലികൾ .ഇവയും ആഫ്രിക്കയിൽ നിന്നു വന്നവരാണ്.


സ്പോട്ടെഡ്  ഹയേന

രാവിലത്തെ ചെറു വെയിലിൽ നടന്നു അങ്ങനെ പോകുമ്പോൾ ആണ് അടുത്തൊരു വള്ളിക്കുടിൽ കാണുന്നത്.അല്പ സമയം ഉള്ളിൽ കയറി കാറ്റു കൊണ്ടു .അടുത്തു തന്നെ ചെറിയ അരുവിയും ഉണ്ട്.ചീങ്കണ്ണി ഉണ്ടെന്നു ബോർഡ് ഉണ്ടെങ്കിലും കണ്ടില്ല .അടിത്തട്ടിൽ വല്ലതും ആയിരിക്കും.പരിസര പ്രദേശത്താണ് വെർവെറ്റ്‌  കുരങ്ങന്മാരുടെ വീട് .കയറും ടയറും കൊണ്ട് അവയ്ക്കു കളിക്കാൻ നല്ല പ്ലേ സ്കൂൾ ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .

ഹിപ്പോ "ജുവാവ് "!

ഓന്ത് ,അരണ ,പെരുമ്പാമ്പ് തുടങ്ങി കുറച്ചു ജീവികൾ അടുത്തുള്ള കണ്ണാടി കൂട്ടിൽ ഉണ്ട്.ഉരഗങ്ങളുടെ വേറൊരു പ്രത്യേക സ്ഥലം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് എന്ന് മാപ്പിൽ കൊടുത്തിട്ടുണ്ട്. ഒരു വശത്തു കൂടി ഒഴുകുന്ന അരുവിയുടെ  ഉത്ഭവ സ്ഥാനം ഒരു വലിയ കുളമാണ് .അവിടെയാണ് നമ്മുടെ ഹിപ്പോപൊട്ടാമസ് ദമ്പതികൾ 'സൺ ബാത്ത് 'നടത്തി കൊണ്ടിരിക്കുന്നത് .വെയിലത്ത് ഉലാത്തികഴിഞ്ഞപ്പോൾ രണ്ടുപേരും വെള്ളത്തിലേക്ക് ഊഴ്ന്നു ഇറങ്ങി .കുളത്തിന്റെ ഒരു വശം ഗ്ലാസ്സ് ഭിത്തിയാണ് .ആ വശത്തു നിന്നാൽ "അണ്ടർ വാട്ടർ "കാഴ്ചകൾ കാണാം .ഹിപ്പോ മിഥുനങ്ങൾ നാണിപ്പിക്കുന്ന സ്നേഹ പ്രകടനങ്ങൾ നടത്തുകയാണ് .ഉമ്മ വെയ്ക്കലാണ് പ്രധാന വിനോദം !വെള്ളത്തിൽ നീന്തി തുടിച്ചു അവ അങ്ങനെ അർമ്മാദിക്കുകയാണ് ..

അർമ്മാദം ..ആമോദം ...!

ബാൻഡേഡ്‌ മൊൻഗൂസ് എന്ന കീരി കൂട്ടം അടുത്ത പറമ്പിൽ ഹാപ്പിയായ് ഓടിക്കളിക്കുന്നുണ്ട് .മണ്ണ് മാന്തുക ,മാളത്തിൽ ഒളിക്കുക അതാണ് അവരുടെ ഹോബി !

ന്തപ്പന തോട്ടങ്ങളിൽ പരമ്പരാഗതമായി ജലസേചനത്തിനു ഉപയോഗിക്കുന്ന 'ഫലാജ് 'എന്ന ജലസേചന മാർഗത്തിന്റെ ഒരു മാതൃക ഈ മൃഗശാലയിൽ പണി കഴിപ്പിച്ചിട്ടുണ്ട്.ലോക പ്രശസ്തിയാർജ്ജിച്ച പലതരം ഈന്തപ്പന മരങ്ങളും അവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട് .നല്ല പുൽത്തകിടിയും ,ചെറു നാരകങ്ങളും,ചെറിയ മാവും ,സപ്പോട്ട മരങ്ങളും നിറഞ്ഞ അവിടെ അല്പ സമയം നിലത്തിരുന്നു .കുറച്ചു സമയം നാട്ടിൽ എത്തിയ പോലെ...


ഫലാജ് 


മയം പതിനൊന്നു മണി കഴിഞ്ഞു .ഏറ്റവും പാവത്താന്മാരും ശുദ്ധാത്മാക്കളുമായ മീർകാറ്റുകൾ അടുത്ത മതിലിനു അപ്പുറത്തു ഇരിപ്പുണ്ട്.കുത്തിരുന്ന്  തപസ്സു ചെയ്യുന്നവരാണ് മീർകാറ്റുകൾ.ചിലപ്പോൾ ധ്യാനിക്കും, ചിലപ്പോൾ ഉറക്കം തൂങ്ങും .അതാണ് അവരുടെ കലാപരിപാടി.ഒരുത്തനെ മെല്ലെ നോക്കി.നമ്മളെ തന്നെ നോക്കി കുറെ സമയം അങ്ങനെ നിൽക്കും .പിന്നെ ഓടിപ്പോകും!

മീർകാറ്റുകൾ

രു ജ്യൂസ് വാങ്ങി കുടിച്ചു ഞങ്ങൾ മാപ്പു നോക്കി അടുത്ത ലക്ഷ്യത്തിലേക്കു നടന്നു ."ഷെയ്ഖ് സയ്ദ് ഡെസ്സേർട് ലേർണിംഗ് സെന്റർ "..പ്രത്യേക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു ബിൽഡിങ് .ഗൾഫ് മേഖലയിലെ പ്രധാനമായും യു.എ ഇ യിലെ ആവാസ വ്യവസ്ഥയും അവയുടെ ചരിത്രപരവും ജീവ ശാസ്ത്രപരവുമായ പല പ്രദർശനങ്ങളും മാതൃകകളും അവിടെ ഒരുക്കിയിട്ടുണ്ട്.ചെറിയൊരു സയൻസ് പാർക്ക് ! 

ഷെയ്ഖ് സയ്ദ് ഡെസ്സേർട് ലേർണിംഗ് സെന്റർ 


ദിവസവുംശാസ്ത്ര  സിനിമ പ്രദർശനം ഉള്ള തിയ്യറ്റർ കോവിഡ്  കാരണം തുറന്നിട്ടില്ല .മൂന്ന് നിലകൾ ഉള്ള സെന്റർ മുഴുവൻ കറങ്ങി നടന്നു എല്ലാം കണ്ടു .ആഫ്രിക്കൻ ആനയുടെ അസ്ഥികൂടവും, കൊമ്പും ,5000 വർഷങ്ങൾ പഴകിയ പല ഫോസ്സിലുകളൂം ഈ ലേർണിംഗ് സെന്ററിൽ ഉണ്ട്.വികലാംഗർക്കും ഭിന്നശേഷിക്കാർക്കും അധികം പരസഹായം ഇല്ലാതെ ഈ മൂന്നു നിലകളിലും പെട്ടന്ന് എത്താൻ പറ്റുന്ന രീതിയിൽ ആണ് ബിൽഡിംഗ് പണി കഴിപ്പിച്ചിട്ടുള്ളത് .അവിടെ നിന്നും ഇറങ്ങാൻ പോകുന്നതിനിടയിൽ "ഡിറ്റോ ബ്രോ " വിളിച്ചു .

"എവിടാണ് ? സൂവിൽ ആണോ?"

"അതെ ..ഇതിന്റെ ഉള്ളിൽ തന്നെ ഉണ്ട് " സംഗീത് മറുപടി പറഞ്ഞു .

ഡിറ്റോ ബ്രോയും ഭാര്യയും ഇങ്ങോട്ടു വരുന്നുണ്ട് .ഞങ്ങൾ മാപ്പു നോക്കി അടുത്ത സ്ഥലത്തേക്ക് നീങ്ങി "ബിഗ് ക്യാറ്റ് ഒയാസിസ്‌ " ...പൂച്ച വർഗ്ഗത്തിൽ  ഉള്ളവരുടെ കൊട്ടാരത്തിലേക്ക് ...

പൂച്ചക്കൊട്ടാരത്തിൽ ജ്വാഗറിനെയാണ് ആദ്യം കണ്ടത് .അമേരിക്കൻ കാടുകളിൽ നിന്നും എത്തിയ ജ്വാഗർ ...പുള്ളിപ്പുലിക്കും കടുവക്കും ഇടയിലുള്ള ഒരു ഒന്നൊന്നര ഇനം !

അമ്മ സിംഹം ....

കൊട്ടാരത്തിലെ രാജാവും കുടുംബവും ഉച്ച ഭക്ഷണത്തിന്റെ തിരക്കിൽ ആയിരുന്നു,അമ്മ സിംഹം കുട്ടികൾക്ക് ഇറച്ചി പങ്കിട്ടു കൊടുക്കുക്കയാണ്.പെണ്ണുങ്ങളാണ് വേട്ടയാടി ഭക്ഷണം കൊണ്ട് വരിക.ആണുങ്ങൾ ആദ്യം കഴിക്കും,പിന്നെ കുട്ടികൾ ,അവസാനം പെൺ സിംഹങ്ങൾ .വെളുത്ത സടയുള്ള വെള്ള സിംഹമാണ് ഇവരുടെ അയൽക്കാരൻ .അദ്ദേഹം അലമുറയിട്ടു ഒച്ച  ഉണ്ടാക്കുന്നുണ്ട് .ഒരു പക്ഷേ ഉച്ച ഭക്ഷണം വൈകിയതിന്റെ ദേഷ്യം ആവാം .

അപ്പോഴേക്കും ഡിറ്റോ ബ്രോയും ഭാര്യയും എത്തി .ബിഗ് ക്യാറ്റ് ഒയാസിസിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി .പത്രക്കാരെ പോലെ ഒരു കുഞ്ഞൻ വീഡിയോ ക്യാമറയുമൊക്കെ ആയാണ് ഡിറ്റോ ബ്രോ എത്തിയത് .അൽ ഐൻ മൃഗ ശാലയിലേക്കുള്ള അവരുടെ നാലാമത്തെയോ അഞ്ചാമത്തെയോ സന്ദർശനം ആണ് ഇത് .ഞങ്ങളുടെ നടത്തം പതിയെ ആയി .ചുറ്റും അലസി ,അതിരാണി ,അരിപ്പൂ തുടങ്ങിയ നാടൻ കേരള പൂക്കൾ ..ചിലതൊക്കെ ഞാൻ ക്യാമറയിൽ പകർത്തി.


നാടൻ  വസന്തം !


നുഷ്യന്റെ DNA യുമായി 98 % സാമ്യം പുലർത്തുന്ന ചിമ്പാൻസികളെയാണ് പിന്നെ അടുത്തു കണ്ടത് .ഒരാണും രണ്ടു പെണ്ണും.വിശന്നു വലഞ്ഞു ഇരിക്കുകയാണ് മൂവരും.ഭക്ഷണം കൊണ്ടു വരുന്ന സ്ഥലത്തേക്ക് പെൺ ചിമ്പാൻസി ഇടയ്ക്കിടെ പോയി നോക്കുന്നുണ്ട് ."ഇല്ല ..വരുന്നില്ല " എന്ന് ആൺ ചിമ്പാൻസിയോട് പരിഭവം പറയുന്നുണ്ട് .തലയിൽ തലോടി അവൻ അവളെ ആശ്വസിപ്പിക്കുന്നു .ഒരു നിമിഷം ആലോചിച്ചു "അവരും മനുഷ്യരെ പോലെ തന്നെയല്ലേ ?ആഫ്രിക്കയിലെ ഏതോ കാട്ടിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നു .വിശക്കുമ്പോൾ ഭക്ഷണത്തിനായി കാത്തിരിക്കണം.ഇഷ്ടാനുസരണം ഓടിച്ചാടി നടക്കാൻ വലിയ കാടില്ല.ജീവിതം മുഴുവൻ ആ കിടങ്ങിനുള്ളിൽ..

"സാരമില്ല ..ഭക്ഷണം വരും.." ചിമ്പാൻസികൾ 

ഗഡാസ്കർ കാടുകളിൽ നിന്നുള്ള ലെമൂറും ചില ഏഷ്യൻ കുട്ടിക്കുരങ്ങൻ മാരും ചെറു കൂട്ടുകൾക്കുള്ളിൽ ഓടിക്കളിക്കുന്നുണ്ട് .സമയം ഉച്ച കഴിഞ്ഞു.അല്പം ഇടയ്ക്കൊന്നു ഇരുന്നു വിശ്രമിച്ചു .ജിതിൻ 'ശങ്ക ' തീർക്കാനായി വാഷ് റൂമിലേക്കും.

രന്നു കിടക്കുന്ന മരുഭൂമിയിൽ ജിറാഫുകളും സീബ്രകളും  കാണ്ടാമൃഗങ്ങളും.കൂട്ടിനു മാനുകളും ,പക്ഷികളും സഹാറയിൽ നിന്നാണ് ജിറാഫുകൾ .45cm നീളമുള്ള നാവും ,അഞ്ചര മീറ്റർ വരെ ഉയരം വെക്കുന്ന ഏറ്റവും ഉയരം കൂടിയ സസ്തനി.ഏറ്റവും കുറഞ്ഞ സമയം മാത്രമേ ഉറങ്ങൂ എന്നതാണ് മറ്റൊരു കൗതുകം..വെറും പത്തു മിനുട്ടു മുതൽ രണ്ടു മണിക്കൂർ വരെ മാത്രം! അൽ ഐൻ സഫാരി ഉണ്ടെങ്കിൽ ജിറാഫിനെ തീറ്റിക്കാനുള്ള സൗകര്യം ഉണ്ട്.



മാപ്പിലുള്ള അടുത്ത പ്രദേശം പക്ഷികളുടെ കേന്ദ്രമാണ് .പലതരം ഫ്ലെമിംഗോകൾ ,മയിലുകൾ ,എമു ,ഒട്ടക പക്ഷികൾ ,താറാവുകൾ,അരയന്നങ്ങൾ തുടങ്ങി പക്ഷികളുടെ ഒരു വലിയ ലോകം തന്നെ ഉണ്ട്.പെൻഗിൻ ബീച്ച് അടങ്ങിയ മുഴുവൻ ശീതികരിച്ച പക്ഷികളുടെ ഒരു പാർക്കും മൃഗശാലക്കുള്ളിൽ ഉണ്ട്.കോവിഡ് കാരണം അവിടേക്കു ഇപ്പോൾ പ്രവേശനം ഇല്ല .

അരയന്നവും ഫ്ലെമിംഗോകളും .....


പക്ഷികളുടെ തടാകത്തിനു അരികെ മുതലകളും ആമകളും ഉണ്ട്.ഇടയ്ക്കു ഒരു വയസ്സൻ ആമ ഇരുമ്പ് കൂട് തകർക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.അത്തരം ഭീമൻ ആമയ്ക്ക് 250 കിലോ വരെ തൂക്കം ഉണ്ടാകും. 

മുതലകൾ എല്ലാം മയക്കത്തിൽ ആണ് ,പഞ്ച പാവങ്ങളായി മലർന്നു കിടക്കുന്നുണ്ട് .നൈൽ മുതലകൾ ആണ് ഇവിടെ കൂടുതലും.



കുറുനരികൾ ,അറേബ്യൻ ഓറിക്‌സ് ,പലതരം മാനുകൾ,മണൽ പൂച്ചകൾ ,നീർ നായകൾ,വെള്ളക്കടുവകൾ ,ചെന്നായ്ക്കൾ തുടങ്ങി കുറെ പേർ പിന്നെയും ഉണ്ട്.


ഗൊറില്ല  പാർക്ക് ,ആനത്താവളം,കൊയാലാ പാർക്ക്, തുടങ്ങി ധാരാളം നവീകരണങ്ങൾ "അൽ ഐൻ സൂ"വിൽ നടക്കുന്നുണ്ട്.സമയം രണ്ടു കഴിഞ്ഞു.നടന്നു കാണാനാണെങ്കിൽ ഇനിയും കുറെ ഉണ്ട്.ഇന്ന് തന്നെ ഉച്ചഭക്ഷണത്തിനു ശേഷം അബുദാബിയിലേക്കു മടങ്ങണം.ഡിറ്റോ ബ്രോ വീട്ടിൽ താമസിച്ചു നാളെ പോകാം എന്നൊക്കെ പറഞ്ഞെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു.

കൂകിപ്പായും തീവണ്ടി .....


ട്രെ
യിൻ സ്റ്റോപ്പിൽ വെച്ച് എല്ലാവരും  ട്രെയിനിൽ കയറി.യാത്ര ആരംഭിക്കാൻ ഇനിയും കുറച്ചു സമയം കൂടി ഉണ്ട്.ചെറിയ സെൽഫി ക്ലിക്കുകൾ ..ഈ യാത്രയുടെ ഓർമ്മയ്ക്കായ്....

ട്രെയിനിൽ സാമൂഹിക അകലം പാലിച്ചാണ് ആളുകളെ ഇരുത്തുന്നത്.രാവിലെ ഒമ്പതു മണിക്ക് ആരും ഇല്ലാതിരുന്ന മൃഗശാലയിൽ ഉച്ചയായപ്പോഴേക്കും നല്ല തിരക്കായിരുന്നു.നടന്ന വഴികളിലൂടെ ട്രെയിൻ വീണ്ടും സഞ്ചരിച്ചു.എല്ലാം ഒരു "റീകാപ് "പോലെ വീണ്ടും കണ്ടു.അവസാന സ്റ്റോപ്പിൽ ഇറങ്ങി.സുവനീർ ഷോപ്പിലൂടെ പുറത്തേക്ക് ..പാർക്കിങ്ങിൽ വെച്ച് ഡിറ്റോ ബ്രോയോടും ചേച്ചിയോടും "ബൈ" പറഞ്ഞു.ഞങ്ങൾ നേരെ അബുദാബിയിലേക്ക് .വലിയ ഉച്ചഭക്ഷണം കഴിച്ചാൽ ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരും.വഴിയിൽ നിന്ന് എവിടെങ്കിലും ലഘു ഭക്ഷണം കഴിക്കണം.പിന്നെ ഷഹാമ എത്തി അവിടുന്നു നല്ല രീതിയിൽ കഴിക്കാം എന്ന് തീരുമാനിച്ചു.പക്ഷെ അൽ ഐനിൽ നിന്ന് തന്നെ ലഘു ഭക്ഷണം കഴിച്ചു ."പൊറോട്ട സാൻഡ് വിച്ചും .ചിക്കൻ റോളും "ഒക്കെ പക്ഷെ "ഹെവി"ആയിപ്പോയി എന്ന് മാത്രം..!


ങ്ങനെ ഒരു നല്ല യാത്ര ഇവിടെ അവസാനിക്കുകയാണ് .ഓരോ യാത്രയും ഓരോ ഓർമ്മകൾ ആണ്.ഈ യാത്രയിൽ മല മുകളിൽ നിന്ന് കട്ടൻ ചായ കുടിച്ചതും ,'അർജുൻ' പൂച്ചയെ കണ്ടതും ,അൽ ഐൻ മൃഗശാലയിലെ ചീറ്റപ്പുലിയും ഹിപ്പോകളുടെ ശൃംഗാരവും ഒപ്പം കുറെ മിണ്ടാപ്രാണികളുടെ മുഖങ്ങളും ആണ് മനസ്സിൽ .. മറ്റൊരു യാത്ര പോകും വരെ ഓർത്തിരിക്കാൻ കുറെ നല്ല നിമിഷങ്ങൾ ...!


"ചായിപ്പ് " ഇനി മുതൽ യൂട്യുബിലും! 
ദാ ഇതുവഴി പോകാം ...

Please Subscribe ...!
 & Stay Tuned ...!!


Wednesday, December 02, 2020

മലമുകളിലെ കട്ടൻ ചായയും അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും !

 കോവിഡ് കാലത്തെ യാത്രകൾ പലപ്പോഴും മുഖത്ത് നിന്നും മാസ്ക് മാറ്റുമ്പോളുള്ള ആശ്വാസം പോലെയാണ് .ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി ശുദ്ധ  വായു ശ്വസിച്ചാൽ ഒരു ആശ്വാസം !നിയന്ത്രണങ്ങളിൽ നിന്നും കെട്ടു പാടുകളിൽ നിന്നും ഒരു മോചനം ! അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിൽ പോയി വരാൻ നല്ല നിയന്ത്രണങ്ങൾ ഉണ്ട് .അങ്ങനെയാണ് അബുദാബിയ്ക്കുള്ളിൽ  തന്നെയുള്ള അൽ ഐനിൽ പോയാലോ എന്ന ചിന്ത വരുന്നത്.അതിലുപരി നല്ല തണുപ്പത്ത്  മലമുകളിൽ പോയി ഒരു കട്ടൻ ചായ കുടിക്കണം ,"അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് സാറേ !"എന്ന ജിതിന്റെ ആഗ്രഹം,അതാണ് ഈ യാത്രയുടെ പ്രചോദനം.അബുദാബിയിലെ വലിയ മല നിരയായ ജബൽ ഹഫീതിന്റെ മുകളിൽ പോയി തന്നെ കട്ടൻ ചായ കുടിക്കാൻ തീരുമാനിച്ചു.

ണ്ട് തെയ്യം കാണാൻ ഉറക്കമൊഴിയുന്നതു പോലെ വ്യഴാഴ്ച രാത്രി പന്ത്രണ്ടുമണിക്കു ചെറിയ മയക്കം മയങ്ങി പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റു കുളിച്ചു റെഡിയായി.പ്രധാനപരിപാടിയായ കട്ടൻ ചായ ഉണ്ടാക്കി,"ദിലീപി"ന്റെ ചൂട് കുറെ സമയം നിൽക്കുന്ന ഫ്ലാസ്കിൽ ഒഴിച്ചെടുത്തു ."കടി"യ്ക്ക് നല്ല ഉള്ളി പക്കാവട തലേന്ന് തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്തു വെച്ചിരുന്നു.അതും ഒന്ന് ചൂടാക്കി എടുത്തു.

മൂന്ന് മണിക്ക് മുമ്പേ തന്നെ ഇറങ്ങി.സാരഥി ജിതിൻ ,സംഗീത് പിന്നെ ഞാനും.അൽ  ബാഹിയ …ഷഹാമ…ബനിയാസ് …അൽ ഐൻ റോഡ് ..കാറ് അങ്ങനെ നീങ്ങി തുടങ്ങി .യു എ യിൽ വന്നിട്ട് ആദ്യമായാണ് ഇത്ര രാവിലെ ഒരു യാത്ര തുടങ്ങുന്നത് .റോഡിൽ ഒന്നും ആരുമില്ല .കാലിയായ റോഡിലൂടെ കാർ നേരെ മുന്നോട്ട് ..

ഇടയ്ക്കു ഇന്ധനം നിറക്കാൻ പമ്പിൽ കയറി.ശങ്ക തീർക്കാൻ ശുചി മുറി നോക്കിയപ്പോൾ "Under Maintenance " ബോർഡ് .കൊറോണ എഫ്ഫക്റ്റ് !തത്കാലം ശങ്കയെ മറന്നു.

"ബാല ഗോപാലനെ ...എണ്ണ തേപ്പിക്കുമ്പോൾ പാടെടീ..."ഉറക്കത്തിനോട് പോയി പണി നോക്കാൻ പറഞ്ഞിരിക്കുമ്പോഴാണ് ഹിറ്റ് എഫ് എം റേഡിയോയിൽ നിന്നും നല്ല താരാട്ടു പാടി കുളിപ്പിച്ചുറക്കാൻ നോക്കുന്നത്.സംഗീത് പുറകിൽ ഇരുന്നു കണ്ണടച്ചു എന്നുള്ളത് വേറൊരു സത്യം.ഇടയ്ക്കു വഴിയിൽ "വല്ല കഫ്ത്തീരിയയും തുറന്നിരുന്നെങ്കിൽ ഒരു  സാദാ ചായ കുടിക്കാമായിരുന്നു "എന്ന് ജിതിൻ ..

"അപ്പോൾ,ഫ്ലാസ്കിലെ കട്ടൻ ചായ കുടിച്ചൂടെ ?'

"അത് മല കയറിയിട്ട് കുടിക്കാനുള്ളതാണ് !"

"ഉത്തരവ് പോലെ ..."

വഴിയിൽ ഒന്നും ഒരു പട്ടിക്കുഞ്ഞും ഒരു കടയും തുറന്നിരുന്നില്ല . ഗൂഗിൾ അമ്മച്ചി പറയുന്നതും കേട്ട്  നമ്മൾ അങ്ങനെ അൽ ഐനിൽ എത്തി.പിന്നെ  ജബൽ ഹഫീത്തിലേക്കുള്ള വഴിയിലേക്ക് .ദൂരെ നിന്ന് ചുരത്തിലെ ലൈറ്റുകൾ കാണാം .ചുരം കയറുന്നതിനു മുമ്പ് ഒരു കഫേ കണ്ടു.

ആദ്യം അന്വേഷിച്ചത് ,വാഷ് റൂം ഉണ്ടോ എന്നാണ് ."ദാ രണ്ടു ബിൽഡിങ് അപ്പുറത്തു "എന്ന് ഹിന്ദിക്കാരൻ മുതലാളി.നേരെ വെച്ച് പിടിച്ചു .നല്ല അടിപൊളി പൊതു ശൗചാലയം,അൽ ഐൻ മുനിസിപ്പാലിറ്റിയുടെ കരവിരുത് കണ്ടു ശങ്ക തീർത്തു.തിരിച്ചിറങ്ങുമ്പോൾ കുറെ ബൈക്ക് റൈഡേഴ്‌സ് കഫെയുടെ മുന്നിൽ ഉണ്ട് .അവരും മല കയറാൻ  വന്നവരാണ് ."സാദാ ചായ "യും കേക്കും കഴിച്ചു (വിശന്നു വലഞ്ഞ സംഗീത് ചോദിച്ചു വാങ്ങിയത് )വീണ്ടും യാത്ര തുടർന്നു .

വ്ലോഗ് എടുക്കണം,ഷൂട്ട് ചെയ്യണം  എന്നൊക്കെ പറഞ്ഞു ജിതിൻ ഐഫോൺ എന്റെ കയ്യിൽ തന്നിരുന്നുക്യാമറ,"ടൈം ലാപ്‌സി"ൽ ഇട്ട്  അങ്ങനെ മല കയറാൻ തുടങ്ങി .സമയം അഞ്ചര കഴിഞ്ഞിരുന്നു .രാവിലെ തന്നെ ഒരു പണിയും ഇല്ലാതെ നടക്കാൻ ഇറങ്ങിയവരും , സൈക്കിളിൽ ജബൽ ഹഫീത് കയറുന്നവരും എല്ലാം റോഡിനു ഇരു വശവും ഉണ്ട് .മല വെട്ടി ഉണ്ടാക്കിയ റോഡ് ആയതിനാൽ ഓരോ നിലയിലും ഓരോ വ്യൂ പോയിന്റ് ഉണ്ട്.ഒരു വ്യൂ പോയിന്റിൽ ഞങ്ങൾ വണ്ടി നിർത്തി താഴെയുള്ള അൽ ഐൻ പട്ടണത്തിന്റെ കാഴ്ച ആസ്വദിച്ചു .നേരത്തെ കുടിച്ച "സാദാ ചായ "അപ്പോഴാണ് പണി തരുമോ എന്ന് "ആ ...ശങ്ക "തോന്നിയത് .കട്ടൻ ചായ കുടിച്ചാൽ ശരിയാകുമെന്ന് സംഗീത് ഉപദേശിച്ചെങ്കിലും ജിതിൻ സമ്മതിച്ചില്ല .

"കട്ടൻ ചായ മുകളിൽ കയറിയിട്ടാണ് കുടിക്കേണ്ടത് !"


വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച 

കദേശം ആറു മണിക്ക് ജബൽ ഹഫീത് മല മുകളിൽ എത്തി.മലയാളികൾ അടക്കം കുറെ പേർ അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു .കാർ പാർക്ക് ചെയ്തു പുറത്തിറങ്ങി .മുകളിൽ ഒരു റെസ്റ്റോറന്റ് ഉണ്ടെങ്കിലും അത് തുറന്നിട്ടില്ല ."ആ ..ശങ്ക"യുണ്ടോ എന്നൊരു ശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു.അത്യാവശ്യം നല്ല തണുപ്പ് ഉണ്ട് .

സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ട് .മുകളിലേക്കുള്ള ഒറ്റവരി  ട്രക്കിങ് വഴി അടച്ചിട്ടാണ് ഉള്ളത് .വീണ്ടും കൊറോണ എഫ്ഫക്റ്റ് ! തൊട്ടടുത്തുള്ള കുന്നു മറങ്ങിയത് കാരണം ഉദയസൂര്യനെ നല്ല പോലെ കാണാൻ പറ്റിയില്ല.മേഘാവൃതമായ ആകാശത്തു ചുവപ്പു പരന്നു വരുന്നത് കാണാം.ഒരു വശത്തു ഒമാനും ഒരു വശത്തു യു .എ യിയും ..കുഞ്ഞു കുഞ്ഞു കെട്ടിടങ്ങൾ ...പരന്ന മരുഭൂമികൾ ..1249 മീറ്റർ ഉയരമുള്ള ഈ മല നിര അബുദാബിയിലെ ഏറ്റവും ഉയരം ഉള്ളതും യു എ യിലെ രണ്ടാമത്തേതും ആണ് .11.7 km  നീളമുള്ളതും 21 വളവുകൾ ഉള്ളതുമായ റോഡ് ലോകത്തിലെ മികച്ച ഡ്രൈവിംഗ് റോഡുകളിൽ ഇടം നേടിയ ഒന്നാണ് .അങ്ങോട്ടുള്ള റോഡ് രണ്ടുവരിയും തിരിച്ചുള്ള റോഡ് ഒറ്റവരിയും ആണ് .ജബൽ ഹഫീത് പരിസരത്തു ധാരാളം ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്.ജബൽ ഹഫീത് ഡെസ്സേർട്ട് പാർക്ക് ഈയിടെ വീണ്ടും തുറന്നിരുന്നു .പുരാതന കാലത്തെ ശവകുടീരങ്ങളും ഫോസ്സിലുകളും എല്ലാം അവിടെ കാണം .പലതും 5000 വർഷങ്ങൾ പഴയതാണ് എന്നാണ് പറയുന്നത്.ഗ്രീൻ മുബസ്സാറാഹ് എന്ന് വിളിക്കുന്ന ഒരു ചൂട് ജല അരുവിയും ജബൽ ഹഫീത് താഴ്‌വരയിൽ ഉണ്ട്.

ഉദയാകാശം 

    
"ജെബേൽ ഹഫീത് ടോപ് "

                                 
ജിതിനും സംഗീതും  
മെല്ലെ വെളിച്ചം വന്നു തുടങ്ങി.കാത്തിരുന്ന പരിപാടി "കട്ടൻ ചായ "കുടിക്കൽ നമ്മൾ തുടങ്ങി .ഫ്ലാസ്‌കും ഉള്ളിവടയും കാറിന്റെ ബോണറ്റിൽ എടുത്തുവെച്ചു .ഗ്ലാസ്സുകളിൽ ചൂട് ചായ ഒഴിച്ച് ചിയേർസ് പറഞ്ഞു !.അവിടുത്തെ തണുപ്പിൽ നിമിഷ നേരം കൊണ്ട് ചായ തണുത്തു .ജിതിൻ പറഞ്ഞതിലും കാര്യമുണ്ട് .പണ്ട് മോഹൻ ലാൽ പറഞ്ഞ പോലെ ഉയരം കൂടും തോറും ചായയുടെ രുചി കൂടും ..ചുറ്റും തണുപ്പ് ഉണ്ടെങ്കിൽ വബഹുകേമം !

മലമുകളിലെ കട്ടൻ ചായയും ഉള്ളി പക്കാവടയും !


ഉള്ളി വട കഴിക്കുന്നതിനിടയിൽ ഒരു കണ്ടൻ  പൂച്ച അതുവഴി വന്നു .സംഗീത് ഒരു കഷണം കൊടുത്തെങ്കിലും അവൻ കഴിച്ചില്ല.പിന്നെ അതിനെ ഇണയ്ക്കാനായി അവന്റെ ശ്രമം."ഹായ് ..അർജുൻ !...ഇവിടെ വരൂ.."സംഗീത് അതിന്റെ  പുറകെ പോയി .പൂച്ചയ്ക്ക് ആരെങ്കിലും അർജുൻ എന്ന് പേരിടുമോ? ആവൊ ?

"ഹായ് അർജുൻ ! "...കണ്ടൻ പൂച്ചയും സംഗീതും 

എന്തായാലും കട്ടൻ ചായ ഉള്ളിൽ ചെന്നപ്പോൾ "ആ ...ശങ്ക "അകന്നു പോയി.കുറച്ചു സമയം കൂടി ജിതിൻ വ്ലോഗിനുള്ള ദൃശ്യങ്ങൾ പകർത്തി .അപ്പോഴേക്കും പാട്ടും ബഹളവുമൊക്കെയായി നേരത്തെ കണ്ട ബൈക്ക് റൈഡേഴ്‌സ് എത്തി.

മയം എട്ടു മണി ആകാറായി .എവിടുന്നെങ്കിലും പ്രഭാത കൃത്യങ്ങൾ കഴിച്ചു,പ്രഭാത ഭക്ഷണവും കഴിച്ചു അടുത്ത ലക്ഷ്യമായ "അൽ ഐൻ മൃഗ ശാല "യിലേക്ക് പോകണം .നമ്മുടെ കണ്ടൻ പൂച്ച കാറിന്റെ അടിയിൽ ചൂട് കൊള്ളൂന്നുണ്ടായിരുന്നു .അവനെ ഓടിച്ചു വണ്ടി മുന്നോട്ടു എടുത്തു .

"ഫ്രണ്ട്‌സ് "

ങ്ങനെ ഞങ്ങൾ മല ഇറങ്ങി.പിറകെ ബൈക്ക് റൈഡേഴ്സും ഉണ്ടായിരുന്നു.ചുരം ഇറങ്ങുന്ന വഴിയിൽ ഹോട്ടൽ കാണാം.മറ്റൊരു ഭാഗത്തു റഡാർ സ്റ്റേഷനും റെസ്റ്റോറന്റും ഉണ്ട്."റേസ് "എന്ന ബോളിവുഡ് സിനിമയുടെ ക്ലൈമാക്സിലെ ചില ചേസിംഗ് രംഗങ്ങൾ ഈ റോഡിലാണ് ചിത്രീകരിച്ചത്.

  

ഹോട്ടൽ

താഴെ നേരത്തെ പോയ 'അടിപൊളി ശൗചാലയ"ത്തിൽ നിന്ന് കാര്യങ്ങൾ സാധിച്ചു.നല്ല മലയാളി പ്രാതൽ കിട്ടുന്ന റെസ്റ്റോറന്റുകൾ ഉണ്ടോ എന്ന് ജിതിൻ "ഡിറ്റോ ബ്രോ"യെ വിളിച്ചു ചോദിച്ചു .മഖാം ഏരിയയിൽ കുറച്ചു നല്ല ഷോപ്പുകൾ ഉണ്ടെന്നുള്ള വിവരം കിട്ടി.

"ബീഫും പൊറോട്ടയും "കിട്ടില്ലേ എന്ന് സംഗീത് ..

"രാവിലെ തന്നെ നല്ല പുട്ടോ അപ്പമോ മറ്റോ കഴിക്കാൻ കിട്ടണേ.."എന്ന് ജിതിൻ പ്രാർത്ഥിച്ചു .


                                  



ല്പസമയത്തിനു ശേഷം 'ഡിറ്റോ ബ്രോ' താമസിക്കുന്ന മഖാം ഏരിയയിൽ ഞങ്ങളെത്തി.അൽ ഐനിലെ ചെറിയ ഒരു ടൌൺ ഏരിയ.ധാരാളം ബഖാലകളും മറ്റു കടകളും ഉണ്ട്.അടുത്തു ഒരു ഹെൽത്ത് സെന്ററും.അവസാനം ഒരു മലയാളി ഷോപ്പിൽ കയറി .സംഗീതിനു ബീഫും കിട്ടി,ജിതിനും എനിക്കും പുട്ടും കടലയും.വയറു നിറയെ തന്നെ കഴിച്ചു.അബുദാബിയിലെ പോലെ വലിയ വിലയും ഇല്ല . എന്തായാലും അൽ ഐനിലെ കാട് മുഴുവൻ അരിച്ചു പെറുക്കേണ്ടതല്ലേ..!ഗൂഗിൾ അമ്മച്ചിയോട് വീണ്ടും ചോദിച്ചു "അൽ ഐൻ സൂ ..ചീറ്റ പുലിയെ കാണാൻ നേരെ മൃഗ ശാലയിലേക്ക് ..


(തുടരും )ചീറ്റപ്പുലിയുടെ കഥ അടുത്ത ഭാഗത്തിൽ ....! 

ജിതിൻ തയ്യാറാക്കിയ വ്ലോഗ് കാണാൻ ,ദാ ..ഇതുവഴി പോകാം ..







Saturday, July 11, 2020

“Love 💞Lake “ലേക്ക് ഒരു യാത്ര ...

കോവിഡിന്റെ ആശങ്കകൾ ഇവിടെ ഇങ്ങു അബുദാബിയിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കൂടുതലും ഉണ്ട്.എങ്കിലും അബുദാബി എമറേറ്റിലേയ്ക്കുള്ള യാത്രാ നിയന്ത്രണം ഇപ്പോഴുമുണ്ട് . മറ്റു എമറേറ്റുകളിൽ നിന്നും ഇങ്ങോട്ടു വരണമെങ്കിൽ  48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിസൾട്ട് കാണിക്കണം.അബുദാബിയിലുള്ളവർക്കു  പുറത്തേക്കു പോകണമെങ്കിൽ  ഇവിടെ ടെസ്റ്റ് ചെയ്തു റിസൾട്ട് വന്ന ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ പോയി മടങ്ങിവരാം.പൊതുവെയുള്ള മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ അതുപോലെ തുടരുന്നുണ്ട്.

വിടെയെങ്കിലും പുറത്തുപോയാലോ എന്ന് ജിതിൻ കുറച്ചു ദിവസമായി പറയുന്നുണ്ട്. അല്ലെങ്കിലും എത്ര മാസമായി ഒന്ന്  പുറത്തു പോയിട്ട് ? ജോലിസ്ഥലമായ ആശുപത്രി , പിന്നെ ...റൂം അതല്ലാതെ വേറെ ഒരു ലോകമില്ല.വല്ലപ്പോഴും അടുക്കള സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോകുന്നത് ഒഴിച്ച്.ജിതിൻ പുതിയ ക്യാമറയൊക്കെ വാങ്ങിയിട്ട് ബാഗിൽ തന്നെ ഇരിപ്പാണ്, അതിനെയും ഒന്ന് പുറം ലോകം കാണിക്കണം.അതാണ് പ്രധാന ഉദ്ദേശം ..

വെള്ളിയാഴ്ച ഉച്ചയൂണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ ദാ വരുന്നു, ജിതിൻ .. ക്യാമറയും എടുത്തു റെഡിയായി!

" വാ  .. പോകാം .."
" എങ്ങോട്ട്‌ ? "
"ഖുദ്ര ലേയ്ക്ക് ക്ലോസ്ഡ് ആണ് , ലവ് ലേയ്ക്ക് ഓപ്പൺ ആണെന്ന് ആരൊക്കെയോ ഗൂഗിൾ മാപ്പിൽ കമന്റ് ഇട്ടിട്ടുണ്ട്”

"ദുബായിയോ ? റിസ്ക് അല്ലെ ? എന്റെ ടെസ്റ്റ് റിസൾട്ട് ബുധനാഴ്ച രാത്രിയാണ് വന്നേ ..രാത്രി 9.54നു മുമ്പ് വരാൻ പറ്റിയില്ലെങ്കിൽ അവിടെ പെട്ട് പോകും .."

" റിസൾട്ട് വന്ന് 48 മണിക്കൂർ വരെ സമയമുണ്ട് "

അബുദാബി മീഡിയ ഓഫീസിന്റെ വാർത്താക്കുറിപ്പ് ജിതിൻ കാണിച്ചു തന്നു. എന്തായാലും പോയി നോക്കാം , പെട്ടന്നു തന്നെ മാസ്കും , ഗ്ലൗവ്സും , സാനിറ്റൈസറും എല്ലാം എടുത്തു റെഡിയായി,കൂടെ എന്റെ ക്യമറയും.പുറം ലോകം കണ്ടിട്ട് എത്രയായി ? കോവിഡിനെ പേടിച്ചു എത്ര കാലം ഇങ്ങനെ ഇരിക്കും ? മാസ്ക്  വെച്ചാണെങ്കിലും ശുദ്ധ വായു കുറച്ചു ശ്വസിക്കാം , മനസ്സ് ഒന്ന് തണുക്കും.പോകാൻ തീരുമാനിക്കാൻ  അതൊന്നു മാത്രമായിരുന്നു കാരണം.

ങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു . ഞങ്ങൾ എന്ന് പറഞ്ഞാൽ ജിതിനും  ഞാനും പിന്നെ സംഗീതും .ഒരു കാറിൽ മൂന്ന് പേർക്ക് മാത്രമേ പോകാൻ പറ്റൂ.ഞങ്ങൾ മൂന്നു പേരും ഇറങ്ങിയപ്പോൾ വീണ്ടും ഷോർട്ട്‌ ഫിലിം വല്ലതും പിടിക്കാനാണോ ഉദ്ദേശം എന്ന് ചിലർ സംശയം ചോദിച്ചു . 
" ഹാ , സമയമുണ്ടെങ്കിൽ പിടിക്കാം .. എന്താ  അല്ലെ ?"

സാരഥി ജിതിൻ,സഞ്ചാരികളുടെ ഉറ്റമിത്രം ഗൂഗിൾ മാപ്പിനെയൊക്കെ സെറ്റ് ആക്കി ഡ്രൈവിംഗ്  തുടങ്ങി.ഒന്നര മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തു എത്തിക്കും എന്ന് പറഞ്ഞുള്ള ഒരു വഴി .അൽ ബാഹിയയില്നിന്നും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലൂടെ  അൽ സംഹ - ഗാംദൗത്  അടുത്തുകൂടെയുള്ള ഒരു വഴി.ഇടയ്ക്കു ഖലീഫ ഇൻഡസ്ട്രിയൽ സിറ്റി പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനം നിറച്ചു. ഒപ്പം ഞങ്ങൾക്കുള്ള ഇന്ധനങ്ങളായ ഒരു കുപ്പി വെള്ളം ,കുറച്ചു ജ്യൂസ് , പിന്നെ  കൊറിക്കാൻ നട്സും.ലവ് ലെയ്ക്കിനുള്ളിൽ ഷോപ്പുകൾ ഒന്നും ഇല്ല.


“മാപ്പ് “പറഞ്ഞ പോലെ എക്സിറ് എടുത്തു ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് ലക്ഷ്യമാക്കി പോവുകയാണ്. വലതു ഭാഗത്തു ഒരു കാട് !എന്തോ ഒരു "ഫോറെസ്റ് "എന്ന് പേരൊക്കെ വെച്ചിട്ടുണ്ട് .
"അപ്പോൾ , ഇവര് നമ്മുടെ നാട്ടിലെ ഫോറെസ്റ് കണ്ടാൽ എന്ത് പറയും ?"എന്ന് ജിതിൻ.
പുച്ഛിച്ചതിനു ഫലമുണ്ടായി,അടുത്ത റൌണ്ട് എബൌട്ട് പൂട്ടിയിരിക്കുന്നു ! 

ദുബായിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്.നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ചിലപ്പോൾ ഒരു വഴി മാത്രമേ തുറന്നിട്ടുണ്ടാകൂ.

"മാപ്പ് ചതിച്ചാശാനേ ..."

"ഫോറസ്റ്റിനെ "പ്രദിക്ഷണം വെച്ച് വീണ്ടും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലേക്ക്.

"ഹും ..ഈ ഫോറസ്റ്റിനു നമ്മളെ കാണണം എന്നുള്ള യോഗം കാണും .."

ആ വഴിയിലൊന്നും ഒരു പൂച്ച കുഞ്ഞു പോലുമില്ല .
ദൂരെ മരുഭൂമിക്കുള്ളിൽ ചെറിയ ചെറിയ കൂരകൾ ഉണ്ട് ,ഇടയ്ക്കു ചില ആട്ടിൻ ഫാമുകളും .
"ഏസി പോലും ഇല്ലാതെ കുറെ പേർ ഇവിടെ താമസിക്കുന്നുണ്ടാകും ,അവരാണ് ശരിക്കും പ്രവാസികൾ .."
ജിതിൻ ഫിലോസഫിക്കാരനായി .

"അതെ ,അതാണ് ആട് ജീവിതങ്ങൾ..."

"ആദ്യമേ മടക്കം ആണ് ,ഇനി അവിടെ ചെല്ലുമ്പോൾ ലവ് ലെയ്ക്കും ക്ലോസ് ആണേൽ ...."

"അങ്ങനെയാണേൽ ഗൂഗിൾ മാപ്പിൽ "ഓപ്പൺ ആണ് "എന്ന് എഴുതിയവനെ അതിന്റെ താഴെ പച്ച തെറി വിളിക്കാം .."

രണ്ടും കല്പിച്ചു വണ്ടി നേരായ വഴിയിലൂടെ ദുബായിലേക്ക് .
സാധാരണ വെള്ളിയാഴ്ചകളിൽ തിരക്കുണ്ടാവാറുള്ള എക്സ്പ്രസ് വേ കാലി..വണ്ടികൾ തീരെ കുറവ് .പോലീസ് ചെക്കിങിന് റെഡിയാവാൻ വേണ്ടി ,കോവിഡ് റിസൾട്ട് ഉള്ള "അൽ ഹൊസ്ൻ "ആപ് ഡൗൺലോഡ്‌ ചെയ്തു വെച്ചിരുന്നു.അഥവാ എന്റെ മൊബൈൽ "ഓഫ് "ആയിപ്പോയാൽ ഒരു രക്ഷയ്ക്ക് "റിസൾട്ട് സ്ക്രീൻ ഷോട്ട് "ജിതിന്റെ മൊബൈലിലേക്ക് അയച്ചും വെച്ചു .
ഭാഗ്യത്തിന് ബോർഡറിൽ, അങ്ങൊട്ടു പൊകുമ്പോൾ ചെക്കിങ് ഇല്ല .ഇങ്ങൊട്ടുള്ള വാഹനങ്ങൾ ഇടതു ഭാഗത്ത് അബുദാബി പോലീസ് ‌ പരിശോധിക്കുന്നുണ്ട്‌.

"ഹാവൂ ,സമാധാനമായി ..ഇനി രാത്രി 9.54നു മുമ്പ് ഈ ബോർഡറിൽ തിരിച്ചെത്തിയില്ലെങ്കിൽ ,കോവിഡ് ടെസ്റ്റും ചെയ്തു,ദുബായിൽ ഹോട്ടൽ റൂം എടുത്തു ,റിസൾട്ട് വരുന്ന വരെ അവിടെ കൂടാം."
 "പക്ഷെ ഫ്രീ ആയിട്ടു എവിടേലും ടെസ്റ്റ് ചെയ്യാൻ പറ്റുമോ ?"
"നമ്മുടെ ബയോമെഡിക്കൽ സഹോദരങ്ങൾ ആരേലും കാണില്ലേ ..സഹായിക്കാൻ ."

ആ ആത്മ വിശ്വാസത്തിൽ നമ്മൾ ദുബായിൽ കാലുകുത്തി.അല്ല ടയറു കുത്തി! ☺️ 
ജബെൽ അലി - എക്സ്പോ റോഡ് വഴി നേരെ, എമിറേറ്റ്സ് റോഡ് E611 ലേക്ക്.യാതൊരു ഒരു ബഹളവും ഇല്ലാത്ത ദുബായ് ..ആറു മാസങ്ങൾക്കു ശേഷമാണ് ഇങ്ങോട്ടേക്ക് ..പണ്ട് മിക്കവാറും മാസത്തിൽ ഒരു തവണയെങ്കിലും പോയിരുന്നതാണ് .എക്സ്പോ 2020 ഇനി 2021 ആകുമായിരിക്കും .റോഡിന്റെ വലതു വശത്തു എക്സ്പോയുടെ ഓഫീസ്‌  സമുച്ചയങ്ങളും കെട്ടിടങ്ങളും..പുതിയ മെട്രോ ലൈൻ മുകളിലൂടെ പോകുന്നു .ഒരു പക്ഷെ ദുബായ് തിരക്കിട്ടു ഓടി നടക്കേണ്ടിയിരുന്ന ഒരു സമയമായിരുന്നു ഇപ്പോൾ, ഓർത്തപ്പോൾ സങ്കടം തോന്നി.മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനോദ സഞ്ചാരികളെ ദുബായ് വീണ്ടും സ്വാഗതം ചെയ്തു തുടങ്ങിയത്. 
എക്സിറ് 35 എടുത്തു നേരെ ഖുദ്റയിലേക്ക്.റോഡിൻറെ ഇടതു വശത്തു കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന സൈക്ലിംഗ് ട്രാക്ക് കാണാം.ഇടയ്ക്കു ചിലർ സൈക്കിളിൽ പായുന്നുണ്ട് .ഏകദേശം 20 കിലോമീറ്ററുകൾ കഴിഞ്ഞു ഒരു "കുതിര റൗണ്ട്‌ എബൌട്ട് "ൽ എത്തി.വലതു വശത്തു ഒരു "ലാസ്റ്റ്‌ എക്സിറ്" (സ്ട്രീറ്റ് ഫുഡ് കോർട്ട് )കാണാം,കൂടെ സൈക്ലിസ്റ്റുകൾക്കായ് സൈക്കിൾ റിപ്പയർ ഷോപ്പും .ജിതിന് "ശങ്ക "തീർക്കണം.നേരെ എക്സിറ്റിൽ വണ്ടി പാർക്ക് ചെയ്തു.ശങ്ക തീർത്തു ചുറ്റും ഒന്നു നടന്നു കണ്ടു. സംഗീത്‌ കാറിൽ നിന്നു ചെയ്തതിന്റെ തുടർച്ചയായ്‌ മൊബൈലിൽ കുറച്ചു വീഡിയൊ എടുത്തു.എക്സിറ്റിൽ നിന്നും ഖുദ്ര ഫ്ലമിങ്ഗൊ പാർക്കിലേക്കുള്ള വഴി അടച്ചിരിക്കുന്നു.

" എനി ലവ്‌ ലെയ്ക്കും പൂട്ടിക്കാണുമോ?"

ചുറ്റും കുറച്ചു യൂറോപ്യൻ സൈക്ലിസ്റ്റുകൾ മാത്രം.ദൂരെ മാറി നിന്നു ഫോൺ ചെയ്തു കൊണ്ടിരുന്ന ഒരു ഹിന്ദിക്കാരനോട് ചോദിച്ചു .

"മെ ഇദർ ലോക്ക് ഡൌൺ കെ ബാദ്‌ അഭി ആയാ..മാലൂം നഹി .."
അപ്പൊ "നോ ഐഡിയ .."😌

രണ്ടും കല്പിച്ചു വീണ്ടും വണ്ടി മുന്നോട്ട്.അല്പം മുന്നോട്ടു പോയപ്പോൾ കുറച്ചു വണ്ടികൾ മുന്നിൽ പോകുന്നുണ്ട് .അടുത്ത റൌണ്ട് എബൌട്ട് "ലെഫ്റ്റ് "എടുത്തു."ദേ ലവ്‌ ലെയ്ക്‌ "ബോർഡ് !വണ്ടി നേരെ മുന്നോട്ട് ...
"ക്ലോസ്‌ അല്ല ! ആണെങ്കിൽ ഇവിടെ ബ്ലോക്ക്‌ ചെയ്യുമല്ലോ .."
ജിതിനു സമാധാനമായി.

ലവ്‌ ലെയ്ക്കിലേക്ക് ഇത് രണ്ടാത്തെ യാത്രയാണ്.കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ആദ്യത്തേത്.അന്നു നല്ല പാതി അഞ്ജുവും സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നു.വർഷങ്ങൾക്കിപ്പുറം എല്ലാം മാറിയിരിക്കുന്നു.ആ യാത്രയ്ക്കു ശേഷം ഞങ്ങളെ തേടി വന്ന സന്തോഷം , ഞങ്ങളുടെ കുഞ്ഞുമോൾ " ദിവ" യും അഞ്ജുവും ഇപ്പോൾ നാട്ടിൽ..


തിരക്കില്ലാത്ത റോഡുകൾക്കിരുവശവും ചെടികൾ കാട് പോലെ വളർന്നിരിക്കുന്നു.ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ 175 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ചു നമ്മൾ ലവ് ലെയ്ക്കിനടുത്തു എത്തിയിരിക്കുന്നു.സമയം അഞ്ചു മണി കഴിഞ്ഞു .കൊച്ചു കൊച്ചു തടാകങ്ങൾക്കിടയിലൂടെ ലവ് ലെയ്ക്കിലേക്ക്.



അത്യാവശ്യം ഓഫ് റോഡ് ആണ് ഇനി.പക്ഷെ "ഫോർ വീൽ ഡ്രൈവ് "ന്റെ ആവശ്യം ഒന്നും ഇല്ല .വണ്ടി പൂഴി മണ്ണിൽ താഴ്ന്നു പോകുമോ എന്ന് ജിതിന് ചെറിയ സംശയം ഉണ്ടായിരുന്നു.പൂഴി മണ്ണ് വശങ്ങളിൽ മാത്രമേ ഉളളൂ.റോഡിനു നല്ല  ഉറപ്പുണ്ട് .



കാശത്തു നിന്നു നോക്കിയാൽ രണ്ട് "ലവ്‌ "ആകൃതിയിൽ ചേർന്നിരിക്കുന്ന, അൽ മർമ്മൂം മരുഭൂമിയിൽ കൃത്രിമമായി ദുബായ് പണികഴിപ്പിച്ച തടാകമാണ്  "ലവ് ലെയ്ക്‌ ".2018 നവംബറിൽ ആണ് ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് .പ്രവേശനം തികച്ചും സൗജന്യമാണ് .150 ഓളം സ്പീഷിസ് പക്ഷികളും ,ധാരാളം മത്സ്യങ്ങളും ,മരങ്ങളും ,പൂച്ചെടികളും ഈ തടാകത്തിനു ചുറ്റും കാണാൻ പറ്റും.മനോഹരമായ ഒരു സിന്തറ്റിക് നടപ്പാതയും , ഫോട്ടോകൾ എടുക്കാൻ നിരവധി "ഫോട്ടോ പോയിന്റ് " കളും തയ്യാറാക്കി വെച്ചിട്ടുണ്ട്.





പുറത്തു പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു, കുറച്ചു വെള്ളവും ജ്യൂസും കുടിച്ചു ഞങ്ങൾ ഉള്ളിലേക്ക് നടന്നു. 
പഴയ പോലെ ഇല്ലെങ്കിലും ആളുകൾ ഉണ്ട്. കുടുംബങ്ങൾ മാസ്ക് ധരിച്ചും അകലം പാലിച്ചും നടക്കുന്നു.ദുബായ്‌ മുനിസിപ്പലിറ്റിയുടെ കോവിഡ്‌ നിർദേശങ്ങൾ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .കൂട്ടം കൂടലും പൊതുസ്ഥലത്ത് തുപ്പലും പാടില്ല.പക്ഷികൾക്കും മീനുകൾക്കും ഭക്ഷണം കൊടുക്കരുത് ,ബാർബിക്യു സ്റ്റാൻഡുകളിൽ അല്ലാതെ നിലത്തു തീയിടരുത് തുടങ്ങിയ സാധാരണ നിർദേശങ്ങളും ഉണ്ട്.

ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ .




ഗിമ്പലും മൊബൈലും എടുത്തു ജിതിൻ ഷൂട്ടിംഗ് തുടങ്ങി. ഞാൻ എന്റെ നിക്കോൺ ക്യാമറയിലും.
" കല്യാണം ഒക്കെ കഴിഞ്ഞു നടക്കാൻ വരാൻ പറ്റിയ സ്ഥലം " എന്ന് സംഗീത്‌ "😄



ഒരു പറ്റം താറാവ് കൂട്ടങ്ങൾ വരിവരിയായി " പോസ് " ചെയ്തു തന്നു .ഷൂ അഴിച്ചു കയ്യിലെടുത്തു വെള്ളത്തിലൂടെ നടന്നു അടുത്ത കരയിലേക്ക്.കുറേ കാലത്തിനു ശേഷം തണുത്ത ഒഴുക്ക് വെള്ളത്തിൽ കാലുകൾ നനഞ്ഞു. 
" നീന്തി തുടിക്കാൻ തോന്നുന്നു " എന്ന് വീണ്ടും സംഗീത്‌ !



മത്സ്യങ്ങളുടെ പേര് വിവരങ്ങൾ 

കരയ്ക്കപ്പുറം ഒരു വ്യൂ പോയിന്റിൽ ധാരാളം മീനുകൾ കൂട്ടത്തോടെ എത്തുന്നുണ്ട് .ഷോവ , കോയി , ഹാജിറോ തുടങ്ങിയ ജാപ്പനീസ് -ചൈനീസ് അലങ്കാര മത്സ്യങ്ങൾ ആണ്. കുറച്ചു ചെറിയ കൂട്ടികൾ അവയോട് സംസാരിച്ചു നില്പുണ്ട്.



കുന്നിൻ മുകളിൽ UAE യുടെ വലിയ കൊടി മരവും വ്യൂ പോയിന്റും ഉണ്ട്.അവിടെ നിന്നാൽ തടാകം ചുറ്റിലും കാണാം.
ഒരു മലയാളി കുടുംബം "ഫോട്ടോ എടുത്തു തരുമോ "എന്ന് ചോദിച്ചു .തിരിച്ചു അവർ ഞങ്ങളുടെ ഫോട്ടോയും എടുത്തു.
സാധാരണ യാത്രക്കിടെ ഇങ്ങനെ പലരും ചോദിക്കുമെങ്കിലും ഇത്തവണ മൊബൈൽ - ക്യാമറകൾ  കൈമാറുന്നതിന് മുമ്പും ശേഷവും നല്ലവണ്ണം കൈകളും സ്പർശിക്കാൻ ഇടയുള്ള സ്ഥലങ്ങളും സാനിറ്റൈസർ ഇട്ട് കഴുകി.




 
സൂര്യാസ്തമയത്തിനു സമയം ആകാറായി.അതിനു കാത്തു നിന്നാൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത തടാകങ്ങൾക്കിടയിലൂടെ തിരിച്ചു പോകാൻ ബുദ്ധിമുട്ടാണ്. കൂടാതെ,ജിതിന് വീണ്ടും " ശങ്ക " വന്നു. ആവശ്യത്തിന് വിഡിയോയും ചിത്രങ്ങളും ആയിരിക്കുന്നു . നടക്കാനാണെങ്കിൽ ഒരു പാട് ഉണ്ട്.ബോർഡറിൽ സമയത്തു എത്തിയില്ലെങ്കിൽ ഞാൻ പെടും. ജിതിന്റെയും സംഗീതിന്റെയും റിസൾട്ടിന് ഒരു ദിവസം കൂടി സാധുത ഉണ്ട് .



പാർക്കിങ് നു  അടുത്തു ടോയ്ലറ്റ് ഉണ്ട് .ശങ്ക തീർത്തു ഇറങ്ങുമ്പോഴേക്കും ആകാശം ചുവന്നു. അസ്തമയ സൂര്യനെ പകർത്തി നോക്കിയപ്പോഴാണ് അത് ശ്രദ്ധിച്ചത് .ഫോട്ടോകളിൽ ഒരു കറുത്ത പാട് . ലെൻസ് തുടച്ചും മാറ്റിയും നോക്കി ,ഒരു രക്ഷയും ഇല്ല . നോക്കിയപ്പോൾ മുമ്പ് എടുത്ത എല്ലാ ഫോട്ടോയിലും ഉണ്ട്. സെൻസറിൽ എന്തോ പറ്റിയിട്ടുണ്ട്.സാരമില്ല , റൂമിൽ ചെന്ന് നോക്കാമെന്നു സമാധാനിച്ചു .വാങ്ങിച്ചു വെച്ച നട്സും ബാക്കി ജ്യൂസും കഴിച്ചു മടക്കയാത്ര ആരംഭിച്ചു.കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയാൽ അസ്തമയ സൂര്യനെ കാണാം.അത് വിട്ടു കളയരുത്,കാറിലിരുന്ന് തന്നെ വീഡിയോ എടുത്തു ഒപ്പം കുറച്ചു ഫോട്ടോകളും..





കാറിൽ ഹിറ്റ് എഫ് എമ്മിലെ പുതിയ ട്രാക്കുകൾ ..ശാന്തമായ ദുബായ് നഗരവീഥികളിലൂടെ രാത്രിയാത്ര.മുന്നിൽ കുറച്ചു അധികം വണ്ടികൾ ഉണ്ട്.ബോർഡറിൽ തിരക്കുണ്ടാകുമോ എന്തോ ? റിസൾട്ട് വന്നിട്ട് രണ്ടു ദിവസമായി എന്ന് പറഞ്ഞു ഇനി എന്നെ ദുബായിൽ പിടിച്ചിടുമോ ? അല്പം ആശങ്ക ഇല്ലാതില്ല.



 എട്ടുമണിക്ക് മുമ്പ് നമ്മൾ അബുദാബി അതിർത്തിയിൽ എത്തി. വണ്ടികളെ എല്ലാ ട്രാക്കിലും തടഞ്ഞു നിർത്തിയിരിക്കുന്നു.പോലീസ് അടുത്തെത്തി എല്ലാവരോടും റിസൾട്ട് ചോദിക്കുന്നുണ്ട്.ഒടിവിൽ ഞങ്ങളുടെ  ഊഴവും എത്തി.ജിതിനും സംഗീതും റിസൾട്ടും എമറേറ്റ്‌സ് ഐ ഡിയും കാണിച്ചു കൊടുത്തു.സർവ്വ  ദൈവങ്ങളെയും വിളിച്ചു അൽ ഹൊസ്ൻ ആപ്പിലെ റിസൾട്ട് ഞാൻ കാണിച്ചു

"ഓക്കേ നെഗറ്റീവ് ... എമറേറ്റ്‌സ് ഐ ഡി?"
അതും കൊടുത്തു .
"താങ്ക്യൂ "എന്ന് പോലീസ് .

ഞാനല്ലേ നന്ദി പറയേണ്ടത് ?🤔😄

അങ്ങനെ കോവിഡ്  ഭീതിയുള്ള കാലം കഴിഞ്ഞുള്ള ആദ്യ ദുബായ് യാത്ര ക്ളൈമാക്സിലേക്ക് ..ഇനി രാത്രി കഴിക്കാൻ എന്തെങ്കിലും പാർസൽ വാങ്ങണം.ഇന്നെടുത്ത വീഡിയോകൾ എല്ലാം ചേർത്ത് ജിതിന് ഒരു  വ്ലോഗ്  ആക്കാം ,എനിക്ക് ബ്ലോഗ് പോസ്റ്റ് എഴുതാൻ ഒരു "ടോപിക് "കിട്ടി!

റേഡിയോയിൽ പുതിയ ഗാനം  ...

“ 🎼 അൽ ഹംദുലില്ലാഹ് .....അൽ ഹംദുലില്ലാഹ് ,
ഓതുന്നു... പ്രാണൻ ....🎼
ഈ ജന്മസൂനം ...നീ  തന്ന ദാനം ..."
അതേ,ദൈവത്തിനു നന്ദി..🙏🏻ആശങ്കകളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഞങ്ങളെ ഇതുവരെ സംരക്ഷിച്ചതിന്..ഇനിയുള്ള യാത്രകൾ കൂടുതൽ ശ്രദ്ധയോടെ ,കരുതലോടെ ...



ഈ യാത്രയുടെ ദൃശ്യങ്ങൾ ചേർത്ത് ജിതിൻ തയ്യാറാക്കിയ കുഞ്ഞു വീഡിയോ താഴെ കാണാം ..🎬


 
ചിത്രങ്ങൾ : ഞാൻ പകർത്തിയത് തന്നെ 😜 
ലെയ്ക്കിന്റെ ആകാശ കാഴ്ച ഗൂഗിളിൽ നിന്നുമാണ് .