Saturday, November 14, 2009

രോഗമില്ലാത്ത വീട്...?


ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍  മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര്‍ നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്" എന്ന്  ഡോക്ടര്‍മാര്‍ വ്യക്തമാക്കു ന്നുണ്ടെങ്കിലും  ഗുളിക കഴിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. ബാക്കിയുള്ളവരില്‍ ശിശുക്കള്‍,ഗര്‍ഭിണികള്‍,വൃദ്ധര്‍, ഗുരുതരരോഗികള്‍,നിത്യ രോഗികള്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒന്നും പെടാത്ത ചുറു ചുറുക്കുള്ളവരെത്തേടി  മന്ത് ഗുളികകളുമായി വീടുകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തകര്‍ വൈകിയാണ് ആ ദുഃഖ സത്യം മനസ്സിലാക്കുന്നത്..നിത്യ രോഗികള്‍ ഇല്ലാത്ത ഒരൊറ്റ വീടും ഭൂമിമലയാളത്തിലില്ല..! ഗുളികയെ പേടിച്ചു രോഗികളാണെന്ന് കളവു പറയുന്നതൊന്നുമല്ല,ദിവസവും  ഏതെങ്കിലും ഒരു നേരം മരുന്ന് ഭക്ഷിക്കാത്തവരെ മരുന്നിനു പോലും കാണാനില്ല.തന്റെ മകന്റെ രോഗ ശാന്തിക്കായി സെന്‍ ഗുരുവിന്റെ ഉപദേശപ്രകാരം  രോഗമില്ലാത്ത വീട് അന്വേഷിച്ചിറങ്ങിയ അമ്മയെപ്പോലെ പ്രവര്‍ത്തകര്‍ മരുന്ന് കൊടുക്കുന്ന വീടിന്റെയും  വീട്ടുകാരുടെയും വിവരങ്ങള്‍ എഴുതാനുള്ള  ഇരുന്നൂറു പേജ് നോട്ട് ബുക്കില്‍ ഒന്നും എഴുതാന്‍ ഇല്ലാതെ നോട്ടീസും കൊടുത്ത്‌ മടങ്ങുകയാണ്...അവര്‍ അന്വേഷിക്കുന്നു..രോഗമില്ലാത്ത വീടുണ്ടോ?

മ്മുടെ അയല്‍ക്കാര്‍,നാട്ടുകാര്‍ എല്ലാവരും ആരോഗ്യവാന്‍മാരാണോ?ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ ബൂത്തില്‍ പോയപ്പോള്‍ അതിനുള്ള ഉത്തരം കിട്ടി.നേരം ഇരുട്ടും വരെ ക്യൂവില്‍ നിന്നു സമ്മതി ദാനാവകാശം വിനിയോഗിച്ച ജനങ്ങളെ സകലരും പുകഴ്ത്തിയെങ്കിലും കണ്ട കാഴ്ചകള്‍ ദയനീയ മായിരുന്നു.ലോകസഭാ തിരഞ്ഞെടുപ്പിന് നെഞ്ചും വിരിച്ച്,കൈയും വീശി നടന്നു വന്നിട്ടുണ്ടായിരുന്ന പലരും എത്തിയത് മക്കളുടെയും പേരക്കുട്ടികളുടെയും കൈ പിടിച്ചായിരുന്നു.'കസേര പല്ലക്കി'ല്‍ അനവധി പേര്‍..മറ്റു ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയ,വിശ്രമമില്ലാതെ തലങ്ങും വിലങ്ങും ഓടിയ ഓട്ടോറിക്ഷയില്‍..കാലില്‍ നീരുമായി,സന്ധികളില്‍ വേദനയുമായി കുറേ പേര്‍.ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസം പോകാന്‍ കഴിയാതെ വിഷമിക്കുന്ന കൂലിപ്പണിക്കാര്‍,ആശാരിമാര്‍,കല്‍പ്പണിക്കാര്‍... അല്‍പ സ്വല്പം പ്രഷറും ഷുഗറും ഒക്കെയായി വാര്‍ധക്യം ആഘോഷിച്ചിരുന്ന പലരും തീരെ കിടപ്പിലായി.ചിലര്‍ക്ക് കേള്‍വി ശക്തിയും മറ്റു ചിലര്‍ക്ക് കാഴ്ചശക്തിയും പൊടുന്നനെ അപ്രത്യക്ഷമായി  .ഇതെല്ലാം വരുത്തി വെച്ചത് പകര്‍ച്ചപ്പനിയെന്ന ദുഷ്ടനായിരുന്നു. ആ പരമ ദുഷ്ടന്റെ ആക്രമണം ഇപ്പോഴും തുടരുന്നു.


കര്‍ച്ചപ്പനി സര്‍വസാധാരണമാണെന്നും, നാടും നഗരവും മലീമസമാക്കിയതു കൊണ്ടാണ് ദുഷ്ടന്‍ രംഗ പ്രവേശം ചെയ്തതെന്നും പറഞ്ഞ് കുറച്ചെങ്കിലും ആശ്വസിക്കാം.പക്ഷേ മറ്റു രാക്ഷസന്മാര്‍ എവിടെ നിന്നു വന്നു?വാര്‍ത്തമാന പത്രങ്ങളുടെ പ്രാദേശിക പേജില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു  കൊണ്ടുള്ള വാര്‍ത്തകള്‍ ദിനം പ്രതി പെരുകുകയാണ്.ചികിത്സാ സഹായ കമ്മറ്റികള്‍ ഇല്ലാത്ത ഒരു വാര്‍ഡ് പോലും ഇല്ല. മുന്‍ കാലങ്ങളില്‍ അര്‍ബുദമായിരുന്നു വില്ലനെങ്കില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത അജ്ഞാത രോഗങ്ങളാണ് ഇപ്പോള്‍ അരങ്ങു വാഴുന്നത്.നവജാത ശിശുക്കളും,യുവാക്കളും,സ്ത്രീകളും എന്ന് വേണ്ട സകലരും  പെട്ടന്നൊരു ദിവസം രോഗികളാവുകയാണ്.ഇരു വൃക്കകളും തകരാറിലായി,മാറ്റി വെക്കാന്‍ പണമില്ലാതെ ഡയാലിസിസ് വഴി ജീവന്‍ നില നിര്‍ത്തുന്നവര്‍ അനവധി.തൈറോയിഡിന്റെയും കരളിന്റെയും അസുഖങ്ങളും സര്‍വസാധാരണമായി.ജില്ലാ ടി.ബി സെന്ററില്‍ മരുന്ന് കഴിക്കാന്‍ രാവിലെ എത്തുന്നവരുടെ എണ്ണം അറിയാന്‍ ചവറ്റു കുട്ടയില്‍ കളയുന്ന പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളുടെ  എണ്ണം നോക്കിയാല്‍ മതി. ഒരു പ്രസവത്തിനോ,വീണ് കൈയോ കാലോ പൊട്ടിയാലോ മറ്റോ കയറിപ്പോയിരുന്ന ആശുപത്രികള്‍ മറ്റൊരു വീട് തന്നെയായി. ഭയപ്പെടുത്തിയിരുന്ന 'ആശുപത്രി  മണം'ഒന്നുമല്ലാതായി. കുടുംബാംഗങ്ങളുടെ രോഗം കാരണം മനസ്സ് തകര്‍ന്നു ജീവിതത്തോടു വിരക്തിയുമായി നടക്കുന്നവരെ നാട്ടിടവഴികളില്‍ എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം.അകന്ന ബന്ധുക്കളുടേയോ 
പരിചയക്കാരുടേയോ മരണ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ നന്നേ കുറവാണ്.


രോഗത്തിന്  പക്ഷപാതം  ഇല്ലെങ്കിലും ഗ്ലൂക്കോ മീറ്ററും,പ്രഷര്‍ മോണിട്ടറും,ആരോഗ്യ ആനുകാലികങ്ങളും,ഹോം നഴ്സും ഒക്കെ ഉള്ളവര്‍ രോഗങ്ങളെ വരുതിക്ക് നിര്‍ത്തുമ്പോള്‍ എല്ലാം അറിയാന്‍ വൈകിപ്പോയി എന്ന് പറഞ്ഞ് കരയുന്നവരാണ് ധാരാളം.ചിക്കന്‍ ബിരിയാണിയും,ഷവര്‍മ്മയും,ബീഫ് റോളും,കോളയും അത്താഴത്തിന് 'മസ്റ്റ്റ്‌' ആകുമ്പോള്‍,വീട്ടിലിട്ടു വളര്‍ത്തുന്ന കുട്ടിയെ കയറ്റിക്കൊണ്ടു പോകാന്‍ 'ഏസി  ക്വാളിസ്‌' പടിക്കലെത്തുമ്പോള്‍,നട്ടുച്ച തൊട്ട് നട്ടപ്പാതിര വരെ ചാനലുകള്‍ മാറ്റി രസിക്കുമ്പോള്‍ "ഓ അതൊന്നും കാര്യ മാക്കാനില്ല...പരസ്യം ഒക്കെ കാണുന്നില്ലേ? എത്ര മരുന്നുണ്ട്? ഹോസ്പിറ്റല്‍സ് ദാ തൊട്ടപ്പുറത്തുണ്ട്.."എന്ന് മേനി പറയാം.


ന്നാല്‍ അന്നന്ന് കിട്ടുന്ന കാശിനു റേഷനരിയും വാങ്ങി, മുണ്ട് മുറുക്കിയുടുത്ത്,കടം വാങ്ങി മക്കളെ പഠിപ്പിക്കുന്ന വീട്ടില്‍ രോഗമെത്തുമ്പോള്‍,അങ്ങനെ ഒരു പ്രദേശത്തു മുഴുവന്‍ വിരുന്നിനെത്തുമ്പോള്‍ ദോഷ പരിഹാരമായി അമ്പലങ്ങള്‍ പുതുക്കി പണിയുകയോ,പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയോ ഒക്കെ ചെയ്യുകയേ 
നിവൃത്തിയുള്ളൂ.പദ്ധതികളും,സെമിനാറുകളും,സൌജന്യ  ക്യാമ്പുകളും എല്ലാം വരും പോകും. നല്ല ആരോഗ്യ മെന്നാല്‍  രോഗം വന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കലാണ്,മരണം വരെ മരുന്ന് തിന്നലാണ്,പരീക്ഷണ വസ്തുവായി മാറലാണ്. പന്നിപ്പനി തടയണമെങ്കില്‍ പരസ്യത്തില്‍ കാണുന്ന സോപ്പിട്ടു കൈ കഴുകാം.ഏതു സമയത്തും രോഗങ്ങള്‍ ആക്രമിച്ചേക്കാം,അതുകൊണ്ട്‌ 'ഹെല്‍ത്ത്‌ കാര്‍ഡ്'എടുക്കാം."അച്ഛനും അമ്മയ്ക്കും പ്രശറും ശുഗരും ഉണ്ട്..എനക്ക് വര്വോ.. ?"എന്ന് ചോദിക്കുന്ന കുട്ടികളോട് അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ചെയ്യന്നത്  പോലെ ഏതെങ്കിലും ചാനലിലെ 'മെഡിക്കല്‍ ടോക്കിലെ'ഡോക്ടറോട് ചോദിക്കാന്‍ പറയാം.

Wednesday, November 11, 2009

ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..



വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍  ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത് ഈ ബൂലോകത്ത് എത്തിയതും...ഇതുവരെ, ഈ നിമിഷം വരെ ഈ കൊച്ചു പട്ടണത്തില്‍ എത്തിയ എല്ലാവര്‍ക്കും,എല്ലാ ബൂലോകര്‍ക്കും,ഒപ്പം മാതൃഭൂമിക്കും സ്നേഹം നിറഞ്ഞ നന്ദി..












































































Tuesday, October 27, 2009

മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....



ടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ  അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ  അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന  വാശിക്കാരിയായ  അമ്മൂമ്മയായുമൊക്കെ  കുറേക്കാലം അവര്‍  മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നില്ല.പലപ്പോഴും അവരെ തിരശ്ശീലയില്‍ കണ്ടാല്‍ ചീത്ത വിളിക്കാനോ, 'ഓ നാശം വന്നോ...'എന്ന് പറയാനോ തോന്നിയിരുന്നു.ചിലരൊക്കെ രാമായണത്തിലെ മന്ഥരയോടാണ് അവരെ താരതമ്യം ചെയ്തത്.അത്രയും മികച്ച രീതിയില്‍ തനിക്കു കിട്ടിയ ഓരോ വേഷത്തോടും അവര്‍ നീതി പുലര്‍ത്തിയിരുന്നു.അടൂര്‍ ഭവാനിയോടൊപ്പം അത്തരം വേഷങ്ങളും ഓര്‍മ്മയാകുന്നു എന്നതാണ് വേറൊരു കാര്യം.ഒരു പക്ഷേ  അവരുടെ മരണത്തിനു മുമ്പേ,  അവര്‍ അസുഖ ബാധിത ആകുന്നതിനു മുമ്പേ തന്നെ അത്തരം  തനി നാടന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ ഓര്‍മ്മയായിക്കഴിഞ്ഞിരുന്നു.


മ്മളുടെ വീട്ടിലെ,തറവാട്ടിലെ ഒരാളെപ്പോലെ,നാട്ടിന്‍ പുറത്തെ ഇടവഴിയില്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്ന,ചായപ്പീടികയില്‍ ഇരുന്ന് സൊറ പറയുന്ന,അയല്‍പക്കക്കാരോട് വഴക്ക് കൂടുന്ന,  നാട്ടിലെ ഏതു പ്രശ്നത്തിലും ഇടപെടുന്ന,ആള്‍ക്കാരെ തമ്മില്‍ തല്ലിക്കുന്ന,അങ്ങനെ പല വിശേഷണങ്ങളോടും കൂടിയ ഒരു കൂട്ടം കഥാപാത്രങ്ങള്‍ പണ്ട് നമ്മള്‍ക്കുണ്ടായിരുന്നു.ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കുതിരവട്ടം പപ്പു,കരമന ജനാര്‍ദ്ദനന്‍ നായര്‍,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം,മീന,ഫിലോമിന,മാവേലിക്കര പൊന്നമ്മ,കുട്ട്യേടത്തി വിലാസിനി  എന്നിവരൊക്കെ ജീവന്‍ നല്‍കിയ പച്ച മനുഷ്യനെ  മണക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍.. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  ഒരു പാട് അഭിനയ മുഹൂര്‍ത്തങ്ങളും..




                                        




ഭിനയത്തില്‍ മാത്രമായിരുന്നില്ല,വേഷത്തിലും,രൂപത്തിലും അതിലുപരി ശബ്ദത്തിലും,സംഭാഷണത്തിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട ഒരു ശൈലി ഇത്തരം നടീ നടന്മാര്‍ക്ക് ഉണ്ടായിരുന്നു.സൌന്ദര്യവും ആകാരവും ഒന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.കുഞ്ഞാണ്ടി, ആലം മൂടന്‍,കൃഷ്ണന്‍ കുട്ടി നായര്‍,'വാത്സല്യ'ത്തില്‍ അമ്മാവനായ അബൂബക്കര്‍,എം.എസ്.തൃപ്പൂണ്ണിത്തറ തുടങ്ങിയവരുടെ വേഷങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമാണ്.കഥയും തിരക്കഥയും എഴുതി  അനുയോജ്യമായ അഭിനേതാക്കളെ  തിരഞ്ഞെടുക്കുന്നതിനു പകരം അഭിനേതാക്കള്‍ക്ക് വേണ്ടി കഥ എഴുതാന്‍ തുടങ്ങിയതോടെ പലരും വഴിയാധാരമായി.കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറഞ്ഞത് പോലെ ചിലര്‍ പിടിച്ചു നിന്നു. അവര്‍ക്ക് വേണ്ടി മാത്രം ചില വേഷങ്ങളും സൃഷ്ടിക്കപ്പെട്ടു.സിനിമ  ഗ്രാമാന്തരീക്ഷത്തില്‍ നിന്നും അകന്നതോടെ ഇത്തരം വേഷങ്ങള്‍ക്ക്  പ്രസക്തിയേ ഇല്ലാതായി.
ഇനി അഥവാ ഗ്രാമം ഒരു ഘടകം ആണെങ്കില്‍പ്പോലും അതു മിക്കവാറും പൊള്ളാച്ചിയോ,തെങ്കാശിയോ പോലെ ഏതെങ്കിലും ഒരു സാങ്കല്പിക അതിര്‍ത്തി ഗ്രാമമായിരിക്കും. പക്ഷേ അവിടെയും മേല്‍ക്കൈ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന ചില സാങ്കല്പിക കോമാളി കഥാപാത്രങ്ങള്‍ക്കാണ്.


പാതിവഴിയില്‍ അഭിനയം നിര്‍ത്തി പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.അവരില്‍ പലര്‍ക്കും അവസാന കാലത്ത്‌ കൊതി തീരും വരെ അഭിനയിക്കാന്‍ വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. പറവൂര്‍ ഭരതന്‍,പൂജപ്പുര രവി,ആറന്മുള പൊന്നമ്മ,ടി.ആര്‍.ഓമന, 'ഈ പുഴയും കടന്ന്' മുത്തശ്ശി   ലക്ഷ്മി കൃഷ്ണ മൂര്‍ത്തി,കോഴിക്കോട് ശാന്താദേവി, ശാന്താകുമാരി,കാലടി ഓമന,തൊടുപുഴ വാസന്തി,ഫയല്‍വാന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍,പല്ലില്ലാതെ ചിരിപ്പിക്കുന്ന  K.T.S.പടന്നയില്‍,തുടങ്ങിയവരൊക്കെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി.ഇപ്പോള്‍ രംഗത്തുള്ളവരില്‍ തന്നെ മാമുക്കോയ,മാള അരവിന്ദന്‍ ,കൊച്ചു പ്രേമന്‍,കുഞ്ചന്‍, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തില്‍ മണിയുടെ അമ്മയായി അഭിനയിച്ച മീന ഗണേഷ്‌,ശ്രീലത നമ്പൂതിരി,കുളപ്പുള്ളി ലീല തുടങ്ങിയവര്‍ക്കൊക്കെ അവരവരുടെ മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന വേഷങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്.


ത്തരം വേഷങ്ങള്‍ ചെയ്യാന്‍ അഭിനേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് തങ്ങള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാത്തതെന്നാണ് തിരക്കഥാകൃത്തുക്കളും സംവിധായകരും പറയുന്നത്.ഒരു അഭിനേതാവ് ചെയ്യുന്നത്  പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നത് സത്യമാണ്.അദ്ദേഹത്തിന്റെ മരണ ശേഷം ആ വിടവ്  നികത്താനാകാതെ  നിലനില്‍ക്കുകയും ചെയ്യും.പക്ഷേ കേരളം മുഴുവനും നഗരമായി മാറിയിട്ടില്ലല്ലോ..നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളും നാട്ടുകാരും ഇപ്പോഴുമുണ്ട്.മറ്റു പല ഭാഷകളിലും ഗ്രാമങ്ങളിലേക്കും ജീവിതത്തിലേക്കും സിനിമ മടങ്ങുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഈയിടെ സത്യന്‍ അന്തിക്കാട്‌ 'ഭാഗ്യദേവത'യില്‍ ചെമ്പില്‍ അശോകനയെയും 'പൂവാലി'യായി ലക്ഷമി പ്രിയയെയും കണ്ടെത്തിയത് 'അരനാഴിക നേരം 'എന്ന സീരിയലില്‍ നിന്നായിരുന്നു.രണ്ടു പേരുടെയും പ്രകടനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.  അതുപോലെ ധാരാളം പുതിയ മുഖങ്ങള്‍ പുറത്തുണ്ടെങ്കിലും ആരും അറിയുന്നില്ല,കണ്ടെത്തുന്നില്ല.മുമ്പ്‌  നാടക വേദികളുടെ അനുഭവ  പരിചയത്തോടെയാണ് പലരും രംഗത്തെത്തിയതെങ്കില്‍,അഭിനേതാക്കളെ പരുവപ്പെടുത്തിയെടുക്കുന്ന നല്ല നാടകങ്ങളോ,കലാ മൂല്യമുള്ള സീരിയലുകളോ ഇന്ന് കാണുന്നുമില്ല.നൂറു ശതമാനം കുടുംബ ചിത്രം,മണ്ണിന്റെ മണമുള്ള ചിത്രം എന്നൊക്കെ പറഞ്ഞു വരുന്ന ചിത്രങ്ങളില്‍ കാണുന്ന കാഴ്ചകള്‍ രസകരമാണ്. 'straighten' ചെയ്ത മുടിയിലും,കണ്‍ പോളകളിലും,ചുണ്ടിലും,നഖങ്ങളിലും,ചായം പൂശി ഇസ്തിരിയിട്ട പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ചെറ്റക്കുടിലില്‍ ചോറും കറിയും പാചകം ചെയ്യുന്ന അമ്മമാരും,ലിപ്സ്റ്റിക്ക് പൂശി കണ്ണെഴുതി,കോടി ലുങ്കിയും തൂവെള്ള ബനിയനും ധരിച്ച് മണ്ണ് കിളക്കുന്ന കൃഷിക്കാരനും ഒപ്പം അമാനുഷികമായ സംഭാഷണങ്ങളും എല്ലാം അവയില്‍ ചിലത് മാത്രം.


ചില മക്കളുണ്ട്..അല്പം പ്രായമായി മുടി നരച്ച അച്ഛനമ്മമ്മാരെ കൂടെ കൊണ്ട് നടക്കുന്നത് കുറച്ചിലായി കരുതുന്നവര്‍.അത് പോലെ മലയാള സിനിമ ഈ തനി നാടന്‍ വേഷങ്ങളെ കൈവിടുമ്പോള്‍ ഓര്‍ക്കുക, പഴയ പല ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് നായകന്‍റെയോ നായികയുടെയോ മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല,തങ്ങളില്‍ ഒരാളാണെന്ന് അവര്‍ കരുതുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്.


Friday, October 23, 2009

വീണ്ടും ചില വീ(വോ)ട്ടു വിശേഷങ്ങള്‍...

തലക്കഷ്‌ണം: ഈ കഥയും കഥാ പാശ്ച്ചാത്തലവും തികച്ചും സാങ്കല്പികം മാത്രം.അവയ്ക്ക് മറ്റേതെങ്കിലും  സംഭവങ്ങളുമായി സാദൃശ്യം  തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.



"നിങ്ങളിങ്ങ് ഇറങ്ങുന്നുണ്ടാ..."
"എന്ത് ന്നാ...ഇവള് വാതില് തല്ലിപ്പൊളിക്ക്വല്ലോ..മനുഷ്യനെ കുളിക്കാനും സമ്മതിക്കൂലെ... "
"നിങ്ങളാ ലുങ്കി നേരാംമണ്ണം എടുത്തുടുത്തിറ്റ്  ഇങ്ങോട്ടിറങ്ങിയെ.. കുട്ട്യളെ കുളിപ്പിക്കാനായി സുമ നിക്കാന്തൊടങ്ങീറ്റ് കൊറേ സമയായി..."
"വന്ന് വന്ന് സ്വന്തം വീട്ടിലും കുളിക്കാന്‍ ക്യൂ നിക്കേണ്ട അവസ്ഥയായി.എട്ടരക്ക് സ്പെഷ്യല്‍ ക്ലാസ്സ്‌ വെച്ചതാ..ഇന്നിനി പത്തുമണി കഴിഞ്ഞാലും പോവാന്‍  പറ്റ്വോ...അതെങ്ങനയാ ...പെട്ടിയും കെടക്കയും എടുത്തിട്ട് വന്നിരിക്കുകയല്ലേ...അമ്മാവനും എളേമ്മയും മൂത്തമ്മയും...നാശങ്ങള്‍..നിന്റെയീ സ്വന്തക്കാര് കാരണം  പുറത്തിറങ്ങാന്‍ പറ്റാണ്ടായി..."
"ഒച്ച കൊറക്ക്‌...സുഗുണേട്ടാ..അവര് കേള്‍ക്കും..ഏഴാം തീയതി കഴിഞ്ഞാ അവരങ്ങ് പോകില്ലേ..?അതുവരെ ക്ഷമി..."


" അമ്മേ ...പൊറത്ത് കുറേ അണ്ണാച്ചികള്‍ വന്നിട്ടുണ്ട്..അമ്മയെ അന്വേഷിക്കുന്നു.."
"അതാരാപ്പാ എന്നെ അന്വേഷിക്കാന്‍ ..?"
"നമസ്കാര്‍ മാതാശ്രീ ..കൃപയാ ഏക് ചമച്ച് ചീനി ദീജിയേ..തോടാ നമക്ക്‌ ഭീ...."
"ഓഹോ ...ഹിന്ദിക്കാരാണല്ലേ..യഹാം കോയീ നഹീ ....."
"എടീ.... വീട് നോക്കി വെക്കുന്ന വല്ല കള്ളന്മാരും ആയിരിക്കും..എന്താ കാര്യമെന്ന് ചോദിച്ചിട്ട് വിട്ടാ മതി.."
"ആപ്പ്‌ കോന്‍ കോന്‍ ഹേ?....ബോലോ ...?" "ഹം ജബല്‍ബാദ് നഗര്‍ വാലാ..ടൈല്‍ കാ കാം കര്‍ണേ വാലാ...യഹാം ആക്കര്‍ ഛെ മഹീനേ ഹുവാ.. കുമാരേട്ടന്‍ കി ദൂക്കാന്‍ കി ഊപ്പര്‍ രഹ് തെ ഹൈം...സാത്‌ നവംബര്‍ കെ ബാദ് ഗാവ് ലൌട്ടേംഗേ...ആജ്‌ ഉസ്‌ ദൂക്കാന്‍ ബന്ദ്‌ ഹേ...ഇസ് ലിയെ ചായ്‌ ഓര്‍ ഓം ലെറ്റ്‌ കേലിയെ തോടാ ചീനി...തോടാ നമക്ക് ...പ്ലീസ്..മാതാശ്രീ..."
"ഓഹോ അതാണ്‌ കാര്യം ...ഇപ്പൊ കൊണ്ടുത്തരാം കേട്ടോ .. "


"ബിന്ദൂ ..പത്തു മണി ആകാറായി...ഞാനിറങ്ങുന്നു..വൈകുന്നേരം കൊറച്ചു ലേയ്റ്റാകും..ടീച്ചര്‍ വിളിച്ചിരുന്നു..ആ ഹോപ്പ് വരെ ഒന്ന് പോകണം..നീ ഇന്ന് സ്കൂളില്‍ പോകുന്നില്ലേ?"
"ഇത്രയും ആള്‍ക്കാര്‍ക്ക് ചോറും കറിയും വെച്ച്‌, കുട്ട്യളെ സ്കൂളിലും അയച്ച്‌ രാവിലെ എങ്ങനെ ഇറങ്ങാനാ?ഞാന്‍ രണ്ടാഴ്ച്ച ലീവെടുത്തു."

ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയതും ഒരു വെള്ള ടാറ്റാ സുമോ ചീറിപ്പാഞ്ഞു വന്നു നിര്‍ത്തി. അതില്‍ നിന്നും പാന്റും കോട്ടും ഇട്ട രണ്ടു മൂന്നു പേര്‍ ഇറങ്ങി. 
"ഏയ് മിസ്റ്റര്‍ ഈ വളപ്പിലെ വീട്ടില്‍ സുഗുണന്‍ ആരാ ?"
"ഞാന്‍ തന്നെയാ സുഗുണന്‍ ....എന്താ പ്രശ്നം?" 
"നിങ്ങളുടെ വീട്ടില്‍ എത്ര പേര്‍ താമസിക്കുന്നുണ്ട് ?"
"ഞാനും ഭാര്യയും മക്കളും ഞങ്ങള്‍ എല്ലാരും കൂടി പത്തു പന്ത്രണ്ടു പേര്‍..."
"എത്ര കാലമായി വീട് വെച്ചിട്ട് ...?"
"വീട്ടില്‍ കൂടീട്ടു പത്തു പന്ത്രണ്ടു കൊല്ലായി.."
"ഹാ ..ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?"
"ഗോമതിയോ...അങ്ങനെ ഒരാള്‍ ഈ പരിസരത്തൊന്നും ഇല്ലല്ലോ..."
"ദാ..മേലേ വീട്ടില്‍ കരുണാകരന്‍,ദാമോദരന്‍...കെട്ടിട നമ്പര്‍ 78...." 
" മേലേ വീട്ടില്‍..ആ..പാല് കാരി ജാനുവേച്ചി മേലേ വീട്ടിലെ അല്ലേ...? ആ അവിടെ അന്വേഷിച്ചു നോക്ക് .."
"എന്നാ നിങ്ങളും വാ...വീട് കാണിച്ചു തന്നിട്ട് പോകാം.." 
"സാര്‍..ഞാനൊരു അധ്യാപകനാണ്..ബെല്ലടിക്കാന്‍ സമയമായി.." 
"ഇതും പ്രധാനപ്പെട്ട കാര്യമാ ..നിങ്ങളെ വണ്ടിയില്‍ കൊണ്ട് വിടാം..വാ കേറ്..."


ങ്ങനെ ജാനുവേച്ചിയുടെ വീട്ടിലേക്കു പറന്നു.. 
"നിങ്ങളാണോ മേലേ വീട്ടില്‍ ജാനകി ?" 
"അതേ സാറേ..."
"കരുണാകരനെ വിളിക്കൂ..ആളില്ലേ ഇവിടെ ?"
"അയ്യോ..സാറേ...ഓറെനി വിളി കേക്കൂല സാറേ..എന്നെയും എന്റെ മക്കളെയും ഇട്ടേച്ചു പോയതല്ലേ..ഞാനീ കഷ്ടപ്പെടുന്നത് കാണുന്നില്ലേ സാറേ....
ആ..ഓറെ ദൈവം നേരത്തെ വിളിച്ചു..നേരത്തെ പോയി..."
"ഓഹോ...അത് ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?ആരാ ഗോമതി ...?" 
"ഗോമതി .......ഓള്...എന്റെ പശുവാണ് സാറേ ഗോമതി.."
"അപ്പൊ ഈ 78 ആം നമ്പര്‍ കെട്ടിടമോ.." 
"78 ഓ...അത് ആലയും മോട്ടോറും എല്ലാം ഉള്ള കൂടയുടെ നമ്പറാണെന്ന് തോന്നുന്നു.."
"ഓഹോ..ഈ ദാമോദരനും സുരേശനും ഒക്കെ അവിടെയാണോ താമസിക്കുന്നത്...." 
"അതേ.. അതേ..സൊസൈറ്റി ദാമോദരനും സഹായി സുരേശനും കഴിഞ്ഞ ആറു മാസമായി ഇവിടെയാ താമസം. അല്ലാതെ പിന്നെ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റു ഈ പശൂനേം നാട്ടിലെ മറ്റു പശുക്കളെയും കറക്കാന്‍ പറ്റുമോ..?" ഉത്തരം പറഞ്ഞത്,ഭാസ്കരേട്ടന്‍.അപ്പോഴേക്കും ഭാസ്കരേട്ടനും,ബൈജുവും,പ്രീതയും രമയും എല്ലാവരും എത്തിയിരുന്നു..
"ശുദ്ധ തട്ടിപ്പ്..കല്ല്‌ വെച്ച നുണ ...എട്ടു മൈല് അപ്പുറം അപ്പറത്തെ പഞ്ചായാത്തിലാണ് സൊസൈറ്റി ദാമുവിന്റെ വീട്..." ഭാസ്കരേട്ടന് മറുപടി കൊടുക്കാന്‍ ലക്ഷ്മണേട്ടനും സംഘവും എത്തിക്കഴിഞ്ഞു.ഇനി കേള്‍ക്കാം പൊരിഞ്ഞ പോര്...
"ഈ ഗോമതീനെ നിങ്ങളെന്താ മറന്നു പോയതാ...?"
"എടോ..മയ്യത്തായ ബീപാത്തൂനെ ജീവിപ്പിച്ചവരല്ലേ നിങ്ങള്‍...നുണ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്നു..."
"അപ്പൊ വിരല് മായിക്കാന്‍ അത്ഭുത മഷിത്തണ്ട് ആരാ കണ്ടു പിടിച്ചത്...? പെട്ടി എടുത്തു കിണറ്റില്‍ ഇടുന്നത് പിന്നെ ഞങ്ങളായിരിക്കും.മനുഷ്യനെ പുറത്തിറങ്ങാന്‍ സമ്മതിക്വോ നിങ്ങള്‍..?അത് പറാ.. "
"കൂടുതലൊന്നും പറയണ്ടാ..പ്രതീക്ഷകള്‍ പലതും തെറ്റിയപ്പോള്‍ വന്നിരിക്കുന്നു...കള്ളപ്രരണവുമായി..ആളെ കൊല്ലിക്കാന്‍ നടക്കുന്നവര്.."
ക്രമസമാധാനം പ്രശ്നമാകും എന്ന് കണ്ടപ്പോള്‍ ഞാന്‍ ഇടപെട്ടു..
"സാറന്മാരെ ഞാന്‍ ...പോകട്ടെ..അടുത്ത പിരീഡിനു മുമ്പ്‌ സ്കൂളി‌ല്‍ എത്തണം.. "
" ങ് ഹാ..നിങ്ങള്‍ പോയ്ക്കോ..."
" ടോ... സുഗുണന്‍ മാഷേ ..നാട്ടുകാരനായിട്ടു നിങ്ങള് പോല്ലന്നേ..." 
നാട്ടുകാര്‍ തടഞ്ഞു  നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു.പക്ഷേ പ്രീത പുറകില്‍ തന്നെ ഉണ്ടായിരുന്നു..
"മാഷേ ആടെ നിന്നാട്ടെ..മാഷക്ക് കോമളം ഫാക്ടറി ഗസ്റ്റ് ഹൌസ് അറിയോ?"
"ഇല്ലേ .എനിക്കൊരു ഹൌസും അറിയില്ലേ..."
"എന്നാ അവിടെ നിക്ക്..ഞാന്‍ പറഞ്ഞു തരാം...നമ്മള് കോമളം അച്ചാറും,പരിമളം സോപ്പും,നെയ്യപ്പോം,കൊഴലപ്പോം എല്ലാം ഉണ്ടാക്കുന്നെ വീടില്ലേ?..കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു വീണ ശാന്തേച്ചീന്റെ വീട്..അതാണ്‌ കേട്ടോ.. ഗസ്റ്റ് ഹൌസ്..എനി ആരെങ്കിലും ചോദിച്ചാ അറീലാന്നു പറയരുത്‌... ആടെ അഞ്ചാറു പെണ്ണുങ്ങള് താമസിക്കുന്നും ഇണ്ട് കെട്ടാ.."


ങ്ങനെ ഉച്ചവരെ ലീവും ആയി.ഹെഡ്‌മാഷിന്റെ 'കലമ്പും' കേട്ടു. വൈകുന്നേരം സ്കൂളും വിട്ട് നേരെ  ഹോപ്പിലേക്ക്.പലപ്പോഴും ഈ പ്രശ്നങ്ങളില്‍ നിന്നൊക്കെ ആശ്വാസം കിട്ടുന്നത് അവിടെയുള്ളവരെ കാണുമ്പോഴാണ്..നിറങ്ങളും,ശബ്ദങ്ങളും,വാക്കുകളും,സ്വപ്നങ്ങളും ...എന്തിന്..ഉറ്റവരും ഉടയവരും ഇല്ലാത്ത ചിലര്‍.
"ബോട്ട് ..ബോട്ട്...ചുമ്മാതെ കളയരുത് അമ്മിണീ...ബോട്ട് .."
"ടീച്ചറെ ഇവര് സന്തോഷത്തിലാണല്ലോ...എന്താ കാര്യം?"
"ഇരിക്കൂ സുഗുണാ...മൂന്നാല് കൂട്ടര് വന്നിരുന്നു..ഒരാഴ്ചയായി ഫോട്ടോ എടുക്കലും മറ്റുമായി ബഹളമായിരുന്നു. ഏഴാം തീയതി ടൌണില്‍ കൊണ്ട് പോകും എന്നാണ് പറഞ്ഞിരിക്കുന്നത്..ഇവരെ ഇപ്പോഴെങ്കിലും ചിലര്‍ക്ക് വേണമല്ലോ അത് തന്നെ നല്ല കാര്യം...പിന്നെ സുഗുണനെ വിളിച്ചത് അക്ഷരം മറന്നു പോയവര്‍ക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനാ...സുഗുണന്‍ പറഞ്ഞാ ചിലരെങ്കിലും കേള്‍ക്കുമല്ലോ.." 
"മാഷേ....ബോട്ട് അയക്കാന്‍ മൊബൈല് വേണ്ടെ മാഷേ...." 
"വേണ്ട ..വേണ്ട..അത് ടീവീല് അല്ലേ.."
 
ടങ്ങുമ്പോള്‍ സന്ധ്യയായി.കുരുവികള്‍ കൂടു വെച്ച സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നും മിന്നുന്നില്ല.നീട്ടി വലിച്ചങ്ങ് നടന്നു..ഗേറ്റിനു മുമ്പിലുണ്ട് കുറച്ച് 'ചെത്ത് പിള്ളേര്'ബൈക്കില്‍ കിടന്നു കറങ്ങുന്നു..പെണ്‍കുട്ടികള്‍ ഉള്ള വീടാ..ഇവന്മാര്‍ക്ക് അസമയത്തു എന്താണാവോ പരിപാടി?
"ചേട്ടായീ..ഈപ്പറയണ പള്ളിക്കൂടം എവിട്യാ.."
"എന്താ കാര്യം ?" 
"അതേ..അണ്ണാ..ഇവന്‍ വയസ്സറയിച്ചത് ഇപ്പോഴാണേ.. എന്നാപ്പിന്നെ ഇന്നാട്ടില്‍ ത്തന്നെ ആവാന്നു വെച്ചു.കന്നിയേ... ഏഴാം തീയതി...അതാ പള്ളിക്കൂടത്തിലാ..ഞങ്ങളാറ് മാസായിട്ട് ഇവിടെ ഹോസ്റ്റലിലാണേ..ഞങ്ങള് കന്നിക്കാര്‍ക്കും സീനിയര്‍ അണ്ണന്മാര്‍ക്കും എല്ലാം അവിടാ..." 
"വിട്ടോ..വിട്ടോ ..വണ്ടി നേരെ വിട്ടോ.. പള്ളിക്കൂടം കാണും...."

ഏഴാം തീയതി ..ഏഴാം തീയതി ....അന്ന് ഇവിടെ എന്തൊക്കെ നടക്കും ആവോ... ഗേറ്റ് അടച്ച്,പൈപ്പിന്റെ ചുവട്ടില്‍ നിന്ന് കാല്‍ കഴുകി ,വീട്ടിലേക്കു കയറി. അമ്മയും കുട്ടികളും അപ്പോഴേക്കും നാമജപം തുടങ്ങിയിരുന്നു.  
"ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം.... 
പാവമാം ഞങ്ങളെ കാക്കുമാറാകണം......"