Saturday, April 02, 2016

"കില്ങ്ങ്ന്ന പാദ്സരം" -ആറ്


ല്ല തിക്കും തിരക്കും...നിറയെ ആളുകൾ വട്ടമിട്ടു നിൽക്കുന്നു.
നടുവിൽ നിന്ന് പുക ഉയരുന്നുണ്ട്.കുറേ ആളുകൾ മടഞ്ഞ ഓലയും ,ബക്കറ്റിൽ വെള്ളവുമായി ഓടുന്നുണ്ട് .

"എന്താ വെല്ലിമ്മേ?ആടെ ?"

"ഉച്ചിട്ടേന്റെ മേലെരിയാ.."

"സത്യേച്ചി എന്നെ എടുക്ക്വോ ..എനക്ക് കാണണം .."

"ഇനി കണ്ടിറ്റ്ലാന്ന് വേണ്ട "

സത്യേച്ചി എന്നെ എടുത്തു പൊക്കി .ഒരു വലിയ കൂമ്പാരമായി കനൽ കൂട്ടിവെച്ചിരിക്കുന്നു.അതു അങ്ങനെ ചുവന്നു തുടുക്കുകയാണ്,പുകയും ഉയരുന്നുണ്ട്.കുറേ പേർ മടഞ്ഞ ഓല കൊണ്ട് വീശി ചൂട് തണുപ്പിക്കുന്നുണ്ട്.വീശുമ്പോൾ ചുവന്ന കനൽ 'മിന്നുളി 'പോലെ,'മേലോട്ട് 'പാറി പോകുന്നുണ്ട്.



"കൈ കടയുന്നു ,ഇനി തായെ നിന്നെ .."

സത്യേച്ചി എന്നെ താഴെ ഇറക്കി. 

"സത്യഭാമേ ചെക്കന്റെ കൈ പിടിച്ചോ കെട്ടോ,ഉച്ചിട്ട തീയിൽ തുള്ളാറായി,ആള്ക്കാര് ഉന്തും തള്ളും ഉണ്ടാക്കും .."

ഞാൻ ആൾക്കാരെ മെല്ലെ ഉന്തി ഉന്തി മുന്നിലേക്ക്‌ പോയി,സത്യേച്ചിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി,മുന്നിൽ എത്തിച്ചു.
 നല്ല ചൂട് ..പുകയും ...

"ഈ കത്തുന്ന തീയില് തുള്ള്വോ സത്യേച്ചി ?പൊള്ളൂലെ ?"


പിറകിൽ നിന്ന് തള്ളുന്നത് കണ്ടു സത്യേച്ചി എന്റെ കൈ മുറുകെ പിടിച്ചു.

 "കില് ...കിലും" എന്ന് ഒച്ച കേട്ട് നോക്കിയപ്പോൾ അടിമുടി കുരുത്തോല കൊണ്ട് കുപ്പായമിട്ട ഒരു തെയ്യം ഓടി വരുന്നു.തലയിൽ കോളാമ്പി കമഴ്ത്തി വെച്ച പോലെ ചുവന്ന തൊപ്പിയുണ്ട്.അതിനു ചുറ്റും കുരുത്തോല തൂക്കിയിട്ടിരിക്കുന്നു,മുഖം കുരുത്തോല കൊണ്ട് മറച്ചിരിക്കുന്നു.കയ്യിൽ 'വെളിച്ചെണ്ണ കുത്ത് കിണ്ണം 'ഉണ്ട് .

അയ്യേ അമ്മിഞ്ഞ കാണിച്ചാ നടക്കുന്നേ !ചോന്ന അമ്മിഞ്ഞ !എനിക്ക് ചിരി വന്നു .

"എന്നാ ഇന്നലെ കണ്ട ഉച്ചിട്ട ഇങ്ങനല്ലല്ലോ ?"

"ഇത് ഉച്ചിട്ടേന്റെ തെയ്യമാടാ .."


ച്ചിട്ട തെയ്യം മേലേരിയെ വലം വെച്ച് നേരെ വീട്ടിലെ പടിഞ്ഞിറ്റക്ക് മുമ്പിൽ പോയി,പിന്നെ നടു മുറിക്കു മുമ്പിൽ 'മണങ്ങി 'നമസ്കരിച്ചു .അമ്മമ്മമാർ ചുവന്ന തൊപ്പിക്കു മുകളിൽ അരിയെറിഞ്ഞു .പിന്നെ നേരെ ഓടി 'കോട്ട'ത്തിന്റെ മുമ്പിലെ പീഠത്തിൽ ഇരുന്നു തോറ്റം ചൊല്ലാൻ തുടങ്ങി.എല്ലാരും മേലേരിക്ക് ചുറ്റും കാത്തു നിൽക്കുകയാണ്.

"വെല്ലിമ്മേ എന്താ തീയില് തുള്ളാത്തെ ?"
"വിഷ്ണു മൂർത്തി  കീയെണ്ടേ?"വിഷ്ണു മൂർത്തി കീഞ്ഞാലെ ഉച്ചിട്ട തീയില് തുള്ളൂ .."


പ്പാത്തി പരത്തുന്ന കോലു പോലത്തെ ഒരു സാധനം കൈയ്യിൽ എടുത്തു ,കറുത്ത "അച്ചാച്ചൻ "മീശ വെച്ച ഒരു തെയ്യം തീയ്യിൽ തുള്ളാൻ പോകുന്നു .മേലേരിക്കു ചുറ്റും നിൽക്കുന്ന എല്ലാരും കൂക്കി വിളിക്കുന്നുണ്ട് .ആ തെയ്യം കനലിൽ കാല് വെക്കാൻ പോയി ,പേടിച്ചു തിരിച്ചോടി.കൂക്കിവിളിച്ചു കളിയാക്കിയവരെയൊക്കെ ചപ്പാത്തിക്കോലുകൊണ്ട് അടിക്കാൻ നോക്കുന്നു തെയ്യം!

"വെല്ലിമ്മേ ഇതേതാ തെയ്യം ?"

"ഇതല്ലേ പൂതം !"

"അയ്യേ ..ഈ പേടിത്തൂറിയാണോ പൂതം ?"

വെറുതെ ഈ പേടിത്തൂറി പൂതത്തിനെ പേടിച്ചു !ഈ തെയ്യത്തിനു തീയില് തുള്ളാൻ കയ്യൂലാ "


ചെണ്ടയുടെ ഒച്ച കൂടി വന്നു ,ഉച്ചിട്ടയെപ്പോലെ തന്നെ കുരുത്തോല മേത്തു മുഴുവൻ കെട്ടി വേറെ ഒരു തെയ്യം  ഓടി വരുന്നു.നീണ്ട നഖങ്ങളുള്ള കൈ നീട്ടി വെച്ച് ,'കൊന്ത്രം' പല്ല് നീട്ടി,ചുവപ്പിൽ കറുപ്പ് കണ്ണെഴുതി ഒരു പേടിപ്പിക്കുന്ന രൂപം!

"വിഷ്ണു മൂർത്തി കീഞ്ഞു സത്യേ "

"അപ്പൊ കാർത്യേച്ചി നരസിംഹ മൂർത്തിയാ ഈ തെയ്യം അല്ലേ ?..ഇന്നലെ വെള്ളാട്ടം തോറ്റം ചെല്ലുമ്പൊ പ്രഹ്ലാദന്റെ കഥയൊക്കെ പറഞ്ഞപോലെ  തോന്നിയിരുന്നു ."

"എന്താ വെല്ലിമ്മേ കഥ ?"

"കഥയൊക്കെ സത്യേച്ചീനോട്  നീ പിന്നെ ചോയിച്ചാ മതി"

"നീ ഇപ്പം തമ്പാച്ചീനെ കാണെടാ ..കഥയൊക്കെ പിന്നെ പറഞ്ഞു തരാം "


വിഷ്ണു മൂർത്തിയും ഭൂതവും മേലേരിക്കു ചുറ്റും വലം വെച്ച്  ഒരു ഭാഗത്ത്‌ മാറി നിന്നു .പെട്ടന്ന് ഉച്ചത്തിൽ അലറിക്കൊണ്ട്  ഉച്ചിട്ട ഓടി വന്നു. കനൽ വീശി വീശി വിയർത്ത് തോർത്തു മുണ്ട് അരക്കു കെട്ടി കുറെ പേർ വലിയ "മട്ടലു "മായി നിൽക്കുന്നുണ്ട് .പെട്ടന്ന് ഉച്ചിട്ട കനലിൽ ഇരുന്നതും ,അവർ മട്ടൽ അടിയിൽ വച്ചു  കൊടുത്തതും ഒരുമിച്ചായിരുന്നു .
ഉച്ചിട്ട തമ്പാച്ചി തീക്കട്ട കനലിൽ നിന്നും എഴുന്നെക്കുന്നേ ഇല്ല ..കുരുത്തോല കരിഞ്ഞു പുക വരാൻ തുടങ്ങി.

"വെല്ലിമ്മേ തമ്പാച്ചിക്ക് പൊള്ളൂലെ ?"

"പത്തു നാപ്പതു ദിവസം വ്രതം എടുത്തിട്ടാ തമ്പാച്ചി കെട്ടുന്നേ ...അങ്ങനൊന്നും പൊള്ളൂലാ "

ആൾക്കാർ തമ്പാച്ചിയെ പിടിച്ചു വലിച്ചു എഴുന്നേല്പ്പിച്ചു .വീണ്ടും "മേലേരി ക്ക് വട്ടത്തിൽ ഓടി വേറൊരു ഭാഗത്ത്‌ ഇരുന്നു.കിണ്ണം മുട്ടി ക്കൊണ്ട് എന്തൊക്കെയോ അലറുന്നുമുണ്ട്.

"കുരുത്തോല നല്ലോണം കരിയുന്നാ സത്യേച്ചി "

ഉച്ചിട്ട എഴുന്നേറ്റപ്പോൾ പിറകിൽ മൊത്തം കരിഞ്ഞു !

"അയ്യേ അടീൽ തമ്പാച്ചി പാവാട ഉടിത്തിന്..."
പിന്നെയും രണ്ടു മൂന്ന് പ്രാവശ്യം ഉച്ചിട്ട തമ്പാച്ചി മേലെരിയിൽ ഇരുന്നു നില വിളിച്ചു.

കിലും കിലും എന്ന് ഒച്ചയുണ്ടാക്കി ഉച്ചിട്ട തമ്പാച്ചി പിന്നെ കോട്ടത്തിനു മുമ്പിലേക്ക് പോയി.

"തമ്പാച്ചി ക്ക് വല്യ  പാദ് സരാ അല്ലേ സത്യേച്ചീ ?'

"അത് പാദ്സരം അല്ലെടാ ,ചെലംമ്പാ.."


കോട്ടത്തിന് ചുറ്റും ,വീട്ടിനു ചുറ്റും എല്ലാം ആൾക്കാരുടെ തിരക്ക് കൂടി വന്നു.ചെണ്ടയുടെ ഒച്ച കൂടി വരുന്നുണ്ട്.ചെമ്പകത്തിന്റെ കൊമ്പിന് മുട്ടുന്ന അത്രയും വലിപ്പമുള്ള വലിയ ഒരു സാധനം രണ്ടു മൂന്നു ആൾക്കാർ ചേർന്ന് വീട്ടിന്റെ മുറ്റത്തേക്ക് കൊണ്ട് പോകുന്നുണ്ട്.

"എന്തിന്നാ വെല്ലിമ്മേ അത് ?"

"പരദേവതേന്റെ മുടിയാ .."

"മുടി മോളിലോട്ടാണോ ?ഇത്രേം വല്യ മുടി?"


വിളക്ക് കത്തിച്ചു വെച്ച,വാളും പരിചയും എല്ലാം വെച്ചിട്ടുള്ള  പടിഞ്ഞിറ്റ മുറിക്കു മുമ്പിൽ ,മുറ്റത്ത്‌  പീഠത്തിൽ ഒരു തെയ്യം ഇരിക്കുന്നുണ്ട്.വലിയ മുടി കൊണ്ടുവന്നു ആ തെയ്യത്തിന്റെ പിറകിൽ വച്ചു.ചെണ്ടയുടെ ഒച്ച കൂടിവന്നു .തെയ്യം  പീഠത്തിൽ നിന്നും എഴുന്നേറ്റു  നിന്നു .എല്ലാവരും ചേർന്ന് "വലിയ മുടി "തെയ്യത്തിന്റെ ദേഹത്ത് കെട്ടിവച്ചു .ഒരു കണ്ണാടിയിൽ തെയ്യം മുഖം നോക്കുന്നുണ്ട് .

"ഇത്രേം വല്യ മുടി കെട്ടീട്ട് തെയ്യം എങ്ങനാ നടക്കുന്നെ വെല്ലിമ്മേ ?"

"അവരൊക്കെ വ്രതം എടുത്തു തുള്ളുന്നവരാടാ ..ഒന്നും പറ്റൂല "



രദേവത തെയ്യം ആ വലിയ മുടിയും കെട്ടി മുറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,കൂടെ വിഷ്ണു മൂർത്തിയും.ഉച്ചിട്ട തമ്പാച്ചി ഓടി വന്നു ഏറേകത്ത് ചമ്രം പടിഞ്ഞിരുന്നു.കുറെ പെണ്ണുങ്ങള് ഉച്ചിട്ട തമ്പാച്ചിന്റെ ചുവന്ന തൊപ്പിയിൽ വെള്ള മുണ്ടും ചുവന്ന തുണിയും  ചുറ്റുന്നുണ്ട് .

" എന്തിനാ വെല്ലിമ്മേ തമ്പാച്ചിക്ക് മുണ്ടും തുണീം?"

"നല്ല കുഞ്ഞി വാവ ഉണ്ടായിട്ട് അമ്മമാര് നേരുന്നതാ .... ഉച്ചിട്ടക്ക് പൊടവ കൊടുക്കൽ ...നീയൊക്കെ അങ്ങനല്ലേ ഉണ്ടായേ ?നിന്റെ അമ്മ കൊടുത്തതാ ഉച്ചിട്ടേന്റെ കയ്യിലെ ആ രണ്ടു കുത്തു കിണ്ണവും .."

"അപ്പൊ ഞാൻ അങ്ങനെയാ ഉണ്ടായേ ?"സത്യേച്ചീം  കുഞ്ഞിവാവ ഉണ്ടായാൽ പൊടവ കൊടുക്ക്വോ?"

"ആദ്യം സത്യേച്ചീന്റെ കല്യാണം കഴിയെട്ടെടാ ..ഓരോ ചോദ്യം ..."വെല്ലിമ്മ എന്റെ നേരെ നോക്കി കണ്ണുരുട്ടി .

"അവൻ ചോയിക്കട്ടെ കാർത്യേച്ചീ..അപ്പൊ നമ്മക്ക് ഒപ്പരം വന്നിറ്റ് പൊടവ കൊടുക്കാം കേട്ടാ ..."സത്യേച്ചി എന്റെ താടിക്കു പിടിച്ചു കൊണ്ടു ചിരിച്ചു .


"മാതാ പിതാ ഗുരു മൂർത്തി ..പൈതങ്ങളുടെ മാതാവ് എവിടെ ?പിതാവോ ?"
സത്യേച്ചി എന്നെയും 'തട്ടി'ക്കൊണ്ടാണ് പരദേവത യുടെ കുറി വാങ്ങാൻ പോയത് .

"വന്നിറ്റില്ല ..."സത്യേച്ചി പേടിച്ചു ഉത്തരം പറഞ്ഞു .

"പൈതങ്ങളെ കൊടുത്തു ...എല്ലാം ആയപ്പോൾ എന്നെ മറന്നു അല്ലേ ?ഒരു മാതാവിനെ പ്പോലെ നീ കൂടെ ഇല്ലേ ?അത് മതി ..അടിച്ചു തളിയും അന്തിത്തിരിയും ഇല്ലേ ....എന്നെയും വിചാരിച്ചാ മതി ..നിറപന്തലിൽ കയറണ്ടേ ..നിനക്കും മാതാവ് ആവണ്ടേ ??"

സത്യേച്ചി ഒന്നും പറഞ്ഞില്ല .തെയ്യം വീണ്ടും ഉച്ചത്തിൽ ചോദിച്ചു "വേണ്ടേ ???"

സത്യേച്ചി ആ.. എന്ന് തലയാട്ടി .

"വേണം .."മഞ്ഞ കുറി എന്റെ തലയിൽ ഇട്ടുകൊണ്ട്‌ പരദേവത എന്റെ തലയിൽ തൊട്ടു അനുഗ്രഹിച്ചു .കുറച്ചു കുറി സത്യേച്ചി യുടെ കൈയ്യിലും കൊടുത്തു,തെയ്യം തലയിൽ തൊട്ടപ്പോൾ എനിക്ക് പേടിച്ചു കരച്ചിൽ വന്നു.നോക്കുമ്പോൾ സത്യേച്ചിയും കരയുന്നു!

"രണ്ടാളും തെയ്യത്തിനു പൈസ കൊടുത്തോ?ഞാൻ ചില്ലറ കിട്വോ എന്ന് നോക്കാൻ പോയതാ."
വെല്ലിമ്മ പേഴ്സിൽ നിന്നും ചില്ലറ  പൈസ എടുത്തു സത്യേച്ചി ക്ക് നേരെ നീട്ടി .

"കൊടുത്തു കാർത്ത്യേച്ചീ .."സാരിയുടെ മുന്താണി കൊണ്ട് സത്യേച്ചി മുഖം തുടച്ചു.


"വെല്ലിമ്മേ വെശക്കുന്നു ..ചോറ് തിന്നാനായോ?"
"അതെന്താ ഇപ്പൊ ഏടേം ഇല്ലാത്ത ഒരു വിശപ്പ്‌ ?വാരണ കയ്യട്ടെ ..എന്നിട്ട് ജാനകി വെല്ലിമ്മേന്‍റെ അടുത്ത്ന്ന് ചോറ് തിന്നാം .."

"വാരണയോ..എനിക്കു ചോറ് വേണം ..
"
"മിണ്ടാണ്ട് നിന്നാ അവിലും മലരും തരാം. ..വാരണ കഴിയട്ടെ .."

"ഏട്തൂ വാരണ ?"

"കിട്ടന്‍ വെല്ലിച്ചന്‍ ആടെ ഇലയും വട്ടളവും എല്ലാം എടുത്ത് വെക്ക്ന്ന കാണ്ന്നില്ലേ?"

മുറ്റത്ത്‌ കിണറിന്റെ മൂലയില്‍ വാഴപ്പോളയില്‍ കുന്തം കുത്തിവെച്ചു തിരികൊളുത്തി വെച്ചിട്ടുണ്ട്.വഴയിലകള്‍ കൂട്ടിയിട്ട് അതില്‍ മലരും അവിലും കൂമ്പാരമായി വച്ചിരിക്കുന്നു .വലിയ വട്ടളത്തില്‍ എന്തോ കലക്കി വെച്ചിട്ടുണ്ട് .ആ വെള്ളത്തില്‍ പൂവും തുളസിയും എല്ലാം ഇട്ടിട്ടുണ്ട് .തേങ്ങ പൊട്ടിച്ചു വെച്ചിട്ടുണ്ട്.പഴവും വെല്ലവും എല്ലാം വേറെ ഒരു ഇലയില്‍ വെച്ചിട്ടുണ്ട്.

വിഷ്ണുമൂര്‍ത്തിയും പരദേവതയും ഉച്ചിട്ടയും എല്ലാം അതിനടുത്ത് വന്ന് നിന്നു.കിട്ടന്‍ വെല്ലിച്ചനും കുറേ ആളുകളും ചുറ്റുമുണ്ട് .വിഷ്ണു മൂര്‍ത്തി മലര് കൈകൊണ്ടു നാലുപാടും പാറ്റി.പരദേവത വട്ടളത്തിന് ചുറ്റും വലംവെച്ചു ഒച്ചയാക്കി .പെട്ടന്ന് വട്ടളത്തില്‍ കൈ തൊട്ടതും കിട്ടന്‍ വെല്ലിച്ചനും ആളുകളും ചേര്‍ന്ന് വട്ടളം കമഴ്ത്തി .എന്തൊക്കെയോ ചായം കലര്‍ന്ന വെള്ളം മുറ്റത്ത്‌ നിറച്ചും പരന്നു.

"അങ്ങനെ  ഇക്കൊല്ലത്തെ വാരണയും  കുരുതിയും കഴിഞ്ഞു ..."വെല്ലിമ്മ തൊഴുതു നിന്നു .

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പരദേവത പിന്നെയും പടിഞ്ഞിറ്റക്ക് മുമ്പില്‍ പോയി പീഠത്തില്‍ ഇരുന്നു .ചെണ്ടയുടെ ഒച്ച കൂടി കൂടി വന്നു.ആള്‍ക്കാരെല്ലാം കൂടി ആ വലിയ മുടി അഴിച്ചു കൊണ്ടുപോയി .പിന്നെ തലയിലെ ചെറിയ കിരീടവും അഴിച്ചു .

"അയ്യേ ! വെല്ലിമ്മേ ആ തെയ്യത്തിനു നമ്മളെപ്പോലത്തെ മുടി !"

"മുടി അഴിച്ചാ പിന്നെ നമ്മളെപ്പോലെ ആളെന്നെയാ "

തലയില്‍ ചുവന്ന തുണിയും ചുറ്റി പരദേവത തെയ്യം "ച്ചിലും ..ച്ചിലും "എന്ന് ഒച്ചയാക്കി തെയ്യം കെട്ടുന്ന ഓലപ്പുരയിലേക്ക് ഓടി .

കോട്ടത്തിന്റെ മുമ്പില്‍ വെച്ചു ആദ്യം ഉച്ചിട്ടയും  പിന്നെ വിഷ്ണുമൂര്‍ത്തിയും കിരീടം അഴിച്ചു ഓലപ്പുരയിലേക്ക് ഓടി .ഭൂതം തെയ്യത്തിനെ അപ്പോഴൊന്നും കാണാനില്ലായിരുന്നു .കിട്ടന്‍ വെല്ലിച്ചന്‍ ഓരോ ആള്‍ക്കും ഇലയില്‍ അവിലും മലരും കൊടുത്തു.


"വാ..സത്യേ ..ചെക്കന് ചോറും കൊടുത്തിട്ട് നമ്മക്ക് മൂന്നേ കാലിന്റെ 'വികാസി'നു പോകാം ..അയിനു പോയാല്‍  പന്നേരിമുക്കിലിറങ്ങി നടന്നാ മതി ."

"എനിക്കു ചോറ് വേണ്ട .."

"ഓ ..കൊറച്ചു മലര് തിന്നപ്പോ ചോറ് വേണ്ടാണ്ടായോ?"

"ഒരു പിടിയെങ്കിലും തിന്നില്ലേ ജാനകിയേച്ചി എന്നാ വിചാരിക്ക്വാ?"


"ആ ബാക്കി വെച്ചതും കൂടി തിന്നാല്‍ വ്വൈന്നേരം വേറെ തെയ്യത്തിനു പോകാം "

"വൈന്നേരം പൂതം തെയ്യം ഉണ്ടാവ്വോ ?"

"ആ പൂതം വൈന്നേരം വരും ..."

വയറു നിറഞ്ഞെങ്കിലും പൂതത്തെ കാണാന്‍ വേണ്ടി ബാക്കി ചോറ് മുഴുവന്‍ തിന്നു.കൈ കഴുകി വായില്‍ വെള്ളം നിറച്ചു വളപ്പിലേക്ക് ചീറ്റി !"ത്ഫൂ ...."

"ദാമോരേട്ടനെ കണ്ടു പഠിച്ചതാണോ ഈ ദുശ്ശീലം ?"

"വെയിലത്ത്‌ ഇങ്ങനെ ചീറ്റിയാ മഴവില്ല് കാണും എന്നാ പ്രമോദ് ഏട്ടന്‍ പറയുന്നേ .."

"ഓ പ്രമോദാ ആള് അല്ലേ..?  അങ്ങെത്തെട്ടെ... അവനു ഞാന്‍ വച്ചിട്ടുണ്ട് .."

സത്യേച്ചി പ്ലേറ്റുകള്‍ കഴുകി കൈ കൊണ്ട് വെള്ളം ആറ്റിക്കളഞ്ഞു ചാരിവെച്ചു.


"കാര്‍ത്തി എളേമ്മേ ..ചോറ് തിന്നോ ?"

"അല്ലാ ..മിനിയോ ?നീ ഈടെ ഇണ്ടായിരുന്നോ?"

"ഞാന്‍ ഇന്ന് രാവിലെ വന്നതാ..എന്ത്‌ പറയാനാ..  എന്റെ കാതിലേന്റെ ഞ്ഞേറ്റം കാണാണ്ടായി..ഉച്ചിട്ട തീ തുള്ളുന്നെന്റെ ആടെയൊക്കെ പോയതാ ..ഏടെപ്പോയമ്മോ?"

"നീ വണ്ടിക്കാ വന്നേ ?വണ്ടീന്ന് എറങ്ങിയപ്പം ഇണ്ടായിരുന്നോ ?"

"ഞാന്‍ ഇപ്പാ കണ്ടത് എളെമ്മേ..ഈടെ മൊത്തം നോക്കി ..ആ പോയത് പോട്ടെ .."
"ഓട്തു നിന്റെ മോന്‍?"
"ഓന്‍ ആടെയാറ്റം കളിക്ക്ന്ന്ണ്ട്...ഞാന്‍ ഇവക്ക് ചോറ് കൊടുക്കാന്‍ വന്നതാ ...."

"സത്യേ ഇത് മിനി ..ശ്രീ ഏച്ചീന്റെ മോളാ..ബംഗ്ലൂരാ ....പിന്നെ ഈ മോള് സുഷമേന്റെയാ ..ഇവക്കൊരു ആണാ..ഈ ചെക്കനെക്കാട്ടും ഏളെത്...ഇവള് ഇവന്റെ മൂത്തയാ..സുഷമ ഇവളെ ജനുവരിയിൽ പെറ്റു ..അതുകഴിഞ്ഞ ജൂലായിലാ ഇവൻ .."

"മോളേ..ഇതെന്താ കൈയും ചുരുട്ടി പിടിച്ചു നടക്കുന്നെ ?"

സത്യേച്ചി ആ പാവാടയിട്ട ഏച്ചിക്കുട്ടിയോട് ചോദിച്ചു .

"ഷംനേ നിന്നോടാ ചോദിക്കുന്നേ?"മിനിയേച്ചി ആ കുട്ടിയുടെ ചുമലില്‍ തട്ടി .
ഏച്ചിക്കുട്ടി ഒന്നും മിണ്ടിയില്ല.

"എളേമ്മേ ..ഞാനും ഇവളും കൂടിയാ ..ഈടെ മൊത്തം പരതിയെ...അപ്പുറത്തെ പൊടി മണ്ണിന്റെ ഉള്ളുന്ന്‍ എന്തോ തെളങ്ങ്ന്നെ കണ്ട് നോക്കിയപ്പോ ..ഒരു പാദ്സരം!!അതും കൈയ്യില്‍ പിടിച്ചോണ്ട് നടപ്പാ ..അങ്ങനത്തെ ഓക്കും വേണം എന്ന് പറഞ്ഞിട്ട് ..ഇതേ പോലെ ആരെയെങ്കിലുടെയും കാല്മ്മുന്ന് പോയതാരിക്കും .."

" ഇങ്ങു വന്നേ ..നോക്കട്ടെ .."

വെല്ലിമ്മ ഷംനേച്ചിയുടെ  വലത്തെ കൈ പിടിച്ചു നിവര്‍ത്തി ..

"സത്യേ ..നോക്യേ ..നിന്റെ പാദ്സരം ഇങ്ങനത്തെയാണോ ?"

അപ്പോഴേക്കും ഞാനാ പാദ്സരം തട്ടിപ്പറിച്ചു നോക്കി ."ഇത് സത്യേച്ചീന്റെയാ !!"

"ഒരു മണി കുറവുണ്ട് ..ഇത് പോയിന്നാ ഞാന്‍ വിചാരിച്ചേ ..."
സത്യേച്ചി പെട്ടന്ന് വിയര്‍ത്തു.സാരിയുടെ മുന്താണി കൊണ്ട് വിയര്‍പ്പു തുടച്ചു ,ആ പാദ്സരം ഷംനേച്ചിക്ക്  തന്നെ കൊടുത്തു .

"ഇവക്കെന്തിനാ ഇത് ..കളിക്കാനോ..?"
മിനിയേച്ചി ദേഷ്യപ്പെട്ടു പാദ്സരം സത്യേച്ചിക്ക് തന്നെ തിരിച്ചു കൊടുത്തു .

"ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ...സത്യേ... പരദേവതയെ വിചാരിച്ചാ മതീന്ന് "വെല്ലിമ്മക്ക് സന്തോഷമായി .

"എന്റെ കാതിലയുടെ കാര്യം പരദേവത വെറുതേ അല്ലാ...മറന്നേ .."
മിനിയേച്ചി നെടുവീര്‍പ്പെട്ടു.

"വീട്ടിലോട്ടു പോയിട്ട് പോകാം കാര്‍ത്തി എളേമ്മേ..സത്യക്ക്‌ നിങ്ങളെ നാടൊക്കെ കാണിച്ചു കൊടുക്ക് .."

"നാടൊക്കെ പിന്നെ കാണിക്കാം ..ഇനി അതിരകത്തു പോയിട്ട് വേണം ഇവന്റെ അമ്മേന്റെ വായിന്ന് കേക്കാന്‍ ...മൂന്നേ കാലിന്റെ ബസ്സ് കിട്ടുമോ എന്തോ ?..ഇപ്പൊ തന്നെ രണ്ടരയായി ..നടന്നു ആടെ എത്തണ്ടേ ?"

"എന്നാ പിന്നെ ചെക്കനെ കൂട്ടി പിന്നെ വാ .."
മിനിയേച്ചിയുടെ ക്ഷണനം ഞാൻ അപ്പോഴേ സ്വീകരിച്ചെങ്കിലും വെല്ലിമ്മ ഞങ്ങളെയും കൂട്ടി നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.



"രാമചന്ദ്രന്‍ ഡോക്ടറുടെ ആസ്പത്രി ആയോ?അത് കഴിഞ്ഞു അടുത്ത സ്റ്റോപ്പ്‌ .."വെല്ലിമ്മ ബസ്സിലിരുന്നു ബേജാറാകുന്നു.
"എനിക്കറിയാം കാര്‍ത്യേച്ചി ..അങ്ങോട്ട്‌ പോയപ്പം അപ്പുറത്തെ വഴി പോയോണ്ടല്ലേ.."


"സത്യേ വഴി തെറ്റിപ്പോയ കാര്യം നീ ആരോടും പറയല്ലേ...എടാ ചെക്കാ നിന്നോടും കൂടിയാ..അമ്മയോട് പറഞ്ഞേക്കല്ലേ ..  "ബസ്സിറങ്ങി നടക്കുമ്പോള്‍ വെല്ലിമ്മ പറഞ്ഞു കൊണ്ടേയിരുന്നു .

"വൈന്നേരം പൂതം തെയ്യത്തിനെ കാണാന്‍ പോണം എന്ന് പറഞ്ഞിട്ട് ?"

"പൂതം ഇനി അടുത്ത കൊല്ലം ....നീ അങ്ങോട്ട്‌ നടക്ക്..."


"ഓ തെയ്യോം തെറയും ഓക്കെ നടത്തി വെല്ലിമ്മേം മോനും വന്നോ ?ഞാന്‍ വിചാരിച്ച് ആടെത്തന്നെ കൂടീന്ന് ..എന്തെ വരാന്‍ തോന്നിയെ ?"

"അമ്മേ ഉച്ചിട്ടക്ക് കുത്ത് കിണ്ണം കൊടുത്തിട്ടാ ഞാന്‍ ഉണ്ടായേ ?അമ്മ പൊടവ കൊടുത്തിട്ടുണ്ടോ ?ഉച്ചിട്ട തെയ്യത്തിനു ?"

"ഓ ആ വിവരം ഏടുന്നാ കിട്ടിയേ ? ഉള്ള നേര്‍ച്ചയും പാര്ച്ചയും എല്ലാം ചെയ്തിട്ടാ നിന്നെയൊക്കെ തീര്‍ത്തെ..ഇനിയും കൊടുത്തു തീര്‍ന്നിട്ടില്ല നേര്‍ച്ചയൊന്നും ..എന്താ കൊടുക്കുന്നോ?"

"എന്ത് ചോയിച്ചാലും ഈ അമ്മക്ക് ദേഷ്യം വരും...തെയ്യത്തിനു പോയിറ്റ് എന്ത് രസായിരുന്നു ?"


"നീയെന്തെടാ ട്രൌസറും കുപ്പായൊന്നും മാറ്റാണ്ട് ഇങ്ങോട്ട് ഓടി വന്നിന്?"
വിയര്‍ത്തു കുളിച്ചു ,കിണറ്റില്‍ നിന്നും വെള്ളം വലിക്കുകയാണ്‌ സത്യേച്ചി .

"അയിന് സത്യേച്ചീം സാരി മാറ്റീലല്ലോ ?"

"ഇത് അലക്കാനുള്ളതല്ലേ..പഴയ സാരി .."

"ഈ പാനീല് എല്ലാം എന്തിനാ വെള്ളം സത്യേച്ചീ?"

"സത്യഭാമ ഇല്ലാത്തോണ്ട് കുറേ പേര് രണ്ടു ദിവസായി കുളിച്ചിറ്റ്..വെള്ളം ചൂടാക്കി കൊടുക്കട്ടെ ..."
സാരി  മടിയിലേക്ക്‌ കേറ്റിക്കുത്തി സത്യേച്ചി വളപ്പിലെ അടുപ്പില്‍ തീ കൂട്ടി.
വല്ലാത്തില്‍ നിന്നും കുറച്ചു ഉണങ്ങിയ ചപ്പ് അടുപ്പിലേക്ക് ഇട്ടു .

"ചപ്പും തീര്‍ന്നു ...കൊറച്ചു ചപ്പ് അടിച്ചു കൂട്ടിയാല്‍  എന്താ ?അതെങ്ങനാ ?സത്യഭാമക്കല്ലേ നടു
ഉള്ളൂ .."

ഒരു "കത്തിയാള്‍"എടുത്തു ഓല ചെത്തി മടലെടുത്ത് അടുപ്പിലേക്ക് ഇട്ടു സത്യേച്ചി .

"പച്ച മടലാന്ന് തോന്നുന്നു..ഏടെകത്താനാ?"
ചെമ്പിന്റെ അടിയില്‍ തീ കൂടി വന്നു.

"സത്യേച്ചി മേലേരി പോലെയായി ...!"

"മം..കത്തട്ടെ..."

"നീ ആ ചിരട്ട ഇങ്ങു എടുത്തേ "

"ഇന്നാ ...."അടുപ്പ് കല്ലിനു അപ്പുറം കമിഴ്ന്നു കിടന്ന ഒരു ചിരട്ട ഞാന്‍ സത്യേച്ചി ക്ക് കൊടുത്തു.

"ഇത് ..ഇതില് കെടക്കട്ടെ .."സോപ്പു ങ്കായ് പിഴിഞ്ഞ വെള്ളത്തില്‍ രണ്ടു പാദസരവും ഇട്ടുവെച്ചു,സത്യേച്ചി .

"സ്വര്‍ണവും വെള്ളിയുമായിട്ട് ആകെ
 ഉള്ളതാ .."

"അപ്പൊ കയിത്തിലെ മാലയോ ?"

"അത് റോള്‍ഡ് ഗോള്‍ഡ്‌ ആണെടാ ... തെയ്യത്തിനു  പോകുമ്പോ  ഇട്ടതല്ലേ ...എനിക്കെവിടുന്നാ സ്വര്‍ണമാല ?"

"റോള്‍ഡ് ഗോള്‍ഡ്‌ന്ന് പറഞ്ഞാ ..?"

"സ്വര്‍ണം അല്ലാ ..മുക്ക് ...."

"മുക്കോ..?"

"ആ... കഴുത്തില് കൊറേ നേരം ഇട്ടാ ചൊറിയും.അതാണ്‌ മുക്ക് ..."

'എന്റെ അരേല് കെട്ടിയത് സ്വര്‍ണം തന്നെയാ ...അത് ചൊറിയുന്നൊന്നും ഇല്ല ..'ഞാൻ ട്രൌസറിന് അടിയിലൂടെ അരയിലിട്ടതു  തൊട്ടുനോക്കി .


"വെളക്ക് വെക്കാറായ് ..ഞാൻ കുളിക്കട്ടെ .."ചിരട്ട അമ്മിത്തിണ്ണയിൽ വെച്ച് സത്യേച്ചി മുടി അഴിച്ചിട്ടു വെളിച്ചെണ്ണ പുരട്ടി .

"വന്ന്  കേരീലാ ...കുറ്റിക്കര  തെണ്ടാൻ പോയോ ?

"അമ്മയുടെ ഒച്ച കുറ്റിക്കര വരെ കേൾക്കാമായിരുന്നു .അവിടെക്കിടന്ന ഒരു ഓല 'വാള് 'പോലെ പിടിച്ചു ഞാൻ ഓടി ,വീട്ടിലേക്ക് ..

"ഹും ...ഹ്രീ ..പൈതങ്ങളെ കലമ്പുന്നോ ..."

എന്റെ ഓട്ടത്തിന് ശക്തി കൂട്ടിയത് അമ്മയോടുള്ള പേടിയേക്കാൾ തെയ്യത്തിന്റെ ആവേശമായിരുന്നു.ഓടുമ്പോൾ ചെണ്ടയുടെ ഒച്ചയും എന്റെ ചെവിയിൽ കേട്ട് കൊണ്ടേ ഇരുന്നു.കണ്ടിയും പടിയും എല്ലാം  തുള്ളിക്കേറി.കാലിൽ വലിയ ചിലമ്പ് കുലുങ്ങുന്ന പോലെ ..

പാദസര കിലുക്കം തുടരും ....

ഇതുവരെ കിലുക്കം കേൾക്കാത്തവർക്കായ് ....

"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്
  "കില്ങ്ങ്ന്ന പാദ്സരം"-രണ്ട് "
"കില്ങ്ങ്ന്ന പാദ്സരം"-മൂന്ന് 
"കില്ങ്ങ്ന്ന പാദ്സരം"-നാല് "
"കില്ങ്ങ്ന്ന പാദ്സരം"-അഞ്ച്

5 comments:

ആദര്‍ശ് | Adarsh said...

ഭാഗം ആറ് ആണെങ്കിലും,ഈ പാദസരം കിലുങ്ങാൻ തുടങ്ങിയിട്ട് നീണ്ട എട്ടു വർഷമായ് എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല .കാലം പോയ പോക്കേ !!പലപ്പോഴും എഴുതണം എന്ന് വിചാരിക്കുമെങ്കിലും ഒന്നും നടക്കില്ല.എല്ലാം നിർത്തിക്കളയാം എന്ന് കരുതിയതാണ്.പക്ഷെ ഇപ്പോഴും ചായിപ്പിൽ പലരും വന്നു പാദസര കിലുക്കം വായിച്ചു പോകുന്നു,നന്നായിട്ടുണ്ട് എന്ന് അഭിപ്രായം പറയുന്നു,വീണ്ടും എഴുതാൻ ചില സുഹൃത്തുക്കൾ നിർബന്ധിക്കുന്നു....അപ്പോൾ പാദസരത്തെ അങ്ങനെ അങ്ങ് മറക്കാൻ കഴിയുന്നില്ല.എങ്കിലും ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞു."കില്ങ്ങ്ന്ന പാദ്സരം"ഈ വർഷം തന്നെ അവസാനിപ്പിക്കും.എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ,
തെയ്യക്കാലത്തിന്റെ ഒച്ചയും ഓശയും ഓർമ്മയും നിറച്ചു കൊണ്ട് ...
"കില്ങ്ങ്ന്ന പാദ്സരം" -ആറ്...
സസ്നേഹം ..
ആദർശ്

കല പ്രിയേഷ് said...

വളരെ നന്നായിരുന്നു ..ഒരു തെയ്യം കണ്ടപോലെ തോന്നൽ ...അവതരണ ശൈലിയും നല്ലത് ...

ആദര്‍ശ് | Adarsh said...

ചായിപ്പിൽ വന്നതിൽ, വളരെ സന്തോഷം ശ്രീപ്രിയ,അഭിപ്രായത്തിനു നന്ദി..
വീണ്ടും വരണേ..:)

സുധി അറയ്ക്കൽ said...

ചായിപ്പിൽ കയറിയതിൽ ഒരു നിരാശയുമില്ല.


സംഭാഷണം തീർത്ത്‌ പരിചയമില്ലായെങ്കിലും ആസ്വദിച്ച്‌ വായിച്ചു.അടുത്ത ഭാഗം ചെയ്യുമ്പോൾ ഒരു ലിങ്ക്‌ അയച്ച്‌ തരണേ!!!!

Anju said...

Adutha kilukkathinayi kathirikkunnu...