നേരം വെളുക്കുന്നതിന് മുമ്പേ തന്നെ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ അയല്പക്കത്തെ വീടിന്റെ ഗേറ്റിനു മുമ്പില്‍ സൈക്കിളിന്റെ മണിയടിയൊച്ചയും കാതോര്‍ത്തു നില്ക്കുമായിരുന്നു.ഗേറ്റിനു മുകളിലൂടെ മുറ്റത്തേക്ക് വലിച്ചെറിയുന്ന "പെയ്പ്പറ്"(നമ്മള് കണ്ണൂരുകാര്‍ക്ക് വര്‍ത്തമാന

പത്രം പേയ്പ്പറാണ്) വീട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് വായിച്ചു തീര്‍ക്കുകയാണ് ഉദ്ദേശം.വീടിനടുത്ത് പേപ്പര്‍ വരുത്തിയിരുന്നത് അച്ചാച്ചന് എന്ന് ഞാന്‍ വിളിച്ചിരുന്ന റിട്ട.ഹെഡ് മാസ്റ്റര്‍ കൃഷ്ണന് മാസ്റ്ററുടെ ആ വീട്ടില്‍ മാത്രമായിരുന്നു.ഇനി അഥവാ അച്ചാച്ചന് നേരത്തെ എഴുന്നേറ്റാല്‍ തന്നെ ഒന്നാമത്തെ പേജ് എടുത്തിട്ട് "ഇന്നാ വായിച്ചോ"എന്ന് പറഞ്ഞു ബാക്കി പേജുകള്‍എനിക്ക് തരും .അന്നൊക്കെ "പെയ്പ്പറ് "എന്നാല്‍ അച്ചാച്ചന്റെ വീട്ടില്‍ വരുത്തിയിരുന്ന മാതൃഭൂമിയായിരുന്നു.രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ അച്ഛന് കൊണ്ടു വന്നിരുന്ന സുദിനം ,സ്ഫോടനം തുടങ്ങിയ സായാഹ്ന പത്രങ്ങളല്ലാതെ മറ്റൊരു പത്രവും ഞാന്‍ കണ്ടിട്ടുമില്ലായിരുന്നു.
പക്ഷേ പിന്നീട് അല്‍പ്പം ബുദ്ധിയും വിവരവും ഒക്കെ വന്ന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയപ്പോള്‍ മലയാള നാട്ടില്‍ മാതൃഭൂമി മാത്രമല്ല "പേയ്പ്പറാ"യി ഉള്ളത് എന്ന് മനസ്സിലായി.എങ്കിലും കുട്ടിക്കാലത്തെ ആ ശീലം ഒരു ശീലമായിത്തന്നെ തുടര്‍ന്നു. കാലം മാറുന്നതിനു അനുസരിച്ച് മറ്റു പല പത്രങ്ങളും കോലം മാറ്റിത്തടങ്ങിയപ്പോഴാണ് മാതൃഭൂമിയും മാറുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് തുടങ്ങിയത്.'ചെവികള്‍ ' മുറിച്ച് ഒട്ടുമിക്ക പത്രങ്ങളും സുന്ദരക്കുട്ടപ്പന്മാരായപ്പോള്‍ കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ പത്രത്താളുകള്‍ക്ക് ആദ്യമായി നിറങ്ങള്‍ നല്കിയ മാതൃഭൂമി മാത്രം ചെവിപ്പരസ്യങ്ങള്‍ മുറിച്ചില്ല.ലേ ഔട്ടിലും ഡിസൈനിലും ചില പത്രങ്ങളെങ്കിലും മുന്നേറിയപ്പോള്‍ ,എന്ത് ഭംഗിയുണ്ടായാലെന്താ? പേജ് മുഴുവന്‍ പരസ്യം പതിച്ചാല്‍ പത്രം ആകുമോ? ഉള്ളടക്കത്തിലല്ലേ കാര്യം എന്ന് ആശ്വസിച്ചു. എങ്കിലും അനിവാര്യമായ ചില മോടികൂട്ടലൊക്കെ മാതൃഭൂമി ഇടയ്ക്കിടെ നടത്തുന്നും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ പത്രങ്ങളുടെയും എല്ലാ എഡിഷനിലെയും കോപ്പികള്‍ വായിക്കാനുള്ള ഒരു അവസരമാണ് പരശുറാം എക്സ്പ്രസ്സ് പോലുള്ള ട്രെയിനിലൂടെയുള്ള യാത്രകള്‍. അടുത്തിരിക്കുന്ന സഹയാത്രികരില്‍ നിന്നും പത്രങ്ങള്‍ ചോദിച്ചു വാങ്ങി വായിക്കുന്ന ഒരു ഹോബി എനിക്കും ഉണ്ടായിരുന്നു. അങ്ങനെ ഒരു യാത്രക്കിടെ എറണാകുളത്ത് വെച്ച് കൊച്ചി എഡിഷന് മാതൃഭൂമി കിട്ടി.മറിച്ചു നോക്കിയപ്പോള്‍ ആശ്ചര്യപ്പെട്ടു.കെട്ടിലും മട്ടിലും ഒരു മാറ്റം..കൂടെ ഒരു സപ്പ്ളിമെന്റും ഉണ്ട്.."അല്ലപ്പാ ...നമ്മളെ നാട്ടിലൊന്നും ഈ സപ്പ്ളിമെന്റ്റ് കാണറില്ലലോ.."
ഷോര്‍ണൂര്‍ എത്തിയപ്പോള്‍ പാലക്കാട് എഡിഷനും മലപ്പുറം എഡിഷനും കൈയ്യില്‍ കിട്ടി.രണ്ടിലും പ്രാദേശിക വാര്‍ത്തകളും ചിത്രങ്ങളും ഒക്കെ ബഹുവര്‍ണ്ണങ്ങളില്‍ ..കൂടുതല്‍ പജുകള്‍ ,പലതരം പംക്തികള്‍ ,പരമ്പരകള്‍..!കോഴിക്കോടെത്തിയപ്പോള്‍ അവിടെയും ഉണ്ട് ബഹുവര്‍ണ സപ്പ്ളിമെന്റും ചില മാറ്റങ്ങളും."അല്ല എനി നമ്മളെ നാട്ടില്‍ വേറെ വല്ല മാതൃഭൂമിയാണോ?അവിടെയേം ഇവിടെയേം പെയ്പ്പറിന്റെ പൈസ ഒന്നാണല്ലോ.."എന്ന് ശങ്കിച്ചു നില്‍ക്കുമ്പോഴാണ് അടുത്തിരുന്ന ഒരാള്‍ സംഗതിയുടെ ഗുട്ടന്‍സ് പറഞ്ഞത്.കൊച്ചിയും കോഴിക്കോടും പോലുള്ള വന്‍ നഗരങ്ങളില്‍ മറ്റൊരു പത്രം ഇത് പോലെ സപ്പ്ളിമെന്റ്റ് ഇറക്കുന്നുണ്ട്,അതുകൊണ്ട് മാതൃഭൂമിയും..പിന്നെ പാലക്കാടും മലപ്പുറവും പോലുള്ള പുതിയ എഡിഷനുകളില്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകള്‍ നടത്തുന്നതാണത്രേ.
എന്തായാലും ഇന്നത്തെക്കാലത്ത് അല്‍പ്പം കച്ചവട തന്ത്രം ഒന്നും പയറ്റാതെ നിലനില്ക്കാന് പറ്റില്ലല്ലോ...നമ്മളെ പ്പോലുള്ള അള്ളിനാട്ടുകാര്ക്ക് പഴയ മാതൃഭൂമി തന്നെ മതി എന്നും പറഞ്ഞു നെടുവീര്‍പ്പോടെ ഇരിക്കുമ്പോഴാണ് അടുത്ത കഥ ആരംഭിക്കുന്നത്.രാവിലെ വന്നു കൊണ്ടിരുന്ന പത്രം കോളത്തോട് കോളം ചുരുങ്ങാന്‍ തുടങ്ങി.തിങ്കളാഴ്ചതോറും വന്നു കൊണ്ടിരുന്ന ധനകാര്യം ടാബ്ലോയ്ഡ് ഒരു പേജിലൊതുങ്ങി.മലയാള ദിനപ്പത്രങ്ങളില്‍ നര്‍മ്മത്തിന് പുതിയ മാനം നല്കിയ നര്‍മ്മഭൂമി, വാരാന്തപ്പതിപ്പിലെ അരപ്പേജിലൊതുങ്ങി.വാരാന്തപതിപ്പിന്റെ കാര്യമാണെങ്കില്‍ കൂടുതല്‍ കഷ്ടമായി.മുമ്പൊക്കെ വരാന്തപ്പതിപ്പ് കിട്ടിയാല്‍ ഞായറാഴ്ച മുഴുവനിരുന്ന് വായിക്കാനുള്ളത് ഉണ്ടായിരുന്നു. പല പ്രശസ്തരുടെയും ആത്മ കഥകളും നോവലുകളും കഥകളും ഒക്കെ വന്നിരുന്ന പതിപ്പില്‍ ഇപ്പോള്‍ പേരിനു ചില ലേഖനങ്ങള്‍ മാത്രം.താരാപഥം എന്ന പേരില്‍ മുമ്പ് സിനിമക്കായി ഒരു പേജ് നീക്കി വച്ചിരുന്നതില്‍ ഇപ്പോള്‍ അരപ്പേജില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ചലച്ചിത്ര വിശേഷവും ചാനല്‍ വിശേഷവും.അതില്‍ തന്നെ ചാനല്‍ വിശേഷത്തിന്റെ കൂടെ വന്നിരുന്ന പിന്നമ്പുറത്തെ ഇപ്പോള്‍ കാണാനുമില്ല.അമ്മൂമ്മമാരുടെ പ്രിയപ്പെട്ട പംക്തിയായ നക്ഷത്രഫലം ഒറ്റക്കൊളത്തില്‍ നീട്ടിക്കൊള്ളിക്കുന്നു. ഇനി പത്രത്തിനുള്ളിലേക്ക് കടന്നാല്‍
എഡിറ്റോറിയല്‍ പേജില്‍ 'ഗീതാദര്‍ശനം'ചുരുങ്ങി തീരാറായി.അതേ പേജില്‍
വന്നു കൊണ്ടിരുന്ന പല പ്രതിവാര പംക്തികളും വിശകലനങ്ങളുംകാണാതായി .ആഴ്ച്ച തോറും മുടങ്ങാതെ ചിരിപ്പിച്ചു കൊണ്ടിരുന്ന ഇന്ദ്രന്റെ വിശേഷാല്‍
പ്രതി വല്ലപ്പോഴുമായി.തൊട്ടടുത്ത പേജില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട സാമൂഹിക വിമര്‍ശന പംക്തി 'സ്വകാര്യം' അപ്രത്യക്ഷമായി.ഐ ടി പംക്തി 'നെറ്റ് വര്‍ക്ക് 'കാണാനില്ല .വിദേശത്തെയും സ്വദേശത്തെയും തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തിയിരുന്ന പേജിനെയും കാണാനില്ല. വിദേശ വാര്‍ത്തകള്‍ പേരിനു മാത്രമായി.ഇനിയും എത്രയോ ചുരുങ്ങലുകള്‍..
ഇനി പരസ്യം കൂടിയത് കൊണ്ടാണോ ഈ ചുരുങ്ങല്‍ എന്ന് ചോദിച്ചാല്‍ അതും മറ്റു പത്രങ്ങളെ അപേക്ഷിച്ച് കുറവേ ഉള്ളൂ.മാത്രുഭുമിക്ക് വേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കുന്ന കമ്പനികള്‍ അവാര്‍ഡുകള്‍ വരിക്കൂട്ടുന്നുന്ടെന്കിലും 'ക്ലാസ്സിഫൈഡ്സ്'കൂടുന്നുമില്ല. അതിനിടെ പരസ്യതന്ത്രത്തിന്റെ ഭാഗമായി 'കുട്ടി .കോം'പരിഷ്കരിച്ച് 'വിദ്യ 'എന്നാക്കി മാറ്റിയിട്ടുണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രോഫിറ്റ് കാര്‍ഡ് എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയി രുന്നെന്കിലും ഇപ്പോള്‍ യാതൊരു വിവരവും ഇല്ല.ഇനി ഈ സങ്കടമൊക്കെ പത്രാധിപരുമായി പങ്കുവെക്കാം എന്ന് കരുതിയാല്‍ വായനക്കാരുടെ ദിവസങ്ങള്‍ നീണ്ടു നിന്ന പല ചര്‍ച്ചകള്‍ക്കും വേദിയായിരുന്ന 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും'എന്ന പംക്തിയും രണ്ടു വരി അഭിപ്രായങ്ങളുമായി നന്നേ ശോഷിച്ചു.ആഴ്ച്ച്ചപതിപ്പിലും ആരോഗ്യമാസികയിലും ഗൃഹലക്ഷ്മിയിലും ഒക്കെ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാതൃഭൂമി ,ദിനപത്രം കാണുന്നില്ലേ?
തലേ ദിവസം വാര്‍ത്താ ചാനലിലെ ഒരു മണിക്കൂര്‍ വാര്‍ത്തയിലും ചര്‍ച്ച കളിലും കണ്ടതും കേട്ടതും ആയ കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളി ഇന്ന് പ്രഭാതത്തില്‍ എത്തുന്ന പത്രത്തില്‍ കാണുന്നില്ല.മാതൃഭൂമിയിലെ ത്തന്നെ രാജന് പൊതുവാളിന്റെ കാലത്തൊക്കെ ഉണ്ടായിരുന്നതു പോലുള്ള ഫോട്ടോ ജേര്‍ണലിസവും,അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പത്രങ്ങള്‍ എഴുതുന്നത് കള്ളമാണെന്ന് ചിലര്‍ മുറവിളി കൂട്ടുന്നു.മറ്റു സാധങ്ങള്‍ക്കെന്ന പോലെ തന്നെ പത്രങ്ങളുടെ വില നിലവാരം കൂടിക്കൂടി 5 രൂപ കടക്കാറായി.മാന്ദ്യത്തിന്റെ ഇക്കാലത്ത് അച്ചടി മാധ്യമങ്ങളും പ്രതിസന്ധി നേരിടുന്നു എന്നതും ശരി തന്നെ .എങ്കിലും ഒരു മടിയും കൂടാതെ കുട്ടിക്കാലത്തേ ശീലിച്ചു പോയ പത്രവും കാത്ത് പൂമുഖപ്പടിയില്‍ നില്ക്കുന്ന മലയാളി വീണ്ടും പറ്റിക്കപ്പെടുകയല്ലേ?