Sunday, April 12, 2009

"മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

"പുതിയ ചിത്രഭൂമിയില്ലേ?"

"പുതിയത് നാളെയേ ഇറങ്ങൂ."

"അതല്ലാ...മഞ്ജു വാര്യരുടെ മുഖചിത്രം ഉള്ള.."


"ആ ...അത് ..ഇറങ്ങിയ അന്നെന്നെ മഴുവനും തീര്‍ന്നു.."


"അയ്യോ..എനി ഏടുന്നാ കിട്ട്വാ...ഈ പൊരിവെയിലത്ത് ഈടം വരെ നടന്നിട്ട് ഈടേം ഇല്ലാന്ന് .. "

"എല്ലെടുത്തും തീര്‍ന്നു കാണും ഏച്ചീ.."

ഴയ ബസ് സ്റ്റാന്റിനടുത്തുള്ള ബുക്ക് സ്റ്റാളിന് മുമ്പില്‍ നിന്ന് രണ്ടു സ്ത്രീകള്‍ വേവലാതിപ്പെടുകയാണ്.. സഹതാപം തോന്നിയ കടക്കാരന്‍ അടുത്തുള്ള മാതൃഭൂമി ഏജന്സിയില്‍ക്കൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു .കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു പേരും അങ്ങോട്ടേക്ക് ഓടി .അല്പസമയത്തിനു ശേഷം തിരിച്ചു വരുമ്പോള്‍ രണ്ടു പേര്‍ക്കും നിധി കിട്ടിയ സന്തോഷം !"കിട്ടി ...കിട്ടി ..."എന്ന് പറഞ്ഞ് ചിത്രഭൂമിയും ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നു നീങ്ങി .ഞാന്‍ ആ മുഖചിത്രത്തിലോട്ട് ഒന്ന് നോക്കി .ദിലീപും മഞ്ജു വാര്യരും ചിരിച്ചും കൊണ്ട് നില്‍ക്കുന്നു..കൂടെ ഒരു കാപ്ഷനും.."മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

കോലത്തുനാട്ടിലെ ജനങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഇന്നും ആ പഴയ കുട്ടിയാണ്.കസവു പാവാടയും കുപ്പിവളയും കണ്മഷിയും അണിഞ്ഞ് യുവജനോത്സവ വേദികളില്‍ ആടിത്തിമിര്‍ത്ത പഴയ മഞ്ജു വാര്യര്‍ .മതിവരാതെ കൈയ്യടിച്ചും ,സമ്മാനങ്ങള്‍ നല്‍കിയും അവര്‍ കൈപിടിച്ചു ഉയര്‍ത്തിയ കുട്ടി.മഞ്ജു പഠിച്ച ചൊവ്വ ഹൈസ്കൂളിലെ അധ്യാപകര്‍ ഞാന്‍ മഞ്ജുവിനെ പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നു.
ഞാന്‍ മഞ്ജുവിന്റെ ക്ലാസ്മേറ്റ്‌ ആയിരുന്നു എന്ന് പറഞ്ഞ് ,പഴയ വീരസാഹസിക കഥകള്‍ പറഞ്ഞ് നടക്കുന്ന സഹപാഠികള്‍ .."ആ വീട്ടിലാണ്‌ മഞ്ജു വാര്യര്‍ താമസിച്ചിരുന്നത്‌ ..ഞങ്ങളുടെ തൊട്ടപ്പുറത്ത്...." എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന എടച്ചൊവ്വയിലെ മഞ്ജുവിന്റെ പഴയ അയല്‍ക്കാര്‍..അങ്ങനെ അനവധി പേര്‍...

യുവജനോത്സവ വേദിയില്‍ തന്നെയാണ് ഞാന്‍ മഞ്ജു വാര്യരെ ആദ്യം കാണുന്നത്...അതും നാടോടി നൃത്തവേദിയില്‍ ഒരു കുറത്തിയായി..അന്ന് അവിടെ കൂടി നിന്നിരുന്ന ജനക്കൂട്ടം ആര്‍പ്പ് വിളിച്ചാണ് മഞ്ജുവിനെ പ്രോത്സാഹിപ്പിച്ചത്..95 ല്‍ ആണെന്ന് തോന്നുന്നു,കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മഞ്ജുവിന്റെ പ്രകടനം കാണാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തെയ്യപ്പറമ്പിലെന്ന പോലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു.ആ കലോല്ത്സവത്തില്‍ മഞ്ജു തിലകമാവുകയും ചെയ്തു.അങ്ങനെ സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ ആരാധകരെ സമ്പാദിച്ച മഞ്ജു വാര്യരെ തൊട്ടടുത്ത് കാണാന്‍ അതിയായ ആഗ്രഹവുമായി നടക്കുമ്പോഴാണ് നാട്ടിലെ 'ജവഹര്‍ -ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 'മഞ്ജു വാര്യരെഅനുമോദിക്കാനും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചത്.നേരത്തെ തന്നെ പോയി ഞാന്‍ അവിടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു.അല്പ സമയത്തിനകം മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും സ്ഥലത്തെത്തി.പക്ഷേ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് അവര്‍ മുന്‍നിരയില്‍ ഇരിക്കാതെ പിറകിലാണ് ഇരുന്നത്. മെല്ലെ പുറകോട്ടു നോക്കിയപ്പോഴുണ്ട് മഞ്ജു വാര്യരുടെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു.മറ്റാരെങ്കിലും വന്നിരിക്കുന്നതിനു മുമ്പേ ഒരൊറ്റ ഓട്ടത്തിന് ഞാന്‍ ആ കസേര കരസ്ഥമാക്കി ."ഈ ചെക്കന് ഇതെന്തു പറ്റി ?"എന്ന മട്ടില്‍ മഞ്ജു വാര്യര്‍ പകച്ചു നോക്കിയെങ്കിലും,മുപ്പത്തി രണ്ട് പല്ലും കാട്ടി ഞാനൊരു തകര്‍പ്പന്‍ ചിരി പാസ്സാക്കിക്കൊടുത്തു. ആ ചടങ്ങില്‍ വച്ച് തന്നെ ,എസ്. എസ്. എല്‍. സി.പരീക്ഷയില്‍ ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടിയവര്‍ക്കുള്ള കേഷ് അവാര്‍ഡും വാങ്ങിയാണ് മഞ്ജുവാര്യര്‍ മടങ്ങിയത്.

1995 ല്‍ മോഹന്‍ സംവിധാനം ചെയ്ത 'സാക്ഷ്യ' ത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ 96 ലെ വിഷുവിനു പുറത്തിറങ്ങിയ 'സല്ലാപ'ത്തിലെ രാധയിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത് .തൊട്ടു പിന്നാലെ എത്തിയ 'തൂവല്‍ കൊട്ടാര 'ത്തിന്റെയും 'ദില്ലിവാല രാജകുമാര'ന്റെയും വിജയം മഞ്ജുവിന്റെ താരസിംഹാസനം ഉറപ്പിച്ചു.ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് മഞ്ജുവിനെ അര്‍ഹയാക്കി. മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചു നിന്ന ആറാം തമ്പുരാനിലെ 'ഉണ്ണിമായ' ,കന്മദത്തിലെ 'ഭാനു ',ദയയിലെ 'ദയ'തുടങ്ങി വ്യത്യസ്ത വേഷങ്ങള്‍..'കണ്ണെഴുതി പൊട്ടും തൊട്ട്'എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായ മഞ്ജു ആ ചിത്രത്തില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.എം. ജി .ശ്രീകുമാറിനൊപ്പം 'ചിങ്ങപ്പൂവ് 'എന്ന ഓണക്കാസറ്റിലും പാടിയ മഞ്ജു നല്ലൊരു ഗായിക കൂടിയായിരുന്നു.മൂന്നു വര്‍ഷം കൊണ്ട് ഇരുപതോളം ചിത്രങ്ങളിലും ഒരു ടി. വി.സീരിയലിലും അഭിനയിച്ച മഞ്ജു വാര്യര്‍ വിവാഹത്തോടെയാണ് അഭിനയം നിര്‍ത്തിയത്.




1998 ഒക്ടോബര്‍ 20...അന്ന് സായാഹ്ന പത്രങ്ങള്‍ പുറത്തിറങ്ങിയത് ചലച്ചിത്ര നടന്‍ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്ന വാര്‍ത്തയോടെ ആയിരുന്നു.പക്ഷേ ആ പത്രങ്ങളിലെ പ്രധാന തലക്കെട്ട്‌ 'മഞ്ജുവാര്യര്‍ ഇനി അഭിനയിക്കില്ല 'എന്നതായിരുന്നു എന്നതാണ് രസാവഹം.പലരും ആ വാര്‍ത്ത‍ വിശ്വസിക്കാന്‍ ദിവസങ്ങളെടുത്തു.മഞ്ജുവിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയ പല തിരക്കഥകളും വെറുതെയായി.കേരളത്തിലും പുറത്തുമുള്ള പല പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും മഞ്ജുവിനോട് അഭിനയം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.എങ്കിലും വീട്ടമ്മയായി ഇനിയുള്ള ജീവിതം തുടരുമെന്ന് മഞ്ജു വ്യക്തമാക്കിയതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയായിരുന്നു.

നൃത്തം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വേദിയിലും മഞ്ജുവിനെ കണ്ടില്ല.പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെടാതെ വീട്ടമ്മയായി തന്നെ അവര്‍ ഒതുങ്ങിക്കൂടി. 'മീനാക്ഷി 'യെന്ന കുഞ്ഞുകൂടി പിറന്നതോടെ മാധ്യമങ്ങള്‍ വീണ്ടും മഞ്ജുവിനു പിറകെ കൂടി .താര കുടുംബത്തിന്റെ മുഖചിത്രങ്ങളുമായി ധാരാളം ആനുകാലികങ്ങള്‍ പുറത്തിറങ്ങി.മീനാക്ഷി വലുതായതോട് കൂടി മഞ്ജു വീണ്ടും അഭിനയ രംഗത്തേക്ക്‌ വരുമോ എന്ന് പലരും ചോദിയ്ക്കാന്‍ തുടങ്ങി .മഞ്ജുവിന്റെ പേരില്‍ വെബ്സൈറ്റും ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കമ്മ്യൂണിറ്റികളും തുടങ്ങിയവര്‍ ഗൌരവമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനിടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ദിലീപിന്റെ ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഇടം നേടാതായപ്പോള്‍ ചിലര്‍ "അങ്ങനെത്തന്നെ വേണം..നമ്മളെ മഞ്ജൂനെ അഭിനയിക്കാന്‍ വിടില്ലല്ലോ...അങ്ങനെ വേണം.."എന്ന് പ്ര്കാനും തുടങ്ങി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ആ വാര്‍ത്ത‍ വന്നത് .ദിലീപ് നിര്‍മ്മിക്കുന്ന ' ട്വന്റി ട്വന്റി 'എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ തിരിച്ചു വരുന്നു.അത് ചീറ്റിപ്പോയപ്പോള്‍ ദാ വരുന്നു അടുത്ത വാര്‍ത്ത‍.'ബോര്‍ഡി ഗാര്‍ഡ് 'എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ നായികയാവുന്നു..!ആ സ്ഥാനത്ത് നയന്‍താര വന്നതോടെ അതും ചീറ്റിപ്പോയി .അതിനിടെ രഞ്ജിത്തിന്റെ 'പലേരി മാണിക്യം.. 'എന്ന ചിത്രത്തിന്റെ അഭിനയക്കളരി ഉത്ഘാടനം ചെയ്യാന്‍ ദിലീപിനൊപ്പം മഞ്ജുവും എത്തിയത് പലര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി . താരങ്ങളുടെ വിവാഹ സത്കാരങ്ങളിലും ദിലീപിന്റെ അവാര്‍ഡ് വാങ്ങാന്‍ താരനിശകളിലും മാത്രം പങ്കെടുത്തിരുന്ന മഞ്ജു ഇത്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ അടുത്ത വാര്‍ത്തയും വന്നു കഴിഞ്ഞു .c. i . d മൂസയുടെ രണ്ടാം ഭാഗത്തില്‍ മഞ്ജുവായിരിക്കും ദിലീപിന്റെ നായിക.!പറയേണ്ടവര്‍ക്ക് പറഞ്ഞാല്‍ മതി .ഇവിടെ കോലത്തുനാട്ടിലെ മഞ്ജുവിന്റെ നാട്ടുകാരെ വെറുതെ ആശിപ്പിക്കരുത്.അവര്‍ സഹിക്കില്ല...!

വാല്‍ക്കഷ്ണം :കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ രാജന്‍ .പി.ദേവ് തന്റെ സിനിമാ ജീവിതത്തിലെ നികത്താനാവാത്ത മൂന്ന് നഷ്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടു.ഒന്ന് :ഭരതനെ നേരിട്ട് കാണാന്‍ പറ്റിയില്ല .രണ്ട്:പദ്മരാജന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല.മൂന്ന് :മഞ്ജു വാര്യര്‍ എന്ന മഹാനടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല.
അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.അഭിനയശേഷിയും മലയാളിത്തവും ഒത്തിണങ്ങിയ ആ പ്രതിഭയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം വേണം.

7 comments:

Anonymous said...

ഇടയ്ക്കു ചില കഥകള്‍ കൂടി ഉണ്ട് . മനപ്പൂര്‍വം ഒഴിവാക്കിയതാണോ.?
:)

എം.എസ്. രാജ്‌ | M S Raj said...

വിട്ടുപിടി അനോണിച്ചായാ...
അതൊക്കെ ഇവിടെ പറയണോ?

അനില്‍@ബ്ലോഗ് // anil said...

അന്ന് അടുത്തിരിക്കുമ്പോള്‍ ഒന്നു മുട്ടിയിരുന്നേല്‍.............

:)

എം.എസ്. രാജ്‌ | M S Raj said...

എന്നാ പിന്നെ മൂപ്പരെ ഇവിടെ നോക്കണ്ടായിരുന്നു!:)

മാണിക്യം said...

മഞ്ജുവാര്യരു പോയതു ഒരു നഷ്ടം തന്നെയാ,
എനിക്കും പറയാം ആദ്യമായി മഞ്ജുവിനെ കണ്ടത് ഒരു വിഷുവിനു ഇറങ്ങിയ സല്ലാപത്തില്‍ ആണ്.
ആ ഓര്‍മ്മയോടെ ...
ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!

പിരിക്കുട്ടി said...

എനിക്കും ഉണ്ട് നല്ല വിഷമം
ഞാന്‍ മഞ്ജുവിനെ അത്രയ്ക്ക് ഇഷ്ട്ടപ്പെടുന്നു
പക്ഷെ സിനിമ രംഗത്ത് നായികമാര്‍ വിവാഹ ശേഷം അഭിനയം
മതിയാക്കുന്നതാണ് നല്ല കുടുംബ ജീവിതത്തിനു അഭികാമ്യം
മറ്റു ജോലികള്‍ പോലെ അല്ലല്ലോ സിനിമ ഗോസിപ്പുകള്‍ കൊണ്ട് നശിപ്പിക്കും ജീവിതം
പിന്നേ അവരും മനുഷ്യര്‍ അല്ലെ ? മഞ്ജുവിന്റെ തീരുമാനമാണ് നല്ലത് ]
എനിക്ക് മഞ്ജു ഒരു ഫാമിലി ഫോട്ടോ അയച്ചു തന്നു കൂടെ ഒരു കുഞ്ഞു കത്തും
രണ്ടും നിധിപോലെ എന്‍റെ കയ്യില്‍ ഉണ്ട് .....
ഫോട്ടോ ഞാന്‍ ബ്ലോഗില്‍ ഇട്ടിരുന്നു കഴിഞ്ഞ വര്ഷം ......
പിന്നെ ആദര്‍ശിന്റെ ഭാഗ്യം ആ അഭിനയ പ്രതിഭയുടെ കൂടെ ഇരുന്നല്ലോ അടുത്ത സീറ്റില്‍
belated vishu wishes

ആദര്‍ശ്║Adarsh said...

കോലത്തുനാട്ടില്‍ ആദ്യമായി എത്തിയ അനോണി..,
എം .എസ്. രാജ് ,
അനില്‍ @ബ്ലോഗ് ,
മാണിക്യം ചേച്ചി,
പിരി ,
എല്ലാവര്ക്കും നന്ദി..
ഒപ്പം ...മഞ്ജു വാര്യര്‍ മടങ്ങി വന്നോ എന്നറിയാന്‍ കോലത്തു നാട്ടില്‍ വന്ന് ,നിരാശരായി കമന്റാതെ പോയ മറ്റെല്ലാവര്‍ക്കും ഒരായിരം നന്ദി.....
സസ്നേഹം ,
ആദര്‍ശ്